സൈലന്റ് വാലിയിലെ സൈരന്ധ്രിയിൽ കാണാതായ വനംവാച്ചർ രാജന്റെമകൾ രേഖയുടെ വിവാഹത്തിൽ വരൻ നിഖിലിന് വധുവിന്റെ കൈപിടിച്ചുകൊടുക്കുന്ന പിതൃസഹോദരൻ സുരേഷ്ബാബു
അഗളി: കൈപിടിച്ചുനല്കാനും മകളെ നെറുകയില്‍ ചുംബിച്ച് അനുഗ്രഹിക്കാനും അച്ഛനെത്തിയില്ല. മുക്കാലി ഫോറസ്റ്റ് സ്റ്റേഷന് ഡോര്‍മിറ്ററിയില്‍ ഒരുക്കിയ കതിര്‍മണ്ഡപത്തിലേക്ക് കയറുമ്പോഴും രേഖയുടെ കണ്ണ് ആള്‍ക്കൂട്ടത്തില്‍ പരതി; അവര്ക്കിടയിലെവിടെയെങ്കിലും ആ മുഖമൊന്നുകാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍. ഒടുവില്‍ അച്ഛന്റെ ഓര്‍മകളെ സാക്ഷിയാക്കി, സൈലന്റ് വാലിയിലെ സൈരന്ധ്രിയില്‍ കാണാതായ വനംവാച്ചര്‍ രാജന്റെ മകള്‍ രേഖ ശനിയാഴ്ച സുമംഗലിയായി.
അച്ഛനുവേണ്ടിയുള്ള കഴിഞ്ഞ 37 ദിവസത്തെ രേഖയുടെ കാത്തിരിപ്പ് വിഫലമായി. അച്ഛന്റെ സ്ഥാനത്ത് ചെറിയച്ഛന് സുരേഷ്ബാബു കൈപിടിച്ച് വരന് കൊടുക്കുമ്പോള്‍ രേഖ വിതുമ്പി.
രാജന്റെ അഭാവത്തില്‍ സുരേഷ്ബാബുവാണ് വിവാഹകാര്യങ്ങളെല്ലാം നടത്തിയത്. അച്ഛന് തിരിച്ചെത്തുമെന്ന്, വരന്റെ വീട്ടിലേക്ക് പുറപ്പെടുംമുമ്പ് രേഖ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. രാജന്റെ തിരോധാനത്തില്‍ ദുഃഖത്തിലായ കുടുംബം വളരെ ലളിതമായാണ് വിവാഹം നടത്തിയത്. നാട്ടുകാരും മുക്കാലിയിലെ വനംവകുപ്പുജീവനക്കാരും സജീവമായി കാര്യങ്ങള്‍ ഏറ്റെടുത്തുനടത്തി. മണ്ണാര്‍ക്കാട് സ്വദേശി നിഖിലാണ് രേഖയുടെ വരന്.
മേയ് മൂന്നിനാണ് സൈലന്റ് വാലിയിലെ വനംവകുപ്പുവാച്ചര് രാജനെ സൈരന്ധ്രിയില്നിന്ന് കാണാതായത്.
സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഭക്ഷണംകഴിഞ്ഞ് താമസസ്ഥലത്തേക്കുപോയ ഇദ്ദേഹത്തെ കാണാതായവിവരം അടുത്തദിവസമാണ് സഹപ്രവര്‍ത്തകര്‍ അറിഞ്ഞത്. വനം ജീവനക്കാര്‍ കാട്ടിലും പോലിസ് വനത്തിനുപുറത്തും നടത്തിയ പരിശോധനകളില്‍ ഒരു തുമ്പും കിട്ടിയില്ല.
Content Highlights: forest watcher rajan's daughter marriage
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..