മുഖ്യമന്ത്രി പിണറായി വിജയൻ (Photo: Ridin Damu)
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ അതിജീവിത സര്‍ക്കാരിനെതിരെ രംഗത്തെത്തിയതിന് പിന്നാലെ മുഖംരക്ഷിക്കാനുള്ള നടപടികള്‍ തുടങ്ങി. കേസില്‍ അന്വേഷണം ധൃത്തിപ്പെട്ട് പൂര്‍ത്തീകരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി.
അന്വേഷണത്തിന് കൂടുതല്‍ സമയം കോടതിയില്‍ നിന്ന് ആവശ്യപ്പെടാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ രാഷ്ട്രീയ അട്ടിമറി ആരോപിച്ച് അക്രമത്തിനിരയായ നടി കഴിഞ്ഞ ദിവസം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് ഇത്തരത്തിലുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതിജീവിത നേരിട്ട് അട്ടിമറി നീക്കം ആരോപിച്ചത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയുടെ മാറ്റത്തിന് പിന്നാലെയാണ് ദീലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് തടയിട്ടത്. ഇതോടെ ഹൈക്കോടതി നിര്‍ദേശിച്ച സമയപരിധിയായ ഈ മാസം 31-നകം തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ക്രൈബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിജീവിത രാഷ്ട്രീയ ഇടപെടല്‍ ആരോപിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയെ സമീപിച്ചത്.
സമയപരിധി തീരുന്നുവെന്നതിന്റെ പേരില്‍ അന്വേഷണം എളുപ്പത്തില്‍ അവസാനിപ്പിക്കേണ്ടതില്ലെന്നും, എല്ലാ തെളിവുകളും പരിശോധിച്ച് ശേഖരിച്ച ശേഷം മാത്രം റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയെന്നുമാണ് സര്‍ക്കാരിപ്പോള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സര്‍ക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരേ ഗുരുതര ആരോപണമുന്നയിച്ച് ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് കഴിഞ്ഞ ദിവസം ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് പിന്‍മാറിയിരുന്നു. നടി നല്‍കിയ അപേക്ഷ കണക്കിലെടുത്ത് ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ബെഞ്ച് പിന്‍മാറുകയായിരുന്നു. ഇന്ന് മറ്റൊരു ബെഞ്ചാണ് കേസ് പരിഗണിക്കുക.
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിച്ച് പാതിവെന്ത അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാഷ്ട്രീയ ഉന്നതര്‍ അന്വേഷണസംഘത്തെ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ചാണ് നടിയുടെ ഹര്‍ജി. തന്നെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കോടതിയില്‍നിന്ന് ചോര്‍ന്നതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ആദ്യഘട്ടത്തില്‍ ഒപ്പംനിന്ന സര്‍ക്കാര്‍ ഇപ്പോള്‍ ഒപ്പമില്ലെന്നും ഹൈക്കോടതിയുടെ മേല്‍നോട്ടമില്ലെങ്കില്‍ ശരിയായ അന്വേഷണം നടക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണസംഘം നീക്കംനടത്തുന്നതിനിടെയാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് നടി ഹര്‍ജി നല്‍കിയിരിക്കുന്നത്.
Content Highlights: Govt to protect face in actress' assault case: No need to end probe
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..