സാബു എം. ജേക്കബ്, അരിക്കൊമ്പൻ | ഫോട്ടോ: മാതൃഭൂമി
കൊച്ചി: അരിക്കൊമ്പനെ സംരക്ഷിക്കണമെന്നും തിരികെ കേരളത്തിലേക്ക് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഹർജിയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ഹൈക്കോടതി തമിഴ്‌നാട്ടില്‍ നിന്നും ആനയെ പിടികൂടി കേരളത്തിലെത്തിക്കണമെന്ന് പറയുന്നതില്‍ സംശയമുണ്ടെന്നും അരിക്കൊമ്പന്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയാമോ എന്നും ചോദിച്ചു. ഹർജിയിൽ പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായി ചികിത്സ നല്‍കണമെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. അരിക്കൊമ്പന്‍ ഇപ്പോഴുള്ളത് തമിഴ്‌നാട് വനപ്രദേശത്താണ്. അതുകൊണ്ട് തന്നെ തമിഴ്‌നാട് സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് അരിക്കൊമ്പനെ പിടികൂടുന്നതെങ്കില്‍ ആനയെ കേരളത്തിന് കൈമാറണമെന്നും കേരളത്തിലെ മറ്റൊരു ഉള്‍വനത്തിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നുമായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെ രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതി ഹര്‍ജിക്കാരനെതിരേ നടത്തിയിരിക്കുന്നത്.
തമിഴ്‌നാട്ടിലെ ഉള്‍വനത്തിലേക്ക് തന്നെ അരിക്കൊമ്പനെ അയക്കുമെന്നാണ് തമിഴ്‌നാട് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു ഹര്‍ജി സമര്‍പ്പിച്ചതിന്റെ ഉദ്ദേശമെന്താണെന്ന് ഹൈക്കോടതി ചോദിച്ചു. തമിഴ്‌നാട് വനം വകുപ്പ് ആനയെ ഉപദ്രവിച്ചതായി പരാതിയുണ്ടോയെന്ന് ഹര്‍ജിക്കാരനായ സാബു ജേക്കബിനോട് കോടതി ചോദിച്ചു. കൂടാതെ അരിക്കൊമ്പന്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയാമോ എന്നും ജീവിതത്തില്‍ എപ്പോഴെങ്കിലും ഉള്‍ക്കാട്ടില്‍ പോയ അനുഭവം ഉണ്ടായിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.
അരിക്കൊമ്പന്റെ സംരക്ഷണത്തിനായി നേരത്തേയും ഹൈക്കോടതിയില്‍ ഹര്‍ജികള്‍ എത്തിയിട്ടുണ്ടായിരുന്നു. അത് കുങ്കിയാനയാക്കുന്നതിനെതിരേയും കൂട്ടിലടക്കുന്നതിനെതിരേയുമായിരുന്നു. എന്നാല്‍ ആദ്യമായാണ് അരിക്കൊമ്പന്റെ ആരോഗ്യ സംരക്ഷണം തേടി കൊണ്ട് ഒരു ഹര്‍ജി ഹൈക്കോടതിയില്‍ എത്തുന്നത്.
അതേസമയം അരിക്കൊമ്പനെ പിടികൂടി എവിടെയെങ്കിലും കൊണ്ട് പോയി തള്ളാനല്ല കോടതി പറഞ്ഞതെന്നും അതിന് ജീവിക്കാനാവശ്യമായ വെള്ളവും ഭക്ഷണവുമെല്ലാം ഉണ്ടോ എന്നുള്ളതൊന്നും പരിശോധിക്കാതെയാണ് വനം വകുപ്പ് ആനയെ തുറന്ന് വിട്ടതെന്നും ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് കഴിഞ്ഞ ദിവസം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ആന ക്ഷീണിതനാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. അരിക്കൊമ്പന്റെ മുറിവ് വലുതാണ്. ആന വെള്ളം കുടിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം തുമ്പിക്കൈ കൊണ്ടാണ്. മുപ്പത് കിലോമീറ്റര്‍ സഞ്ചരിച്ചിരുന്ന ആന ഇപ്പോള്‍ രണ്ടോ മൂന്നോ കിലോ മീറ്റര്‍മാത്രമാണ് സഞ്ചരിക്കുന്നത് എന്ന് പറയുമ്പോള്‍ ആനയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് വേണം മനസിലാക്കാന്‍. വനംവകുപ്പിന്റെ നിരുത്തരവാദത്തപരമായ സമീപനമാണ് അരിക്കൊമ്പന്‍ വിഷയത്തില്‍ കണ്ടത്. ആനയെ കണ്ട് ഇന്ന് തമിഴ്‌നാട്ടില്‍ ഒരാള്‍ മരിച്ചു. അതിന്റെ ഉത്തരവാദി വനം വകുപ്പാണെന്നും സാബു ജേക്കബ് കുറ്റപ്പെടുത്തിയിരുന്നു. കേരളത്തിലെ വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പനെ മാറ്റിയത്. ആനയോട് ഒരു ഉത്തരവാദിത്തവുമില്ലാതെ ഫോര്‍മാലിറ്റിക്ക് വേണ്ടിയാണ് റിപ്പോര്‍ട്ട് ഉണ്ടാക്കുന്നത്. ആനയ്ക്കുണ്ടാകുന്ന മാറ്റങ്ങളോ ആവശ്യങ്ങളോ ഒന്നും മനസിലാക്കാതെ വെറുമൊരു പ്രഹസനമായിരുന്നു അത്. തമിഴ്‌നാടിന് അരിക്കൊമ്പനോട് പ്രത്യേകിച്ച് ആത്മ ബന്ധമൊന്നുമില്ല. അരിക്കൊമ്പന്റെ ജീവന്‍ തന്നെ അപകടത്തിലാണെന്നും സാബു ജേക്കബ് പറഞ്ഞിരുന്നു.
മിഷന്‍ അരിക്കൊമ്പനുമായി തമിഴ്‌നാട് വനംവകുപ്പ് മുന്നോട്ട് പോവുകയാണ്. ഷണ്‍മുഖ നദീതീരത്തുള്ള ഡാമിന് സമീപത്തുള്ള വനമേഖലയിലേക്ക് അരിക്കൊമ്പന്‍ കയറിപ്പോയെന്നാണ് വിവരം. ജനവാസമേഖലയില്‍ കാട്ടാനയെത്തിയാല്‍ പിടികൂടാനുള്ള നടപടികളുമായാണ് തമിഴ്നാട് വനംവകുപ്പിന്റെ ദൗത്യസംഘം മുന്നോട്ട് പോകുന്നത്.
Content Highlights: arikomban, arikomban mission, tamil nadu, sabu jacob, petion, kerala high court


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..