കളമശ്ശേരി മെഡിക്കൽ കോളേജ് അധികൃതർ നടത്തിയ വാർത്തസമ്മേളനത്തിൽ വൈസ്.പ്രിൻസിപ്പാൾ സംസാരിക്കുന്നു |Screengrab
കൊച്ചി: സ്ഥാപനത്തെ തകര്‍ക്കുക എന്നതാണ് വ്യാജപ്രചാരണങ്ങളുടെ ലക്ഷ്യമെന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് അധികൃതര്‍. മെഡിക്കള്‍ കോളേജില്‍ കോവിഡ് ബാധിതനായ ഹാരിസ് മരിച്ച സംഭവത്തില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണം നല്‍കുകയായിരുന്നു പ്രിന്‍സിപ്പാള്‍ ഡോ.സതീശ് അടക്കമുള്ള ആശുപത്രി അധികാരികള്‍.
ആശുപത്രിയിലെ നഴ്‌സിങ് സൂപ്പര്‍വൈസറുടേയും ഡോക്ടറുടേയും വെളിപ്പെടുത്തലുകളെ അധികൃതര്‍ തള്ളി. 19-ാം തിയതിയാണ് കുവൈത്തില്‍ നിന്ന് ഹാരിസ് എത്തിയത്. ഒരാഴ്ച അസുഖമായി വീട്ടില്‍ തന്നെയായിരുന്നു അദ്ദേഹം. 25-നാണ് കോവിഡ് പോസിറ്റീവായത്. 26-ാം തിയതിയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. വളരെ ഗുരുതരാവസ്ഥയിലാണ് അദ്ദേഹത്തെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നത്.
അമിത വണ്ണമുള്ളയാളാണ്. അതുകൊണ്ട് തന്നെ ഓക്‌സിജന്റെ ലെവല്‍ പൊതുവെ കുറവാണ്. കടുത്ത പ്രമേഹവും ഉള്ളയാണ്. കോവിഡ് രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലുമായിരുന്നു. വന്നത് 24 ദിവസം മനുഷ്യസാധ്യമായ എല്ലാ ചികിത്സകളും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ന്യൂമോണിയ അതീവ ഗുരുതരാവസ്ഥയിലേക്കെത്തി നില്‍ക്കുന്ന ഘട്ടത്തിലാണ് ഹാരിസിന് പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുന്നത്. ഉറക്കത്തില്‍ കൂര്‍ക്കം വലിച്ച് ഓക്‌സിജന്‍ താഴ്ന്ന് പോകുന്ന അവസ്ഥയുള്ള ആളായിരുന്നു അദ്ദേഹമെന്നും വൈസ്.പ്രിന്‍സിപ്പാള്‍ പറഞ്ഞു.
ഓക്‌സിജന്റെ പിന്തുണയില്ലാത്തത് കൊണ്ടോ വെന്റിലേറ്റര്‍ ട്യൂബ് മാറിയതുകൊണ്ടോ അല്ല ഹാരിസ് മരിച്ചത്. ഹൃദയസ്തംഭനം വന്നിട്ടാണ് അദ്ദേഹം മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി.
അനാസ്ഥയുണ്ടെന്ന് പറയുന്ന ഈ ആശുപത്രിയില്‍ 24 ദിവസം അദ്ദേഹം എങ്ങനെ തുടര്‍ന്നുവെന്ന് വൈസ്.പ്രിന്‍സിപ്പാള്‍ ചോദിച്ചു.
ആരോപണമുന്നയിച്ചിട്ടുള്ള നഴ്‌സിങ് സൂപ്പര്‍വൈസര്‍ ഐസിയുവുമായി ബന്ധമുള്ള ആളല്ല. അവര് കോട്ടയത്ത് നിന്ന് ട്രാന്‍സ്ഫറായി എത്തിയ സീനിയര്‍ സൂപ്പര്‍വൈസറി പോസ്റ്റുള്ള ഒരു നഴ്‌സിങ് ഓഫീസറാണ്. കോവിഡ് ടീമിലുള്ള ആളല്ല. ഐസിയുവില്‍ അവര് ഒരിക്കല്‍ പോലും പോയിട്ടില്ല. വെന്റിലേറ്ററോ മറ്റു കാര്യങ്ങളോ നിരീക്ഷിക്കുന്ന ആളല്ല അവര്‍.
ഒരു ജൂനിയര്‍ ഡോക്ടറല്ല ഐസിയു പ്രവര്‍ത്തിപ്പിക്കുന്നത്. വളരെ സീനിയറായിട്ടുള്ളവരടക്കം ഒരേ സമയം നാലോ അഞ്ചോ ഡോക്ടര്‍മാരുണ്ടാകും. ഇവര്‍ ആരോപണം ഉന്നിയിക്കുന്നത് പോലുള്ള കാര്യങ്ങളുണ്ടെങ്കില്‍ ഒരാളുടെ കണ്ണിലെങ്കിലും പെടും. ആരോപണം ഉന്നയിച്ച ജൂനിയര്‍ ഡോക്ടര്‍ മരിച്ച രോഗിയെ കണ്ടിട്ടില്ല. മൂന്ന് മാസം മുമ്പ് ആശുപത്രിയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് അറിഞ്ഞെങ്കില്‍ ഇതുവരെ അക്കാര്യം പറയാത്തത് എന്തുകൊണ്ടാണ്. സംശയാസ്പദകമായ കാര്യങ്ങളാണ് അവര്‍ ഉന്നയിക്കുന്നതെന്നും വൈസ്.പ്രിന്‍സിപ്പള്‍ പറഞ്ഞു.
ഹാരിസിന്റെ മുഖത്ത് മാസ്‌കുണ്ടായിരുന്നെങ്കിലും വെന്റിലേറ്റര്‍ ഘടിപ്പിച്ചിരുന്നില്ലെന്ന് മെഡിക്കള്‍ കോളേജിലെ ഡോക്ടര്‍ നജ്മ ഇന്ന് വെളിപ്പെടുത്തിയിരുന്നു. സസ്‌പെന്‍ഡ് ചെയ്ത നഴ്‌സിങ് ഓഫീസറുടെ ആരോപണങ്ങളെ ശരിവച്ചുകൊണ്ടായിരുന്നു ഡോക്ടര്‍ നജ്മയുടെ വെളിപ്പെടുത്തല്‍.
Content Highlights: Harris dies of cardiac arrest: Kalamassery Medical College denies allegations
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..