• പയ്യാമ്പലത്തെ ശ്മശാനത്തിൽ ലൈസാമ്മ സെബാസ്റ്റ്യന്റെ കൊച്ചുമകൾ സൈറ ചിതയ്ക്ക് തീകൊളുത്തുന്നു
കണ്ണൂർ: പരമ്പരാഗത വിശ്വാസങ്ങളും ആചാരങ്ങളും കാലാനുസൃതമായി മാറ്റിയതോടെ ലൈസാമ്മ സെബാസ്റ്റ്യ(61)ന്റെ മൃതദേഹം പയ്യാമ്പലത്ത് അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. സുറിയാനി കത്തോലിക്ക സഭാംഗമായ ഇവരുടെ മൃതദേഹം പയ്യാമ്പലത്തെ പൊതുശ്മശാനത്തിലാണ് ദഹിപ്പിച്ചത്. മേലെ ചൊവ്വയിലെ കട്ടക്കയം സെബാസ്റ്റ്യന്റെ ഭാര്യയാണ് മാനന്തവാടി പുതിയാപ്പറമ്പിൽ കുടുംബാംഗമായ ലൈസാമ്മ. തലശ്ശേരി അതിരൂപതയിൽ ആദ്യമായാണ് ഒരു വിശ്വാസിയുടെ മൃതദേഹം ദഹിപ്പിക്കുന്നത്.
അസുഖബാധിതയായ ഇവർ ശനിയാഴ്ചയാണ് മരിച്ചത്. മേലെ ചൊവ്വയിലെ സെയ്ന്റ് ഫ്രാൻസിസ് പള്ളിയിൽ ഇടവക വികാരി ഫാ. തോമസ് കൊളങ്ങായിലിന്റെ നേതൃത്വത്തിൽ നടന്ന അന്ത്യശുശ്രൂഷയ്ക്കുശേഷം തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് മൃതദേഹം പയ്യാമ്പലത്തെ വാതകശ്മശാനത്തിൽ സംസ്കരിച്ചത്. ലൈസാമ്മയുടെ ചെറുമകൾ സൈറ ചിതയ്ക്ക് തീ കൊളുത്തി. കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഫാ. തോമസ് കരിങ്കടയിൽ, ഫാ. കുര്യൻ ചിരപ്പുറത്ത്, ഫാ. സണ്ണി കോട്ടപ്പള്ളി, ഫാ. ജോമോൻ എന്നിവർ സംസ്കാരത്തിന് നേതൃത്വം നൽകി. വിശ്വാസികളുടെ മൃതദേഹം ദഹിപ്പിക്കാൻ സഭ നേരത്തേ അനുമതി നൽകിയതാണ്. എന്നാൽ ഇതുവരെ ഇവിടെയാരും ഇതിന് മുതിർന്നില്ലെന്നും ലൈസാമ്മ സെബാസ്റ്റ്യന്റെ കുടുംബമെടുത്ത തീരുമാനം വിപ്ലവകരമാണെന്നും ഇടവക വികാരി ഫാ. തോമസ് കൊളങ്ങായിൽ പറഞ്ഞു.
മൃതദേഹം ദഹിപ്പിക്കുകയെന്നത് ആദ്യമേ എടുത്ത തീരുമാനമാണെന്ന് ലൈസാമ്മയുടെ ഭർത്താവ് സെബാസ്റ്റ്യൻ പറഞ്ഞു. ‘എന്റെ മൃതദേഹവും ഇത്തരത്തിൽ സംസ്കരിക്കണമെന്നാണ് ആഗ്രഹം. ഇക്കാര്യം മക്കളെയും ബന്ധുക്കളെയും ബോധ്യപ്പെടുത്താൻ കുറച്ച് സമയമെടുത്തു. അഗ്നിയാണ് എല്ലാം ശുദ്ധീകരിക്കുന്നത്. അഗ്നിയിൽ തീരുകയാണ് ഉചിതം’, അദ്ദേഹം പറഞ്ഞു.
രാസവളം മൊത്തവ്യാപാരിയാണ് സെബാസ്റ്റ്യൻ. ചിതാഭസ്മം ശേഖരിച്ച് ഒരുദിവസം വീട്ടിൽ സൂക്ഷിച്ച് പിന്നീട് അടക്കം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.
Content Highlights: Family to cremate Catholic believer body instead of burying it
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..