പിണറായി വിജയൻ (ഫയൽ ചിത്രം)
തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ രംഗത്ത് ഗണ്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി. ലോകശ്രദ്ധയാകര്‍ഷിക്കുന്ന സ്റ്റാര്‍ട് അപ് ഹബ്ബായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. പുത്തന്‍ സംരംഭങ്ങള്‍ കൊണ്ടുവരിക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പ്രതീക്ഷിച്ച നിലയില്‍ മുന്നേറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇത്തവണയും ഓണക്കിറ്റ് നടപ്പിലാക്കുമെന്നും അവശ്യസാധനങ്ങളുടെ ജി.എസ്.ടി. സംസ്ഥാനത്ത് നടപ്പിലാക്കുകയില്ലെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.
സാധാരണക്കാരെ ബാധിക്കുന്ന എല്ലാ നികുതി വര്‍ധനയ്ക്കും സര്‍ക്കാര്‍ എതിരാണ്. ജി.എസ്.ടി. നിരക്ക് വര്‍ധനയ്‌ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ആഢംബര വസ്തുക്കള്‍ക്ക് ജി.എസ്.ടി. കൂട്ടാം എന്നതാണ് സര്‍ക്കാര്‍ നിലപാട്. ചെറുകിട കച്ചവടക്കാരും കുടുംബശ്രീ അടക്കമുള്ള ചെറുകിട ഉല്‍പാദകരും പായ്ക്ക് ചെയ്ത് വില്‍ക്കുന്ന അരിക്കും പയറുല്‍പന്നങ്ങള്‍ക്കുമടക്കം ജി.എസ്.ടി. വര്‍ധിപ്പിച്ച തീരുമാനം കേരളത്തില്‍ നടപ്പാക്കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ജി.എസ്.ടി. കൗണ്‍സില്‍ യോഗങ്ങളിലും ജി.എസ്.ടി. നിരക്കുകള്‍ സംബന്ധിച്ച കമ്മിറ്റികളിലും കേരളം ഈ നിലപാട് ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഭവസമൃദ്ധമായ ഓണക്കിറ്റ് ഇത്തവണയും നടപ്പിലാക്കും. കഴിഞ്ഞ ഓണത്തിന് 16 ഇനങ്ങളുള്ള കിറ്റ് നല്‍കി. 14 ഇനങ്ങള്‍ ഉള്ള കിറ്റാണ് ഇത്തവണ വിതരണം ചെയ്യുന്നത്. 425 കോടി രൂപയുടെ ചിലവാണ് ഇതിന് പ്രതീക്ഷിക്കുന്നത്. 13 തവണയാണ് ഇതുവരെ കിറ്റ് നല്‍കിയത്. 5500 കോടി രൂപയുടെ ചെലവാണുണ്ടായത്.
സംസ്ഥാനത്തിന്റെ വായ്പാപരിധിക്ക് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കിഫ്ബിയുടെ വായ്പ സര്‍ക്കാരിന്റെ കടമായി വ്യാഖ്യാനിക്കുന്നത് തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് ഭരണഘടനയുടെ അനുച്ഛേദം 293 ന് വിരുദ്ധമാണ്. സംസ്ഥാനം ഗ്യാരന്റി നില്‍കുക മാത്രമാണ് ചെയ്യുന്നത്. വായ്പാ പരിധി കുറയ്ക്കുന്നത് സാമൂഹിക പദ്ധതികളെ ബാധിക്കും.
ദേശീയപാതാ വികസനത്തിന് ചുക്കാന്‍ പിടിച്ചത് സംസ്ഥാന സര്‍ക്കാറാണെന്നും കഴിഞ്ഞ ആറുവര്‍ഷമായി ഗണ്യമായ മുന്നേറ്റമാണ് ഇതിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്, മലപ്പുറം, കോഴിക്കോട് (എന്‍എച്ച് 966), കൊച്ചി, മൂന്നാര്‍, തേനി (എന്‍എച്ച് 85), കൊല്ലം, ചെങ്കോട്ട (എന്‍എച്ച് 744) എന്നീ ദേശീയപാതകളുടെ വികസനം നാഷണല്‍ ഹൈവേ അതോറിറ്റിയുടെ പരിഗണനയില്‍ വന്നതുതന്നെ സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടലിന്റെ ഫലമായാണ്.
തലസ്ഥാനനഗരത്തിന്റെ വികസനത്തിന് വലിയ തോതില്‍ ഉതകുന്ന തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് പദ്ധതി സംസ്ഥാനത്തിന് അനുവദിച്ചുകിട്ടിയതും ദേശീയപാതാവികസനത്തിലെ നിര്‍ണ്ണായകനേട്ടമാണ്. എന്നാൽ ഭൂമി വിലക്കനുസരിച്ച് നഷ്ടപരിഹാരം കേന്ദ്രം നല്‍കിയില്ല. 25 ശതമാനം ഭൂമി വില സംസ്ഥാനം മുന്‍കൂറായി എന്‍എച്ച് എഐക്ക് നല്‍കി. മറ്റെല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രമാണ് നഷ്ടപരിഹാരം നല്‍കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Content Highlights: gst, onam kit, leap in industrial zone


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..