ഈരാറ്റുപേട്ട മൂന്നിലവ് അഞ്ചുമല കുഴികുത്തിയാനിയിൽ സുലോചന അമ്മയുടെ വീടിനോടു ചേർന്ന് ഞായറാഴ്ച രാത്രി ഉരുൾപൊട്ടിയപ്പോൾ. വീട് പകുതിയോളം തകർന്നു | ഫോട്ടോ: ജി. ശിവപ്രസാദ്
തിരുവനന്തപുരം: അതിശക്ത മഴ തുടരുന്നതിനാല്‍ സംസ്ഥാനം അതി ജാഗ്രതയില്‍. വെള്ളിയാഴ്ചവരെ മഴ അതിതീവ്രമായി തുടരാന്‍ സാധ്യതയുള്ളതിനാല്‍ ചില ജില്ലകള്‍ക്ക് ചുവപ്പ് ജാഗ്രത നല്കി. അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴക്കെടുതിയില്‍ ആറുപേര്‍ മരിച്ചു. ഒരാളെ കാണാതായി.
മുന്‍വര്‍ഷങ്ങളിലെപ്പോലെ മിന്നല്‍ പ്രളയത്തിന്റെ സാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് മുതലാണ് തെക്കന്‍ കേരളത്തില്‍ മഴ ശക്തമായത്. ചൊവ്വാഴ്ചവരെ പ്രധാനമായും തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് അതിതീവ്രമഴ പ്രതീക്ഷിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലേക്ക് തീവ്രമഴ വ്യാപിക്കും.
ചുവപ്പുമുന്നറിയിപ്പ് പ്രഖ്യാപിച്ചയിടങ്ങളില്‍ 24 മണിക്കൂറില്‍ 200 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ച്ചയായ നാലുദിവസം ഇത്തരത്തില്‍ മഴ പെയ്താല്‍ അത് പ്രതിസന്ധിയുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ദുരന്ത നിവാരണസേനയുടെ നാലു സംഘങ്ങളെ ഇടുക്കി, കോഴിക്കോട്, വയനാട്, തൃശ്ശൂര്‍ ജില്ലകളില്‍ വിന്യസിച്ചു.
എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, കൊല്ലം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു
ചുവപ്പ് മുന്നറിയിപ്പ്
ചൊവ്വാഴ്ച: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി
ബുധനാഴ്ച: കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്വ്യാഴാഴ്ച :എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
ഓറഞ്ച് മുന്നറിയിപ്പ്
ചൊവ്വാഴ്ച-തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്
ബുധനാഴ്ച-തിരുവനന്തപുരം, കണ്ണൂര്‍
വ്യാഴാഴ്ച-പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
കടലില്‍ പോകരുത്
കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. കണ്ട്രോള് റൂം 807 8548 538
90 പേരെ മാറ്റിപ്പാര്‍പ്പിച്ചു; ഏഴ് ക്യാമ്പുകള്‍ തുറന്നു
തിരുവനന്തപുരം: മഴ കനത്തതോടെ സംസ്ഥാനത്ത് വ്യാപകമായി നാശനഷ്ടം. തിരവനന്തപുരത്തും കോട്ടയത്തുമായി രണ്ടുപേര്‍ മരിച്ചു. വിഴിഞ്ഞം കടലില്‍ മീന്‍പിടിക്കുന്നതിനിടെ കനത്തകാറ്റിലും മഴയിലും വള്ളം മറിഞ്ഞ് തമിഴ്നാട് സ്വദേശിയായ കില്സണും (20), കോട്ടയം കൂട്ടിക്കല്‍ ചപ്പാത്തില്‍ ഒഴുക്കില്‍പ്പെട്ട കുന്നുപറമ്പില്‍ റിയാസുമാണ് (45) മരിച്ചത്. പത്തനംതിട്ട ജില്ലയിലെ അത്തിക്കയത്ത് പമ്പയാറ്റില്‍ വീണ് ചീങ്കയില്‍ റെജിയെ (54) കാണാതായി.
