-
കോഴിക്കോട്: അമ്പലപ്പാറയില്‍ പടക്കംപൊട്ടി വായ തകര്‍ന്ന് ആന ചെരിഞ്ഞ സംഭവത്തില്‍ ആന കഴിച്ചത് കൈതച്ചക്കയാണെന്നതിന് തെളിവില്ലെന്ന് ഫോറസ്റ്റ് സര്‍ജന്‍. ആനയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഫോറസ്റ്റ് സര്‍ജന്‍ ഡേവിഡ് എബ്രഹാമാണ് കൈതച്ചക്ക വാര്‍ത്തയോടുള്ള പ്രതികരണം മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെച്ചത്. പടക്കം നിറച്ച കൈതച്ചക്ക കഴിച്ചാണ് ആനയുടെ വായ തകര്‍ന്നതെന്ന മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തങ്ങള്‍ പറഞ്ഞതല്ലെന്ന് ഫോറസ്റ്റ് ഓഫീസറും അന്വേഷണ ഉദ്യോഗസ്ഥനുമായ ആഷിഖ് അലിയും പറയുന്നു.
സ്‌ഫോടനത്തില്‍ ആനയുടെ താടിയെല്ലുകള്‍ തകര്‍ന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ആനയുടെ വയറ്റില്‍ നിന്ന് കൈതച്ചക്കയുടെ അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. സംഭവം നടന്ന് ഒരുപാട് ദിവസം കഴിഞ്ഞാണ് ആന ചെരിയുന്നത്. മാത്രമല്ല വയർ തകര്‍ന്നതിനാല്‍ ഒന്നും കഴിക്കാനാവാതെ എല്ലും തോലുമായ ആനയുടെ വയറ്റില്‍ വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഫോറസ്റ്റ് സര്‍ജന്‍ പറഞ്ഞു. വയറ്റിൽ നിന്നോ മറ്റെവിടെ നിന്നുമോ ആന കഴിച്ചത് കൈതച്ചക്കയാണെന്ന് സൂചന നൽകുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നു.
"പൊതുവെ കൃഷിഭൂമിയിലെത്തുന്ന പന്നികളെ കൊല്ലാന്‍ കര്‍ഷകര്‍ കൈതച്ചക്കയില്‍ പടക്കം നിറച്ച് കൊല്ലുന്ന രീതി ചിലയിടങ്ങളില്‍ രഹസ്യമായി നടക്കുന്നുണ്ട്. എന്നാല്‍ ആനയുടെ വായ സ്‌ഫോടനത്തില്‍ തകര്‍ന്നു എന്ന മാത്രമേ ഇപ്പോള്‍ ഉറപ്പിക്കാനാവൂ". തിന്നത് കൈതച്ചക്കയോ മറ്റെന്തുമോ ആവാം", ഫോറസ്റ്റ് സര്‍ജനായ ഡേവിഡ് എബ്രഹാമും ഫോറസ്റ്റ് ഉദ്യോഗസ്ഥനായ ആഷിഖ് അലിയും ഒരേ സ്വരത്തില്‍ പറയുന്നു.
ആനയെ ആദ്യം കണ്ടെത്തുന്നത് 23ാം തീയതി പാലക്കാട്ടെ അമ്പലപ്പാറയിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ആഷിഖ് അലി തീര്‍ത്ത് പറയുന്നു. അതേ സമയം ആനയെ കണ്ടെത്തുന്നതിന് ഒരാഴ്ച മുമ്പ് തന്നെ സംഭവം നടന്നിട്ടുണ്ടാകാമെന്നും അപകടം നടന്ന സ്ഥലത്തു നിന്ന് ആന കിലോമീറ്ററുകള്‍ താണ്ടിയിട്ടുണ്ടാവാമെന്നുമാണ് ഫോറസ്റ്റ് സര്‍ജന്‍ ഡോ ഡേവിഡ് എബ്രഹാം പറയുന്നത്.
'ആനയെ കണ്ടെത്തുമ്പോള്‍ അതിന്റെ വായില്‍ പുഴുവരിച്ചുള്ള വ്രണമുണ്ടായിരുന്നു. ഒരാഴ്ച മുമ്പെങ്കിലും അപകടം സംഭവിച്ചിരിക്കണം. അങ്ങനെയാണെങ്കിലേ വ്രണം പുഴുവരിക്കുന്ന അവസ്ഥയിലെത്തൂ. അതിനെ കണ്ടെത്തിയ മേഖലയില്‍ വെച്ചു തന്നെയാണോ അപകടം സംഭവിച്ചതെന്ന് തീര്‍ച്ചപ്പെടുത്താനാവില്ല.
വേദന കാരണം ആന ഓടാനുള്ള സാധ്യതയുണ്ട്. അതിനാല്‍ അപകടം നടന്നത് എവിടെയണെന്ന് തീര്‍ച്ചപ്പെടുത്താനവില്ല. ആന രക്ഷപ്പെടില്ല എന്ന് ആദ്യമേ അറിയാമായിരുന്നു. കണ്ടെത്തുമ്പോള്‍ ഭക്ഷണം കഴിക്കാനാവാതെ എല്ലും തോലുമായ അവസ്ഥയായിരുന്നു. വയറ്റില്‍ വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെള്ളത്തില്‍ നിലകൊണ്ട ആന വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് ചെരിയുന്നത്,' ആനയെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോ. ഡേവിഡ് എബ്രഹാം പറയുന്നു.
അപകടം നടന്ന ശേഷവും ആനക്കൂട്ടത്തോടൊപ്പമാവാം ആന സഞ്ചരിച്ചത്. എന്നാൽ വേദന കൊണ്ടും അവശത മൂലവും ഒപ്പം നടക്കാനാവാതെ കൂട്ടം തെറ്റി നടന്ന ശേഷമാവാം ആനയെ വനം വകുപ്പ് കണ്ടെത്തുന്നത് തന്നെ. അപ്പോഴേക്കും വ്രണം പുഴുവരിച്ച നിലയിലായിരുന്നു. പിന്നീട് ആനയെ രക്ഷിച്ചെടുക്കാനുള്ള സാധ്യത തീരെയില്ലെന്ന് ജീവനോടെ ആനയെ കണ്ട ദിനം തന്നെ താൻ പറഞ്ഞിരുന്നുവെന്നും സർജൻ ഡേവിഡ് എബ്രഹാം പറയുന്നു.
content highlights: elephant death after jaw fracture, No evidence for Pineapple stuffed cracker


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..