ഡോ. സുൽഫി നൂഹ്
തിരുവനന്തപുരം: ഒമിക്രോണ്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൂന്നാം തരംഗം ഉറപ്പായിക്കഴിഞ്ഞുവെന്ന് നിയുക്ത ഐ.എം.എ സംസ്ഥാന അധ്യക്ഷന്‍ ഡോക്ടര്‍ സുല്‍ഫി നൂഹ്. ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നുവെങ്കിലും രോഗികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നില്ലെന്നത് ആശ്വാസകരമായ കാര്യമാണ്. കേരളത്തിലും മൂന്നാം തരംഗം ഉറപ്പായും സംഭവിക്കുമെന്നും എന്നാല്‍ ആദ്യ രണ്ട് തരംഗങ്ങളിലേതിന് സമാനമായി മറ്റ് സംസ്ഥാനങ്ങളില്‍ തരംഗമുണ്ടായ ശേഷം മാത്രമേ കേരളത്തില്‍ വ്യാപനം ഉച്ചസ്ഥായിയിലെത്തുകയുള്ളൂവെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
രോഗികളില്‍ ഗുരുതരമായി ബാധിക്കില്ലെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായാല്‍ അത് ആരോഗ്യ സംവിധാനങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാകും. അങ്ങനെ സംഭവിച്ചാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകാനുള്ള സാധ്യതയുണ്ട്. ഒമിക്രോണോടെ കോവിഡ് 19 മഹാമാരി പര്യവസാനത്തിലേക്ക് പോകുന്നു എന്ന വാദത്തേയും തള്ളിക്കളയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയമായ വശങ്ങള് പരിശോധിച്ചാല്‍ മുന്‍പും മഹാമാരികള്‍ അവസാനിച്ചിട്ടുള്ളത് വ്യാപകമായി രോഗം പകരുകയും എന്നാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാതെ കടന്നുപോയിട്ടുമാണ്.
കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കോവിഡ് 19ന്റെ ഒമിക്രോണ്‍ വകഭേദം ലോകത്താകമാനം വ്യാപിക്കുകയാണ്. നമ്മുടെ രാജ്യത്തും കേസുകള്‍ കൂടുന്നുണ്ട്. ഇത് ഉടനെ തന്നെ മൂന്നാം തരംഗത്തിലേക്ക് എത്തിച്ചേരുമെന്നും ഉറപ്പായിക്കഴിഞ്ഞു. ശ്രദ്ധിക്കേണ്ട കാര്യം ഡെല്‍റ്റയാണ് ഏറ്റവും അധികം ഉണ്ടായിരുന്നതെങ്കിലും ഇപ്പോള്‍ അത് ഒമിക്രോണിലേക്ക് മാറുകയാണ്.മറ്റ് രാജ്യങ്ങളിലെ കാര്യം പരിശോധിച്ചാല്‍ ഒമിക്രോണ്‍ വകഭേദം രോഗവ്യാപനം കൂടുതല്‍ വേഗത്തിലാക്കുന്നുണ്ട്. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വളരെ വേഗത്തില്‍ രോഗം ബാധിക്കുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. എന്നാല്‍ അപ്പോഴും രോഗത്തിന്റെ ശക്തി കുറഞ്ഞ് നില്‍ക്കുന്നത് വ്യാപന ഉയരുമ്പോഴും ആശ്വാസം പകരുന്നതാണ്.
വാക്സിന് സ്വീകരിച്ചവര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചാലും രോഗം ഗുരുതരമായി മാറുന്നത് തടയാന്‍ കഴിയുന്നുവെന്നതാണ് മറ്റൊരു കാര്യം. കേരളത്തെ സംബന്ധിച്ച് ആദ്യ രണ്ട് തരംഗങ്ങളിലേത് പോലെ മറ്റ് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ഉച്ചസ്ഥായിയിലെത്തിയ ശേഷമായിരിക്കും ഇവിടെ പ്രകടമാവുക. മൂന്നാം തരംഗം ഉറപ്പായും ഉണ്ടാകും എന്നതില്‍ സംശയമില്ല. കൂടുതല്‍ ആളുകളില്‍ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാകാതെ ഒമിക്രോണ്‍ വ്യാപനമുണ്ടാകാനാണ് സാധ്യത.