മഴക്കെടുതിയെത്തുടര്‍ന്ന് സംസ്ഥാനത്ത് 90 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഏഴു ക്യാമ്പുകള്‍ തുറന്നു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, വയനാട് എന്നിവിടങ്ങളില്‍ ഒന്നുവീതവും കോട്ടയത്ത് രണ്ടും ക്യാമ്പുകളാണ് തുറന്നത്.
തിരുവനന്തപുരം ജില്ലയില്‍ ചൊവ്വാഴ്ച റെഡ് അലര്‍ട്ടും മൂന്നിന് ഓറഞ്ച് അലര്‍ട്ടും, നാലിന് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. ജില്ലയില്‍ കടലോര, കായലോര, മലയോര മേഖലയിലേക്കുള്ള അവശ്യസര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം നിരോധിച്ചു. ക്വാറി, മൈനിങ് പ്രവര്‍ത്തനങ്ങളും വിനോദസഞ്ചാരവും അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി കളക്ടര്‍ അറിയിച്ചു.
കോട്ടയം ജില്ലയില്‍ അഞ്ചിടത്ത് ഉരുള്‍പൊട്ടി. മീനച്ചിലാര്‍, മണിമലയാര്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് അപകടനിലയിലേക്കുയര്ന്നു. മൂന്നിലവ് പഞ്ചായത്തിലെ നെല്ലാപ്പാറ, നരിമറ്റം, തലനാട് പഞ്ചായത്തിലെ തലനാട്, കൂട്ടിക്കല്‍ പഞ്ചായത്തില്‍ കാവാലി, മൂപ്പന്മല എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ജില്ലയിലെ 48 വീടുകള്‍ക്ക് ഭാഗികനാശനഷ്ടമുണ്ടായി.
ഇടുക്കി ജില്ലയില്‍ കൊട്ടാരക്കര-ദിണ്ഡുക്കല് ദേശീയപാതയില്‍ രണ്ടിടത്ത് മണ്ണിടിഞ്ഞു. വണ്ണപ്പുറം കോട്ടപ്പാറ റോഡില്‍ കോട്ടപ്പാറ കുരിശുപള്ളിക്കു സമീപം വലിയപാറ റോഡിലേക്കു വീണ് ഗതാഗതം തടസ്സപ്പെട്ടു. ഹൈറേഞ്ചിനെ അപേക്ഷിച്ച് താഴ്ന്നപ്രദേശത്താണ് കൂടുതല്‍ മഴപെയ്തത്.
മുല്ലപ്പെരിയാറില്‍ 134.4 അടിയാണ് ജലനിരപ്പ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2372 അടി പിന്നിട്ടു.
മലയോര മേഖലകളിലൂടെയുള്ള രാത്രി എട്ടുമുതല്‍ രാവിലെ ആറുവരെയുള്ള യാത്ര തിങ്കളാഴ്ചമുതല്‍ നിരോധിച്ചു.
അച്ചന്‍കോവില്‍, പമ്പ, മണിമല നദികളില്‍ ജലനിരപ്പുയര്‍ന്നു. ഗവിയിലേക്കുള്ള യാത്ര നിരോധിച്ചു. മണിയാര്‍ ബാരേജിലെ അഞ്ചു ഷട്ടറും മൂഴിയാര്‍ ഡാമിലെ മൂന്ന് ഷട്ടറും തുറന്നു.
കൊച്ചിനഗരം വെള്ളക്കെട്ടിലായി. പനമ്പള്ളിനഗര്‍ റോഡ്, എം.ജി. റോഡ്, രവിപുരം, സൗത്ത് കടവന്ത്ര, കമ്മട്ടിപ്പാലം, കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡ്, നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്റ്റേഷന് പരിസരങ്ങളെല്ലാം വെള്ളക്കെട്ടിലായി.
തിരയില്‍പ്പെട്ട് അഴീക്കല്‍ പൊഴിമുഖത്തേക്ക് ഓടിച്ചുകയറ്റിയ ബോട്ട് ചരിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍വീണു. ഇവര്‍ അഴീക്കല്‍ ബീച്ചിലേക്ക് നീന്തിക്കയറി. നീണ്ടകരയില്‍ കടലില്‍പ്പോയ ബോട്ട് തിരയില്‍പ്പെട്ട് നാല് മത്സ്യത്തൊഴിലാളികള്‍ കടലില്‍വീണു. ഇവരെ പിന്നാലെയെത്തിയ ബോട്ടിലെ തൊഴിലാളികള്‍ രക്ഷിച്ചു.
