ഇ. ശ്രീധരൻ | ഫോട്ടോ - പി.പി രതീഷ്
മലപ്പുറം: കെ റെയില്‍ പദ്ധതി കേരളത്തെ വിഭജിക്കില്ലെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം തള്ളി ഇ. ശ്രീധരന്‍. ഇതിനോടകം തന്നെ അനുമതി ലഭിച്ച പദ്ധതികള്‍ നടപ്പിലാക്കാതെ കെ-റെയില്‍ നടപ്പിലാക്കണമെന്നത് സര്‍ക്കാരിന്റെ പിടിവാശിയാണെന്നും അദ്ദേഹം പറഞ്ഞു.
കെ-റെയില്‍ പദ്ധതിയുടെ ഡി.പി.ആര്‍ പുറത്തുവിടാത്തത് ദുരൂഹമാണ്. വലിയ നിര്‍മാണച്ചെലവ് വരുന്ന പദ്ധതിയുടെ ചെലവ് കുറച്ചു കാണിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. പ്രോജക്ട് റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനു കാരണം ജനങ്ങള്‍ പദ്ധതി ചെലവ് മനസിലാക്കുമെന്നതാണെന്നും ഇ. ശ്രീധരന്‍ ആരോപിച്ചു.
കേന്ദ്രം കെ-റെയിലിന് അനുമതി നല്‍കുമെന്ന് കരുതുന്നില്ല. കേന്ദ്രാനുമതി ഇല്ലാതെ റെയില്‍വെ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയില്ല. അക്കാര്യങ്ങളൊന്നും സംസ്ഥാനം പരിശോധിച്ചിട്ടില്ല. ഉദ്യോഗസ്ഥര്‍ വേണ്ടവിധം മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നില്ല. പദ്ധതിയിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ താന്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് ഇ. ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അനുമതി ലഭിച്ച പദ്ധതികള്‍ ഉണ്ട്. എന്തുകൊണ്ട് അത് ചെയ്യുന്നില്ല. ജനങ്ങള്‍ക്ക് ആവശ്യമായ പല പദ്ധതികളും നിര്‍ത്തിവച്ചു. ജനങ്ങള്‍ക്ക് വേണ്ടിയല്ല കെ റെയില്‍ പദ്ധതി. മറ്റു പല ലക്ഷ്യങ്ങളും പിന്നിലുണ്ട്. ജനക്ഷേമത്തിന് വേണ്ടിയാണെങ്കില്‍ ആദ്യം നടപ്പിലാക്കേണ്ടത് നിലമ്പൂര്‍-നഞ്ചന്‍ഗുഡ് റെയില്‍വെ പദ്ധതിയാണ്. അത് നിര്‍ത്തിവെച്ചിരിക്കുകയാണ്. അതുപോലെ തന്നെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന തിരുവനന്തപുരം ലൈറ്റ് മെട്രോ, കോഴിക്കോട് ലൈറ്റ് മെട്രോ പോലുള്ള പദ്ധതികളാണ് ആദ്യം നടപ്പിലാക്കേണ്ടതെന്നും ഇ. ശ്രീധരന്‍ അഭിപ്രായപ്പെട്ടു.
നാടിന് ആവശ്യമുള്ള പദ്ധതികളല്ല സര്‍ക്കാര്‍ ചെയ്യുന്നത്. അവര്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ക്കാണ് അവര്‍ മുന്‍ഗണന കൊടുക്കുന്നത്. ഉള്‍നാടന്‍ ജലഗതാഗത പദ്ധതി, ശബരിമലയില്‍ വിമാനത്താവളം തുടങ്ങിയ പദ്ധതികളുടെയൊക്കെ ആവശ്യമെന്താണെന്നും ഇ. ശ്രീധരന്‍ ചോദിച്ചു. ഇതിലൊക്കെ എന്തോ ഒരു ഹിഡന്‍ അജണ്ട പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിനുള്ളില്‍ തന്നെ പലര്‍ക്കും കെ-റെയില്‍ പദ്ധതിയില്‍ എതിര്‍പ്പുണ്ട്. എന്നാല്‍ അതൊന്നും പുറത്തുവരുന്നില്ല. പദ്ധതിയുടെ ദൂഷ്യവശങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ യുഡിഎഫുമായി സഹകരിക്കാനും താന്‍ തയ്യാറാണെന്നും ബിജെപിക്കാരന്‍ എന്ന നിലയിലല്ല ഇത് പറയുന്നതെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.
Content Highlights: E Sreedharan lashes out on government in K Rail project
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..