കോടിയേരി ബാലകൃഷ്ണൻ | Photo - Ridhin Damu
കൊച്ചി: രണ്ടാളെ കൊന്നതിന് പകരം വേറെ രണ്ടാളെ കൊല്ലുക എന്നുളളത് സി.പി.എമ്മിന്റെ സമീപനമല്ലെന്ന് സി.പി.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമാധാനത്തിനു വേണ്ടിയാണ് പാര്‍ട്ടി നിലകൊളളുന്നത്. സമാധാനം തകര്‍ക്കാനുളള കോണ്‍ഗ്രസിന്റെ ശ്രമത്തില്‍ ആരും പെട്ടുപോകരുതെന്നും അദ്ദേഹം അണികളോട് പറഞ്ഞു. സി.പി.എം. കരിദിനാചാരണത്തോട് അനുബന്ധിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം
സഖാക്കളെ പ്രകോപിതരാക്കി കേരളത്തില്‍ അരക്ഷിതാവസ്ഥ എന്ന് സ്ഥാപിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. സി.പി.എം. പ്രവര്‍ത്തകര്‍ അതില്‍ വീഴരുത്. ഒരക്രമത്തിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ പെട്ടുപോകരുത്. കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയോ സ്ഥാപനങ്ങള്‍ക്ക് നേരെയോ കല്ലെറിയുകയോ അക്രമം നടത്തുകയോ അരുത്. അത് പാര്‍ട്ടി അംഗീകരിക്കില്ല. സമാധാനപൂര്‍വമായി പ്രതിഷേധം നടത്തി, അക്രമം നടത്തിയ കോണ്‍ഗ്രസിനെ ജനങ്ങള്‍ക്കിടയില്‍ ഒററപ്പെടുത്തണം. അമര്‍ഷവും രോഷവും പ്രതികാരവും പ്രകടിപ്പിക്കേണ്ടത് കോണ്‍ഗ്രസിനെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തിക്കൊണ്ടായിരിക്കണം. കോണ്‍ഗ്രസിനെ പൊതുജനമധ്യത്തില്‍ തുറന്നു കാണിച്ച് അവര്‍ക്കെതിരെ രോഷം ഉയര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്.
തളിപ്പറമ്പില്‍ ഒരു ലീഗുകാരന്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ ആ കേസില്‍ സി.പി.എമ്മിന്റെ നേതാവായ പി. ജയരാജനെയും ടി.വി. രാജേഷിനെയും പ്രതി ചേര്‍ത്തത് അവര്‍ക്ക് ഈ സംഭവം അറിയാമായിരുന്നു തടഞ്ഞില്ല എന്നുപറഞ്ഞാണ്. 118-ാം വകുപ്പ് ചുമത്തി ടി.വി. രാജേഷിനേയും പി. ജയരാജിനെയും ജയിലില്‍ അടച്ചവരാണ് കോണ്‍ഗ്രസുകാര്‍. ഇവിടെ കൊലപാതകം നടക്കുമെന്നറിഞ്ഞിട്ടും അടൂര്‍ പ്രകാശ് തടയാതിരുന്നത് എന്തുകൊണ്ടാണ്? വെഞ്ഞാറമ്മൂട് കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ എല്ലാവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കോടിയേരി പറഞ്ഞു.
സ്വര്‍ണക്കടത്തു കേസ് ഉപയോഗിച്ച് ഇടതുപക്ഷ സര്‍ക്കാരിനെ താഴെയിറക്കാം എന്നായിരുന്നു ബി.ജെ.പിയും കോണ്‍ഗ്രസും കണക്കുകൂട്ടിയിരുന്നത്. അത് തെറ്റി. തുടര്‍ന്ന് ധാരാളം കഥകള്‍ പ്രചരിപ്പിച്ചു. അതൊന്നും വസ്തുതാപരമായി തെളിയിക്കാന്‍ സാധിച്ചില്ല. നിയമസഭയില്‍ അവിശ്വാസ പ്രമേയത്തിലൂടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. അവരുടെ കൂട്ടത്തിലുളള എം.എല്‍.എമാരുടെ വോട്ട് തന്നെ സംരക്ഷിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. തന്നെയൊരു പൊളിറ്റിക്കല്‍ അസൈന്‍മെന്റ് ഏല്‍പ്പിച്ചിരിക്കുകയാണെന്നാണ് പ്രമേയം അവതരിപ്പിച്ച വി.ഡി. സതീശന്‍ എം.എല്‍.എ. പോലും പറഞ്ഞത്. സര്‍ക്കാരില്‍ ജനങ്ങള്‍ക്കുളളില്‍ ഉളള വിശ്വാസം ഉറപ്പിക്കാന്‍ അവിശ്വാസപ്രമേയം സഹായിച്ചുവെന്ന പറഞ്ഞ കോടിയേരി നിയമസഭയില്‍ അവതരിപ്പിച്ചതെല്ലാം പൊയ്വെടികളാണെന്ന് തെളിഞ്ഞില്ലേയെന്നും ചോദിച്ചു.
Content Highlights: Don't indulge in violence; Kodiyeri Balakrishnan addresses CPM followers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..