പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പരിസ്ഥിതിലോലപ്രദേശം നിര്‍ണയിക്കുമ്പോള്‍ വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും കടുവസങ്കേതങ്ങളുമടക്കം 23 പ്രത്യേകവനമേഖലകള്‍ക്കുചുറ്റും ഇളവ് വേണമെന്ന് സംസ്ഥാനം. സംസ്ഥാനത്ത് 24 വനമേഖലകളാണ് ഈ ഗണത്തിലുള്ളത്.
ഇവയ്ക്കുചുറ്റും ഒരുകിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോലമായി പ്രഖ്യാപിക്കുമ്പോള്‍ ജനവാസമേഖലകളെ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കണമെന്ന് നേരത്തേതന്നെ വനംപരിസ്ഥിതി മന്ത്രാലയത്തിനുകീഴിലെ എംപവേഡ് കമ്മിറ്റിയോട് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.
ഇതില്‍ ജനവാസമേഖലയില്ലാത്ത മതികെട്ടാന്‍ചോലയ്ക്ക് ചുറ്റും ഒരുകിലോമീറ്റര്‍ പരിസ്ഥിതിലോലമായി പ്രഖ്യാപിക്കുന്നതില്‍ സംസ്ഥാനത്തിന് എതിര്‍പ്പില്ല. ഇക്കാര്യം വനം പരിസ്ഥിതിമന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. ചുറ്റും ഒരുകിലോമീറ്ററിനുള്ളില്‍ ജനവാസമേഖലകളും കൃഷിയിടങ്ങളുമുള്ള മറ്റ് 23 വനമേഖലകളിലാണ് സംസ്ഥാനത്തിന് ഇളവുവേണ്ടത്. ഇതില്‍ പതിനാറിടത്ത് വനമേഖലയോടുചേര്‍ന്ന് ചെറുപട്ടണങ്ങളോ വലിയ ജനവാസമേഖലകളോ ഉണ്ട്.
ഒരുകിലോമീറ്റര്‍ എന്നതിനുപകരം പൂജ്യംമുതല്‍ ഒരുകിലോമീറ്റര്‍വരെ പരിസ്ഥിതി ലോലപ്രദേശമായിരിക്കണമെന്ന രീതിയില്‍ ഇളവുവന്നാലെ ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരമാകൂ എന്നാണ് സംസ്ഥാനനിലപാട്.
സംസ്ഥാനത്തിന്റെ നിര്‍ദേശം വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ വനംവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ച ചേരുന്ന വനംവകുപ്പ് അധികൃതരുടെ അവലോകനയോഗത്തില്‍ നടപടികളുടെ പുരോഗതി വിലയിരുത്തും. അവലോകന യോഗത്തിനുമുന്നോടിയായി എംപവേഡ് കമ്മിറ്റിയെ സമീപിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
നേരത്തേ എംപവേഡ് കമ്മിറ്റിയില്‍ ഉന്നയിച്ചിട്ടുള്ള ആവശ്യംതന്നെയാണ് ആവര്‍ത്തിക്കുന്നതെന്നതിനാല്‍ ഇതിനായി അധിക അധ്വാനം വേണ്ടെന്നാണ് വനംവകുപ്പധികൃതര്‍ പറയുന്നത്.
ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍
തൊടുപുഴ: സംരക്ഷിത വനാതിര്‍ത്തിയില്‍നിന്നും ഒരുകിലോമീറ്റര്‍ ദൂരം പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഉത്തരവിനെതിരേ ഇടുക്കിയില്‍ ഇന്ന് എല്‍.ഡി.എഫ്. ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവിധയിടങ്ങളില്‍ പ്രതിേഷധ പ്രകടനങ്ങളുംനടക്കും.
സംരക്ഷിതവനമേഖലയ്ക്ക് ചുറ്റുമുള്ള ഒരുകിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശത്തില്‍ ജനതാത്പര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള സമരങ്ങളുടെ പോര്‍മുഖം തുറന്നുകൊണ്ടാണ് ഹര്‍ത്താലാചരണം.
ഇടുക്കിയിലെ ഹര്‍ത്താലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്, ജില്ലയുടെ വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന കോതമംഗലത്തെ അതിര്‍ത്തി പഞ്ചായത്തുകളിലും ഹര്‍ത്താല്‍ നടത്തും. 16-ന് യു.ഡി.എഫിന്റെ നേതൃത്വത്തിലും ഹര്‍ത്താല്‍ നടക്കുന്നുണ്ട്. വിവിധ കര്‍ഷകസംഘടനകളും സമരത്തിനിറങ്ങാനുള്ള ഒരുക്കത്തിലാണ്. പലയിടത്തും പ്രതിഷേധം ആരംഭിച്ചുകഴിഞ്ഞു.
വയനാട്ടില്‍ 12ന് ഹര്‍ത്താല്‍
കല്പറ്റ: സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റും ഒരുകിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയാക്കണമെന്ന സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച് 12-ന് എല്‍.ഡി.എഫ്. വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും പരിസ്ഥിതിലോല മേഖലയില്‍നിന്ന് ഒഴിവാക്കുക, സുപ്രീംകോടതി വിധിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുകയോ തിരുത്തല്‍ഹര്‍ജി നല്‍കുകയോ ചെയ്യുക, ജനവാസകേന്ദ്രങ്ങളിലെ വനാതിര്‍ത്തി ബഫര്‍സോണായി കണക്കാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.
വിവാഹം, ആശുപത്രി, പാല്, പത്രം എന്നീ അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കര്‍ഷകരും തൊഴിലാളികളും വ്യാപാരിസമൂഹവും സ്വകാര്യവാഹന ഉടമകളും ഹര്‍ത്താലുമായി സഹകരിക്കണമെന്ന് എല്‍.ഡി.എഫ്. അഭ്യര്‍ഥിച്ചു.
കോഴിക്കോട് തിങ്കളാഴ്ച മലയോരഹർത്താൽ
കോഴിക്കോട്: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരുകിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരേയും കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടും 13 തിങ്കളാഴ്ച ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ എൽ.ഡി.എഫ്. ഹർത്താൽ നടത്തും.
നരിപ്പറ്റ, വാണിമേൽ, കാവിലുംപാറ, മരുതോങ്കര, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി എന്നീ പഞ്ചായത്തുകളിൽ മുഴുവനായും താമരശ്ശേരി, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തിലെ മലയോരമേഖലകളിലും ഹർത്താൽ നടത്തുന്നതാണെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജില്ലാ കൺവീനർ മുക്കം മുഹമ്മദ് അറിയിച്ചു.
വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആശുപത്രികൾ, പാൽ, പത്രം എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..