ആലപ്പുഴ ജില്ലയില്‍ പഴവീട്ടില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മരം വീണ് സ്കൂട്ടര്‍യാത്രക്കാരായ സ്ത്രീകള്‍ക്ക് പരിക്കേറ്റു. പമ്പ, മണിമല നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകള്‍ വെള്ളപ്പൊക്കഭീതിയിലാണ്. പുരവഞ്ചികള്‍, ശിക്കാരവള്ളങ്ങള്‍, മോട്ടോര്‍ ബോട്ടുകള്‍, ചെറുവള്ളങ്ങള്‍ (ജലഗതാഗത വകുപ്പ് ബോട്ട് ഒഴികെ) എന്നിവയിലുള്ള യാത്ര മൂന്നാംതീയതി അര്‍ധരാത്രിവരെ നിരോധിച്ചു.
കണ്ണൂര്‍ പേരാവൂരിലും കേളകം വെള്ളൂന്നിയിലും ഉരുള്‍പൊട്ടല്‍. പൂളക്കുറ്റി മേലെ വെള്ളറയില്‍ ഉരുള്‍പൊട്ടി കാഞ്ഞിരപ്പുഴ തീരത്ത് വ്യാപകനാശം. വെള്ളറയില്‍ മണ്ണാലി ചന്ദ്രനെ (55) കാണാതായി. ഇവരുടെ വീട് പൂര്‍ണമായി തകര്‍ന്നു. നിടുംപുറംചാലില്‍ കൊളക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്സ് നദീറയുടെ മകള്‍ രണ്ടരവയസ്സുകാരി നുമ തസ്ലിനെയും കാണാതായി.
ചേറ്റുവ അഴിമുഖത്തിനുസമീപം മീന്‍പിടിത്തം കഴിഞ്ഞ് വരുകയായിരുന്ന ഫൈബര്‍വള്ളം തിരയില്‍പ്പെട്ട് മറിഞ്ഞു. നാലുതൊഴിലാളികള്‍ കരയിലേക്ക് നീന്തിക്കയറി. രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അണക്കെട്ടുകള്‍ തുറന്നു
ജലസേചന വകുപ്പിനു കീഴിലുള്ള 17 ഓളം അണക്കെട്ടുകളും കെ.എസ്.ഇ.ബി. യുടെ അഞ്ച് അണക്കെട്ടുകളും തുറന്നു. കെ.സ്.ഇ.ബി.യുടെ വലിയ അണക്കെട്ടുകളില്‍ വെള്ളം പുറത്തുവിടേണ്ട സാഹചര്യം നിലവിലില്ല. ചെറിയ ഡാമുകളായ കല്ലാര്‍കുട്ടി, പൊന്മുടി, ലോവര്‍പെരിയാര്‍, മൂഴിയാര്‍, പെരിങ്ങല്‍ക്കുത്ത്, പത്തനംതിട്ട ജില്ലയിലെ മണിയാര്‍ ബാരേജിലെ അഞ്ചു ഷട്ടറും മൂഴിയാര്‍ ഡാമിലെ മൂന്നു ഷട്ടറുകളും തുറന്നു.
കണ്ട്രോള് റൂം തുറക്കും
എല്ലാ ജില്ലയിലും പോലീസിന്റെ പ്രത്യേക കണ്ട്രോള് റൂമുകള്‍ ആരംഭിക്കും. പോലീസ് വിന്യാസത്തിന്റെ ചുമതലയുള്ള നോഡല്‍ ഓഫീസറായി സായുധ പോലീസ് ബറ്റാലിയന് വിഭാഗം എ.ഡി.ജി. പി എം.ആര്. അജിത്കുമാറിനെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസറായി എ.ഡി.ജി.പി. വിജയ് സാക്കറെയെയും നിയോഗിച്ചു.
കൃഷിനാശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ദുരന്ത ലഘൂകരണത്തിനും കൃഷിവകുപ്പ് സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും കണ്ട്രോള്റൂമുകള് തുറന്നു. സംസ്ഥാന കണ്ട്രോള് സെന്റര്‍ -9495931216.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..