പ്രതീകാത്മക ചിത്രം | Photo: mathrubhumi
കൊല്ലം: ദുരന്തനിവാരണ അതോറിറ്റി കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രമായി ഏറ്റെടുത്ത കെട്ടിടത്തിന്റെ വൈദ്യുതി ബില്ലുമായി കെട്ടിടമുടമ നെട്ടോട്ടത്തില്‍. ബാങ്ക് ഉദ്യോഗാര്‍ഥികള്‍ക്കുള്ള പരിശീലനകേന്ദ്രമായ കല്ലുവാതുക്കല്‍ ഐ.സി.ഡി. കോച്ചിങ് സെന്റര്‍ ഉടമ ജയകൃഷ്ണനാണ് 13 ലക്ഷത്തിന്റെ വൈദ്യുതി ബില്ലുമായി പഞ്ചായത്ത് അധികാരികളുടെയും കളക്ടറുടെയും പിന്നാലെ നടക്കുന്നത്.
2020 മാര്‍ച്ചിലാണ് കെട്ടിടം ഏറ്റെടുക്കുന്നത്. ഏറ്റെടുത്ത കാലയളവിലെ വൈദ്യുതി ബില്ലും വെള്ളക്കരവും കല്ലുവാതുക്കല്‍ പഞ്ചായത്ത് അടച്ചോളാമെന്ന കരാറും വെച്ചിരുന്നു. 2021 ഒക്ടോബറില്‍ കെട്ടിടം തിരിച്ചുനല്‍കി. എന്നാല്‍ വൈദ്യുതി ബില്ലും വെള്ളക്കരവും അടച്ചിരുന്നില്ല. ജല അതോറിറ്റി പഞ്ചായത്തിന്റെ കൈയില്‍നിന്നു വെള്ളക്കരം വാങ്ങിയെടുത്തു. വൈദ്യുതി ബോര്‍ഡ് കെട്ടിട ഉടമയോടാണ് ബില്ലടയ്ക്കാന്‍ ആവശ്യപ്പെട്ടത്. അതുപ്രകാരം പഞ്ചായത്ത് അധികൃതര്‍ക്ക് പലതവണ കത്തുനല്‍കി. ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്നനിലയില്‍ കളക്ടര്‍ക്കും കത്തുനല്‍കി. ഉടന്‍ പരിഹരിക്കാമെന്ന് വാക്കാല്‍ പറഞ്ഞതല്ലാതെ നടപടിയൊന്നുമുണ്ടായില്ല. കെട്ടിടം തിരികെനല്‍കിയതിനുശേഷമുള്ള കാലയളവിലെ ബില്ല് കൃത്യമായി അടയ്ക്കുന്നുമുണ്ടായിരുന്നു.
കെട്ടിടം ചികിത്സാകേന്ദ്രമായി ഏറ്റെടുത്ത കാലയളവിലെ 13 ലക്ഷം രൂപ അടച്ചില്ലെങ്കില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്നുകാട്ടി കെട്ടിടം ഉടമയ്ക്ക് കെ.എസ്.ഇ.ബി.യുടെ നോട്ടീസ് ലഭിച്ചിരിക്കുകയാണ്. ബുധനാഴ്ച വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്നാണ് പറഞ്ഞത്. കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ വെള്ളിയാഴ്ചവരെ കാത്തിരിക്കാം, പക്ഷേ, അതിനുള്ളില്‍ പണം അടയ്ക്കാമെന്ന് രേഖാമൂലം ഉറപ്പുനല്‍കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചായത്തോ ദുരന്തനിവാരണ അതോറിറ്റിയോ നടപടിയെടുക്കാത്തതിനാല്‍ പുലിവാലുപിടിച്ച മട്ടിലാണ് ഉടമ. ചികിത്സാകേന്ദ്രമാക്കിയതിനെ തുടര്‍ന്ന് കേടുവന്ന കംപ്യൂട്ടറുകളും കോണ്‍ഫറന്‍സ് ഹാളിന്റെ അറ്റകുറ്റപ്പണിയുമൊക്കെയുണ്ടാക്കിയ നഷ്ടത്തിനു പുറത്താണ് ഈ പൊല്ലാപ്പും.
ചികിത്സാകേന്ദ്രമായി ഏറ്റെടുത്ത കെട്ടിടത്തിന്റെ വൈദ്യുതി ബില്ലടയ്ക്കാന്‍ പഞ്ചായത്ത് തയ്യാറാണ്. അതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കല്ലുവാതുക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുധീപ പറയുന്നു.
Content Highlights: electricity bill kseb


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..