ആരിഫ് മുഹമ്മദ്ഖാൻ | ഫോട്ടോ:സാബു സ്കറിയ മാതൃഭൂമി
തിരുവനന്തപുരം: കേരള സ്വാശ്രയ കോളേജ് നിയമന ഓര്‍ഡിനന്‍സ് ഗവര്‍ണ്ണര്‍ ഒപ്പ് വെച്ചു. തൊഴില്‍ സുരക്ഷയും വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ഓര്‍ഡിനന്‍സ്. അധ്യാപക യോഗ്യതകള്‍ നിശ്ചയിക്കാനുള്ള മാനദണ്ഡവും നിയമം വ്യവസ്ഥചെയ്യുന്നു.
യു.ജി.സി.യുടെയും സര്‍ക്കാറിന്റേയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന റെഗുലേറ്ററി കമ്മിറ്റിയാണ് യോഗ്യതകള്‍ നിശ്ചയിക്കുക. നിലവില്‍ യോഗ്യതയില്ലാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അത് നേടാനുള്ള സാവകാശവും നല്‍കും.
അവധി അവകാശങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാരുടേതിന് സമാനമായിരിക്കും. എല്ലാ ജീവനക്കാരെയും പ്രൊവിഡന്റ് ഫണ്ടിലും ഇതുമായി ബന്ധപ്പെട്ട പെന്ഷന് സ്കീമിലും ഉള്‍പ്പെടുത്തണമെന്നും ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു.
നിലവില്‍ 1000-ലധികം സ്വാശ്രയ കോളേജുകളാണ് സംസ്ഥാനത്തുള്ളത്. ഇവയിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ എണ്ണം 50,000 ല്‍ അധികം വരും. ഇവരുടെ യോഗ്യത, ശമ്പളം, ലീവ്, ജോലി സ്ഥിരത തുടങ്ങിയവ സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങളൊന്നും നിലവിലില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി.
ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നതിനാല്‍ അച്ചടക്ക നിയന്ത്രണം അതാത് മാനേജമെന്റുകളില്‍ നിലനിര്‍ത്തുമ്പോള്‍ തന്നെ അച്ചടക്ക നടപടികള്‍ക്ക് വിധേയരാക്കുന്നവര്‍ക്ക് സര്‍വകലാശാലയില്‍ അപ്പീല്‍ നല്‍കാനാകും.
തസ്തിക, നിയമന കാലയളവ്, ശമ്പളവും ബത്തകളും തുടങ്ങിയവ സംബന്ധിച്ച് മാനേജ്മെന്റുമായി കരാറില്‍ ഏര്‍പ്പെടണമെന്നതാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യുന്നത്. നിലവില്‍ ഈ മേഖലയില്‍ ജോലി ചെയ്തുവരുന്നവര്‍ക്ക് മതിയായ യോഗ്യത നേടുന്നതിന് സാവകാശം നല്‍കുന്നതാണ് ഓര്‍ഡിനന്‍സ്.
Content Highlights: governor signed self finance collage ordinance
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..