പോലീസും നാട്ടുകാരും ചേർന്ന് മൃതദേഹങ്ങൾ സ്‌ട്രെച്ചറിലെടുത്ത് നടന്ന് റോഡിലേക്കെത്തിക്കുന്നു, ആര്യനന്ദ, വിജിത, അശ്വനന്ദ, അജിത്കുമാർ
ഒറ്റപ്പാലം: ഉച്ചയ്ക്ക് 12 മണിയോടെയാണ് ചിലര്‍ പുഴയില്‍പ്പെട്ടുവെന്ന് ലക്കിടിയില്‍ വാര്‍ത്ത പരക്കുന്നത്. ആര്, ആരൊക്കെ, എത്രപേര്‍...ആശങ്കകള്‍ ഏറെയായിരുന്നു.
ഒപ്പം, ഭാരതപ്പുഴയുടെ തടയണയോട് ചേര്‍ന്ന ഭാഗമായിരുന്നതിനാല്‍ ഒഴുക്കും ആഴവും കൂടുതലായിരുന്നുവെന്നതും ആശങ്കക്കിടയാക്കി. എന്നാലും, ലക്കിടിക്കാര്‍ അധികം കാത്തുനിന്നില്ല. പലരും മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനായി ഓടിയെത്തി. തീരദേശറോഡില്‍നിന്ന് വാഹനമെത്താത്ത ഭാരതപ്പുഴയ്ക്ക് നടുവിലെ ഈ ഒറ്റപ്പെട്ട തുരുത്തിലേക്ക് അര കിലോമീറ്ററോളം നടന്നായിരുന്നു പോലീസും നാട്ടുകാരും വേഗത്തിലെത്തിയത്.
വെള്ളത്തില്‍ മുങ്ങിയവരുടെ മുഖാവരണങ്ങളും ചെരിപ്പുകളും കണ്ട പ്രദേശത്ത് തിരയാനായിരുന്നു ഒറ്റപ്പാലം ഇന്‍സ്‌പെക്ടര്‍ വി. ബാബുരാജിന്റെയും സംഘത്തിന്റെയും തീരുമാനം. ഭാരതപ്പുഴയില്‍ മിക്ക സ്ഥലങ്ങളിലും കാണാത്ത രൗദ്രഭാവമുള്ള പ്രദേശമാണിത്. അത്രയും ഒഴുക്കുള്ള വെള്ളത്തിലേക്ക് നാലഞ്ചുപേര്‍ എടുത്തുചാടി തിരച്ചില്‍ തുടങ്ങി. മൃതദേഹങ്ങള്‍ അടിയൊഴുക്കില്‍പ്പെട്ട് മറ്റിടങ്ങളിലേക്ക് ഒഴുകിപ്പോയിരിക്കുമോയെന്ന ആശങ്കയുമുണ്ടായിരുന്നു. എന്നാല്‍, ഇവിടെ അടിഞ്ഞുകൂടിയ പായലുകള്‍ കേന്ദ്രീകരിച്ചായിരുന്നു തിരച്ചില്‍. വേഗത്തില്‍ത്തന്നെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ നാട്ടുകാര്‍ക്കായി. അപ്പോഴേക്കും പുഴയ്ക്കക്കരെ അഗ്‌നിരക്ഷാസേനയും എത്തിയിരുന്നു. അവരും ഒപ്പം കൂടി.
ഒടുവില്‍, ഒരു മണിക്കൂറിനകംതന്നെ നാല് മൃതദേഹങ്ങളും പുറത്തെടുത്തു. പിന്നീട് അര കിലോമീറ്ററോളം നാല് മൃതദേഹങ്ങളും സ്‌ട്രെച്ചറില്‍ താങ്ങിയെടുത്താണ് പോലീസും നാട്ടുകാരും അഗ്‌നിരക്ഷാസേനാംഗങ്ങളും ആംബുലന്‍സുകളില്‍ എത്തിച്ചത്. 12.30-ന് തുടങ്ങിയ പരിശ്രമം 2.30-നുള്ളില്‍ത്തന്നെ പൂര്‍ത്തിയാക്കാനായി. ലക്കിടി പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തിയിരുന്നു.
