പ്രതീകാത്മക ചിത്രം | Mathrubhumi archives
തിരുവനന്തപുരം: കര്‍ഷകരെ കടബാധ്യതയില്‍നിന്ന് മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന കടാശ്വാസ കമ്മിഷനിലും പ്രതീക്ഷ നഷ്ടപ്പെടുന്നു. കമ്മിഷന്‍ നിലവില്‍വന്നശേഷം പ്രഖ്യാപിച്ച 77.41 കോടി രൂപയുടെ കടാശ്വാസത്തില്‍ ഒരു പൈസപോലും സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. 16,569 അപേക്ഷകളില്‍ തീര്‍പ്പുകല്പിച്ച തുകയാണിത്.
സര്‍ക്കാര്‍ തുക നല്‍കേണ്ടത് വായ്പനല്‍കിയ സഹകരണസംഘങ്ങള്‍ക്കാണ്. ഈ തുക ലഭിച്ചാല്‍മാത്രമേ പലപ്പോഴും കര്‍ഷകര്‍ കടത്തില്‍നിന്ന് മോചിതരാവൂ.
1,21,892 അപേക്ഷകളാണ് നിലവില്‍ കമ്മിഷന്റെ മുന്നിലുള്ളത്. ഓഗസ്റ്റിലാണ് കമ്മിഷന്‍ നിലവില്‍വന്നത്. കോവിഡ് കാരണം മുന്‍കമ്മിഷന്റെ സിറ്റിങ്ങുകള്‍ മുടങ്ങിയതാണ് അപേക്ഷകള്‍ കെട്ടിക്കിടക്കാന്‍ കാരണം. ഇടുക്കി, വയനാട് ജില്ലകളിലേത് 2018 വരെയുള്ളതും മറ്റു ജില്ലകളിലേത് 2014 വരെയുള്ളതുമായ അപേക്ഷകളാണ് നിലവിലുള്ളത്. കമ്മിഷന്‍ ജില്ലകള്‍തോറും സിറ്റിങ് നടത്തിയാണ് തീര്‍പ്പുകല്പിക്കേണ്ടത്.
കമ്മിഷന്‍ തീര്‍പ്പുപ്രകാരം കര്‍ഷകര്‍ ബാക്കി തുക സംഘങ്ങളില്‍ അടച്ചാല്‍ ജാമ്യംനല്‍കിയ ആധാരം കര്‍ഷകര്‍ക്ക് തിരികെനല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, പല സംഘങ്ങളും സര്‍ക്കാരിന്റെ തുക ലഭിക്കുന്നതുവരെ ഇത് പിടിച്ചുവെക്കുന്നുണ്ട്.
2020 മാര്‍ച്ചിനുശേഷം കടാശ്വാസത്തിന് പുതിയ അപേക്ഷകള്‍ സര്‍ക്കാര്‍ ക്ഷണിച്ചിട്ടില്ല. സര്‍ക്കാര്‍ തീരുമാനമെടുത്ത് ഗസറ്റില്‍ പ്രസിദ്ധീകരിച്ചാലേ കമ്മിഷന് ഇതിനുള്ള അപേക്ഷകള്‍ സ്വീകരിക്കാനാകൂ. അതിവര്‍ഷവും പ്രകൃതിദുരന്തവുമൊക്കെ ഇപ്പോള്‍ പതിവാകുമ്പോഴും കമ്മിഷന് തക്കസമയത്ത് ഇടപെടാന്‍ സാധിക്കാറില്ല.
പ്രകൃതിദുരന്തംകാരണം ഏതെങ്കിലും പ്രദേശത്ത് കര്‍ഷകര്‍ക്ക് നഷ്ടം സംഭവിച്ചാല്‍ ആ പ്രദേശത്തെ ദുരിതബാധിതമായി പ്രഖ്യാപിക്കാനുള്ള അധികാരം മാത്രമേ നിലവിലുള്ള വ്യവസ്ഥകള്‍പ്രകാരം കമ്മിഷനുള്ളൂ.
2007-ലാണ് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ കടാശ്വാസനിയമം കൊണ്ടുവന്നത്. സഹകരണ സംഘങ്ങളില്‍നിന്നെടുത്ത വായ്പകളാണ് പരിഗണനയില്‍വരുന്നത്. വായ്പയെടുത്ത കര്‍ഷകനും സംഘത്തിന്റെ സെക്രട്ടറിയുമായി ഒരുമിച്ചിരുന്ന് ചര്‍ച്ചചെയ്ത് തീര്‍പ്പിലെത്തിയശേഷം രണ്ടുലക്ഷം രൂപവരെ സര്‍ക്കാര്‍വിഹിതമായി നല്‍കും. ബാക്കി തുക 12 പലിശരഹിത തവണകളായി കര്‍ഷകന്‍ അടയ്ക്കണം.
Content Highlights: Farmers' Debt Relief Commission Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..