രോഗികളുടെ എണ്ണം ഉയരുമ്പോള്‍ ആശുപത്രികള്‍ നിറഞ്ഞ് കവിയുന്ന അവസ്ഥയുണ്ടാകും. അത് ഒരിക്കലും അനുവദിക്കാത്ത തരത്തില്‍ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. മാസ്ക് ഉപയോഗിക്കുന്നത്, സാമൂഹിക അകലം പാലിക്കുക, കൈകള്‍ കഴുകുക തുടങ്ങിയ കാര്യങ്ങള്‍ നാം വീണ്ടും കൃത്യമായി ചെയ്യണം. കോവിഡ് 19 കഴിഞ്ഞ് പോയി എന്ന ധാരണയില്‍ മുന്നോട്ട് പോകുന്നത് അപകടകരമായ പ്രവണതയാണ്. രോഗത്തിനെതിരേ വാക്സിനുകളുടെ റോള്‍ വളരെ വലുതാണ്. ഇനിയും വാക്സിനെടുക്കാത്തവര്‍ അതിന് തയ്യാറാവുകയെന്നത് പ്രധാനമാണ്. കുട്ടികളിലെ വാക്സിനേഷന് കൂടി ആരംഭിച്ച സ്ഥിതിക്ക് അതും വേഗത്തില്‍ പൂര്‍ത്തിയാക്കുകയും വേണം.
ഒമിക്രോണിനെ സംബന്ധിച്ച് പോസിറ്റീവായ ഒരു കാര്യം എന്താണ് എന്ന് പറഞ്ഞാല്‍ വാക്സിനേഷനും രോഗം വ്യാപകമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ ശേഷി കൂടുതല്‍ ആളുകളില്‍ ശക്തിപ്രാപിക്കുമെന്നത് അനുഗ്രഹമാണ്. എന്നാല്‍ വലിയ അളവില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചാല്‍ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കൈകാര്യം ചെയ്യാവുന്നതിലും അധികമാകും. അതുകൊണ്ട് തന്നെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കില്ലെന്ന് പറയുമ്പോഴും രോഗം വരാതിരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
ഒമിക്രോണ്‍ കോവിഡിന്റെ അവസാനമോ?
ഒമിക്രോണിലൂടെ കോവിഡ് 19ന് അവസാനമാകും എന്ന വാദം ഉയരുന്നുണ്ട്. അത് ഒരു പരിധി വരെ സത്യമാണ്. മുന്‍പ് പല മഹാമാരികളും അവസാനിച്ച രീതി പരിശോധിച്ചാല്‍ ഒമിക്രോണിന്റെ കാര്യത്തില്‍ ഈ വകഭേദം വളരെ പെട്ടെന്ന് ആളുകളിലേക്ക് പകരുന്നു. എന്നാല്‍ രോഗത്തിന്റെ ശക്തി കുറഞ്ഞ് നില്ക്കുന്നു. ഒരുപക്ഷേ ശക്തമായ രോഗപ്രതിരോധശേഷി കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ അതിലൂടെ കഴിയുമെന്നതിനാല്‍ ഒമിക്രോണ്‍ കോവിഡിന്റെ അവസാനമാണെന്ന വാദം തള്ളിക്കളയാന്‍ കഴിയില്ല.
ധാരാളം ആളുകള്‍ക്ക് രോഗം വരുമ്പോഴും രോഗം തീവ്രമാകാതെ ഇരിക്കുകയും ഒപ്പം മരണനിരക്ക് ഉയരാതിരിക്കുകയും ചെയ്യുന്നു എന്നത് പല മഹാമാരികളുടേയും അവസാനഘട്ടത്തിലെ ലക്ഷണങ്ങളായിരുന്നു. അതുകൊണ്ട് തന്നെ ശാസ്ത്രീയമായ വശങ്ങള് പരിശോധിക്കുമ്പോള്‍ സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.
Content Highlights: Dr Sulphi Nooh on precautions to be taken prior to third wave of covid
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..