അമ്മയും രണ്ട് പെണ്‍മക്കളുമുള്‍പ്പെടെ നാലുപേര്‍ മുങ്ങിമരിച്ചു
ഒറ്റപ്പാലം: ലക്കിടിയില്‍ ഭാരതപ്പുഴയില്‍ അമ്മയും രണ്ട് പെണ്‍മക്കളുമുള്‍പ്പെടെ നാലുപേരെ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
പാലപ്പുറം വെളക്കിത്തറവീട്ടില്‍ അജിത്കുമാര്‍ (38), ഒപ്പം താമസിച്ചിരുന്ന തൃശ്ശൂര്‍ സ്വദേശിനിയായ വിജിത (36), വിജിതയുടെ മക്കളായ ആര്യനന്ദ (14), അശ്വനന്ദ (ആറ്) എന്നിവരാണ് മരിച്ചത്. ലക്കിടിയിലെ വാടകവീട്ടില്‍നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. ജീവിതപ്രയാസങ്ങളും മനോവിഷമവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറിപ്പിലുള്ളത്.
തൃശ്ശൂര്‍ വിയ്യൂരില്‍ ബന്ധുവിനെ കൊലപ്പെടുത്തിയകേസിലെ പ്രതിയാണ് അജിത്കുമാറെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യചെയ്യുമെന്ന് നേരത്തേ ഇവര്‍ പല ബന്ധുക്കളോടും സൂചിപ്പിച്ചിരുന്നെന്നാണ് പോലീസ് പറയുന്നത്. ശനിയാഴ്ചരാവിലെ ഇവര്‍ താമസിക്കുന്ന വാടകവീടിന്റെ വാതില്‍ തുറന്നുകിടന്നിരുന്നു. വീട്ടില്‍ ആരെയും കാണാതെവന്നതോടെ ബന്ധുക്കള്‍ക്ക് സംശയമായി.
പിന്നീട് നടത്തിയ പരിശോധനയില്‍ ലക്കിടി പാലത്തിനുസമീപം തീരദേശറോഡില്‍ ഇവരുടെ സ്‌കൂട്ടര്‍ കണ്ടെത്തി. തുടര്‍ന്ന്, പോലീസ് ഭാരതപ്പുഴയുടെ നടുവിലായുള്ള തുരുത്തില്‍ പരിശോധിക്കുമ്പോഴാണ് ഇവിടെനിന്ന് മൂന്നുജോഡി ചെരിപ്പും മുഖാവരണങ്ങളും മൊബൈല്‍ഫോണും ലഭിച്ചത്.
പിന്നീട് അഗ്‌നിരക്ഷാസേനയും തിരച്ചിലിനെത്തി. ഒരുമണിക്കൂറിനകം നാല് മൃതദേഹവും കണ്ടെത്തി. തുരുത്തിന് സമീപത്തുതന്നെയാണ് പുഴയില്‍ മൃതദേഹങ്ങളുണ്ടായിരുന്നത്. കൈകള്‍ പരസ്പരം ബന്ധിച്ച നിലയിലാണ് അജിത്കുമാറിന്റെയും വിജിതയുടെയും മൃതദേഹം ലഭിച്ചത്.
അജിത്കുമാറും വിജിതയും രണ്ടുമക്കളും രണ്ടുവര്‍ഷത്തോളമായി ഒന്നിച്ചായിരുന്നു താമസമെന്ന് പോലീസ് പറയുന്നു. അജിത്കുമാര്‍ ഉള്‍പ്പെട്ട കൊലപാതകക്കേസ് വിചാരണഘട്ടത്തിലായിരുന്നെന്നും പോലീസ് പറഞ്ഞു.
പാലക്കാട് ജില്ലാ ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഒറ്റപ്പാലം ഇന്‍സ്‌പെക്ടര്‍ വി. ബാബുരാജന്‍, എസ്.ഐ. പി. ശിവശങ്കരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Content Highlights: four drowned in river
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..