മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: ചാന്‍സലറായി തുടരണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി തനിക്ക് മൂന്ന് കത്തുകള്‍ അയച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. എന്നാല്‍ താന്‍ ചാന്‍സിലറായി തുടര്‍ന്നാല്‍ ഇപ്പോഴത്തെ സ്ഥിതി ആയിരിക്കില്ലെന്നും കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം കത്തിലൂടെ ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ പദവിയില്‍ തുടരണമോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. അതല്ലെങ്കില്‍ ചാന്‍സിലര്‍ പദവിക്ക് സര്‍ക്കാര്‍ ബദല്‍ സംവിധാനം കൊണ്ടുവരണമെന്നും ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കി.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന വിവാദത്തിന് പിന്നാലെ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകുന്നുവെന്ന് ആരോപിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സര്‍വകലാശാലകളുടെ ചാന്‍സര്‍ പദവിയില്‍ തുടരില്ലെന്ന് അറിയിച്ചത്.
രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദവും സര്‍ക്കാര്‍-ഗവര്‍ണര്‍ ഏറ്റുമുട്ടല്‍ രൂക്ഷമാക്കിയിരുന്നു. ഇതിനിടെയാണ് താന്‍ ഇനി ചാന്‍സലര്‍ പദവിയില്‍ തുടരുകയാണെങ്കില്‍ പഴയ പോലെ ആയിരിക്കില്ലെന്ന മുന്നറിയിപ്പ് ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്.
രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്കാന് വിസമ്മതിച്ച കേരള സര്‍വകലാശാല വിസിക്കെതിരെയും അദ്ദേഹം രൂക്ഷമായ വിമര്‍ശനം നടത്തുകയുണ്ടായി. വൈസ് ചാന്‍സലറുടെ ഭാഷ കണ്ട് താന്‍ ഞെട്ടിയെന്നും ലജ്ജാകരമായ ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇങ്ങനെയാണോ ഒരു വൈസ് ചാന്‍സിലറുടെ ഭാഷ, രണ്ടു വരി തെറ്റില്ലാതെ എഴുതാന്‍ അറിയില്ല ചാന്‍സലര്‍ ആവശ്യപ്പെട്ടിട്ടും സിന്‍ഡിക്കേറ്റ് യോഗം വിളിച്ചില്ല. ചാന്‍സലറെ ധിക്കരിച്ചു. പുറത്ത് മുഖം കാണിക്കാന്‍ ലജ്ജ തോന്നുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്കി ആദരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന മറുപടിയാണ് വൈസ് ചാന്‍സലറില്‍ നിന്ന് ലഭിച്ചത്. അതിന്റെ ഞെട്ടലില്‍ നിന്ന് ഏറെ സമയമെടുത്താന്‍ താന്‍ മോചിതനായത്.
തുടര്‍ന്ന് വൈസ്ചാന്‍സലറെ വിളിച്ചു. സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരമാണ് ഡി-ലിറ്റ് നല്‍കാനാവില്ലെന്ന മറുപടി നല്‍കിയതെന്ന് വിസി അറിയിച്ചു. പക്ഷേ സിന്‍ഡിക്കേറ്റ് യോഗം വിളിക്കാനുള്ള നിര്‍ദേശം പാലിച്ചിരുന്നില്ല. ചാന്‍സലര്‍ എന്ന നിലയില്‍ എന്നെ ധിക്കരിച്ചു. താന്‍ ഇതുവരെ കടുത്ത നടപടി എടുത്തിട്ടില്ല. ഇനി അത് പറ്റില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.
Content Highlights : Governor Arif Mohammad Khan has said that the Chief Minister has sent him three letters requesting him to continue as Chancellor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..