തിരുവനന്തപുരം: ചിന്തിപ്പിച്ചും ചിരിപ്പിച്ചും കേരളത്തിന്റെ ഭരണ, സാംസ്‌കാരിക, ആത്മീയ രംഗങ്ങളില്‍ നിറഞ്ഞുനിന്ന ഡോ. ഡി.ബാബുപോള്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഒരാഴ്ചയായി അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രമേഹംമൂലം കാലില്‍ ഉണ്ടായ മുറിവില്‍നിന്നുള്ള അണുബാധ വൃക്കകളെയും കരളിനെയും ബാധിച്ചതാണ് മരണ കാരണം.
പ്രഗത്ഭനായ ഭരണാധികാരി, എഴുത്തുകാരന്‍, ചിരിയും ചിന്തയും സമന്വയിപ്പിച്ച പ്രഭാഷകന്‍, ഔദ്യോഗിക ജീവിത്തിനൊപ്പം സഭാപ്രവര്‍ത്തനത്തിലും മുഴുകിയ വിശ്വാസി, അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉറക്കെപ്പറഞ്ഞ സാമൂഹിക, രാഷ്ട്രീയ നിരീക്ഷകന്‍... കേരളത്തിന് ഇങ്ങനെ പലതുമായിരുന്നു അദ്ദേഹം.
എന്‍ജിനീയറായി ഐ.എ.എസിലേക്ക് എത്തിയ ഡാനിയേല്‍ ബാബുപോള്‍ നാല്‍പ്പതുവര്‍ഷത്തോളം ഭരണരംഗത്ത് പ്രഗത്ഭനായിനിന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാന്‍ അംഗം, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ തുടങ്ങി നിര്‍ണായക പദവികള്‍ വഹിച്ചു. കേരളത്തിലെ ആദ്യവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുതി പദ്ധതി യാഥാര്‍ഥ്യമായത് ബാബുപോളിന്റെ നേതൃത്വത്തിലായിരുന്നു. വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിക്ക് തുടക്കം കുറിച്ചതും അദ്ദേഹമാണ്.
മുപ്പതോളം പുസ്തകങ്ങള്‍ അദ്ദേഹം എഴുതി. ആറുലക്ഷം വാക്കുകള്‍ ഉള്‍പ്പെടുത്തി 22 വര്‍ഷം ഗവേഷണംചെയ്ത് തയ്യാറാക്കിയ 'വേദശബ്ദ രത്നാകാരം' മലയാളത്തിലെ ആദ്യ ബൈബിള്‍ നിഘണ്ടുവാണ്. ഒമ്പതുവര്‍ഷമെടുത്താണ് അനുപമമായ ഈ നിഘണ്ടു അദ്ദേഹം എഴുതിയത്. 'മാതൃഭൂമി' ഉള്‍െപ്പടെ പത്രങ്ങളിലും ആനുകാലികങ്ങളിലും പംക്തികള്‍ എഴുതിയിരുന്നു.
യാക്കോബായ സഭയുടെ കോര്‍ എപ്പിസ്‌കോപ്പയായിരുന്ന ഫാദര്‍ പൗലോസ് ചീരോത്തോട്ടത്തിന്റെയും അധ്യാപികയായിരുന്ന മേരി പോളിന്റെയും മകനായി 1941 മേയ് 29-ന് പെരുമ്പാവൂരില്‍ ജനിച്ചു. അച്ഛന്‍ പ്രധാനാധ്യാപകനായിരുന്ന കുറുപ്പംപടി എം.ജി.എം. ഹൈസ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍സിക്ക് സംസ്ഥാനത്ത് മൂന്നാംറാങ്ക് നേടി. തിരുവിതാംകൂര്‍ രാജാവിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സ്‌കോളര്‍ഷിപ്പോടെയാണ് പഠിച്ചത്. തുടര്‍ന്ന് ആലുവാ യൂണിയന്‍ ക്രിസ്ത്യന്‍കോളേജിലും തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറീങ്ങിലും പഠിച്ചു. പ്രതിരോധശാസ്ത്രത്തിലും വേദശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടി. 1962 -ല്‍ സര്‍ക്കാരില്‍ ജൂനിയര്‍ എന്‍ജിനീയറായി. 1964 -ല്‍ എഴാം റാങ്കോടെ ഐ.എ.എസ് വിജയിച്ചു.
സെക്രേട്ടറിയറ്റില്‍ ഡെപ്യൂട്ടി സെക്രട്ടറിയായിരിക്കുമ്പോള്‍ 1971 -ല്‍ അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോനാണ് ഇടുക്കി ജലവൈദ്യുത പദ്ധതി പൂര്‍ത്തിയാക്കാന്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററായി ബാബുപോളിനെ നിയമിച്ചത്. ഇടുക്കി ജില്ല രൂപവത്കരിച്ചപ്പോള്‍ ആദ്യകളക്ടറും അദ്ദേഹമായിരുന്നു. ആറുവര്‍ഷം ചീഫ് സെക്രട്ടറി റാങ്കില്‍ പ്രവര്‍ത്തിച്ചെങ്കിലും അദ്ദേഹം ചീഫ് സെക്രട്ടറിയുടെ കസേരയിലെത്തിയില്ല. രാഷ്ട്രീയ, സഭാ കേന്ദ്രങ്ങളുമായുള്ള വിയോജിപ്പായിരുന്നു കാരണം. അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കുമ്പോള്‍ സ്വയംവിരമിച്ച് തദ്ദേശഭരണ ഓംബുഡ്സമാനായി. 2001 -ല്‍ എ.കെ.ആന്റണി മന്ത്രിസഭ ഓംബുഡ്സ്മാനെ പിരിച്ചുവിട്ടതോടെ അദ്ദേഹത്തിന്റെ ഔദ്യോഗിക സേവനം അവസാനിച്ചു. എ.ബി.വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഗവര്‍ണര്‍ നിയമനത്തിനുള്ള പട്ടികയില്‍ ഇടംനേടിയെങ്കിലും ഗവര്‍ണറായില്ല.
പതിവായി അള്‍ത്താരയിലെ ശുശ്രൂഷകനായിരുന്നു ബാബുപോള്‍. ആകമാന സുറിയാനി സഭയില്‍ വിശ്വാസികള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ബ്രാര്‍ ഈത്തൊ ബ്രീറോ (ശ്രേഷ്ഠ പുത്രന്‍), സെന്റ് ഇഗ്‌നേഷ്യസ് മെഡല്‍ എന്നീ ആദരവുകള്‍ നേടിയിട്ടുണ്ട്.
കേന്ദ്രത്തിലെ മുന്‍ വ്യോമയാന സെക്രട്ടറിയും എയര്‍ഇന്ത്യയുടെ മുന്‍ ചെയര്‍മാനുമായ കെ. റോയി പോളാണ് ഏകസഹോദരന്‍. ഭാര്യ -പരേതയായ നിര്‍മലാ പോള്‍. മക്കള്‍-ചെറിയാന്‍ സി. പോള്‍ (ബെംഗളുരു), മറിയം സി.പോള്‍. മരുമക്കള്‍: സതീഷ് (ബിസിനസ്, എറണാകുളം), ദീപ. സംസ്ക്കാരം നാളെ വൈകുന്നേരം നാലു മണിക്ക് കുറുപ്പുംപടിയിൽ നടക്കും.
Content Highlights: Dr. D Babu Paul Passed Away