മരച്ചീനിയിലയിൽനിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന യന്ത്രസംവിധാനം. ഈ വൈദ്യുതികൊണ്ട് പ്രകാശിപ്പിച്ച ട്യൂബ് ലൈറ്റ് പിടിച്ചിരിക്കുന്നത് (ഇടത്തുനിന്ന് മൂന്നാമത്) ഗവേഷണത്തിനു നേതൃത്വം കൊടുത്ത പ്രിൻസിപ്പൽ സയന്റിസ്റ്റ് സി.എ.ജയപ്രകാശ്.
ശ്രീകാര്യം: ഊര്‍ജപ്രതിസന്ധി ആശങ്ക ഉയര്‍ത്തുന്നതിനിടെ, തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണകേന്ദ്രം (സി.ടി.സി.ആര്.ഐ.) മരച്ചീനിയിലയില്‍നിന്ന് വൈദ്യുതിയുത്പാദനം വിജയകരമായി പരീക്ഷിച്ചിരിക്കുന്നു. ഈ കണ്ടുപിടിത്തം പാരമ്പര്യേതര ഊര്ജമാര്ഗങ്ങള്ക്കുള്ള ഇന്ത്യയുടെ ചുവടുവെപ്പിന് പുതു ഊര്‍ജം പകരും.
സി.ടി.സി.ആര്.ഐ.യിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായ സി.എ. ജയപ്രകാശിന്റെ നേതൃത്വത്തില്‍ ഡോ. രാജേശ്വരി, ഗവേഷണവിദ്യാര്‍ഥികളായ ജോസഫ് ടോം, എസ്.ശ്രീജിത്ത് എന്നിവരുള്‍പ്പെട്ട സംഘത്തിന്റെ പരിശ്രമം ഫലംകണ്ടത് ആണവോര്‍ജ വകുപ്പിന്റെ സാമ്പത്തിക പിന്തുണയുള്ള പദ്ധതിക്കു കീഴിലാണ്. മരച്ചീനി വിളവെടുക്കുമ്പോള്‍ ഒടിച്ചുകളയുന്ന തണ്ടുകളിലും ഇലകളിലുംനിന്ന് ജൈവകീടനാശിനിക്കുള്ള രാസവസ്തുക്കള്‍ വേര്‍തിരിക്കുന്ന ഗവേഷണമാണ് വൈദ്യുതിയുത്പാദനത്തിലുംകൂടി എത്തിച്ചത്.
മീഥേന്‍ വാതകം ഉത്പാദിപ്പിച്ചിട്ട്, അതുപയോഗിച്ചാണ് വൈദ്യുതിയുത്പാദനം. എന്നാല്‍, ചെടികളില്‍നിന്ന് മീഥേന്‍ ഉത്പാദനം ചെലവേറിയതാണ്. ഇലകളിലുള്ള സെല്ലുലോസ്, ഹെമി സെല്ലുലോസ്, ലിഗ്നിന്‍ എന്നിവ കാരണം വിഘടിപ്പിച്ച് ജൈവവാതകം ഉണ്ടാക്കുക എളുപ്പമല്ല. ഇവിടെ ആ കടമ്പ തരണം ചെയ്തു. മരച്ചീനിയിലകളില്നിന്നു ജൈവകീടനാശിനിക്കുവേണ്ട തന്മാത്രകള് യന്ത്രങ്ങളുപയോഗിച്ച് ആദ്യം വേര്‍തിരിച്ചെടുത്തു. ബാക്കിയുള്ളവയില്‍നിന്ന്, ബാക്ടീരിയയും അതുപോലുള്ള മറ്റു ജീവനുള്ള വസ്തുക്കളും ഉപയോഗിച്ച് വാതകമിശ്രിതം ഉത്പാദിപ്പിച്ചു. ഈ വാതകമിശ്രിതത്തില്നിന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് പോലുള്ള അനാവശ്യ വാതകങ്ങള്‍ മാറ്റിയതിനുശേഷം ശുദ്ധമായ മിഥേന്‍ വേര്‍തിരിച്ചെടുത്തു. ഈ മിഥേനില്നിന്നാണ് വൈദ്യുതി ഉത്പാദിപ്പിച്ചത്. മരച്ചീനിയില്‍ (കസവ) വൈദ്യുതി ഉത്പാദിച്ചതുകൊണ്ട് ഇതിനെ 'കസാ ദീപ്' എന്നാണ് പേരിട്ടിരിക്കുന്നത്.
സെക്കന്‍ഡ് ഹാന്‍ഡ് ആയി വാങ്ങിയ ഒരു ജനറേറ്ററിനെ ഈ പരീക്ഷണത്തിനു പറ്റുംവിധം മാറ്റം വരുത്തിയത് തൃശ്ശൂര്‍ സ്വദേശിയായ മെക്കാനിക് ഫ്രാന്‍സിസ് (പവര്‍ ഹോക്ക്) ആണ്.
പ്രതീക്ഷിച്ചരീതിയില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിച്ചു. മരച്ചീനിയിലയില്നിന്നു കീടനാശിനികള്‍ ഉത്പാദിപ്പിക്കുന്ന വ്യവസായത്തിനനുബന്ധമായി ചെയ്താല്‍ വൈദ്യുതിയുത്പാദനം സാമ്പത്തികമായി വിജയിക്കുമെന്ന് അവര്‍ കരുതുന്നു. ഒരു ഹെക്ടറില്‍ മരച്ചീനി വിളവെടുക്കുമ്പോള്‍ അഞ്ച് ടണ്ണോളം ഇലകളും തണ്ടുകളും കളയാറുണ്ട്. അതില്‍നിന്നു വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്.
Content Highlights: electricity can be generated from tapioca leaves, experiment of ctcri team gives positive results
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..