ഫയൽ ഫോട്ടോ - സാജൻ വി നമ്പ്യാർ
വടകര: ആഭിചാരക്രിയയ്ക്ക് വരെ തന്നെ പ്രേരിപ്പിച്ച റോയിയെ ജീവിതത്തില്‍ നിന്ന് ജോളി ഒഴിവാക്കിയത് അതിവിദഗ്ധ പ്ലാനിങ്ങിലൂടെയെന്ന് അന്വേഷണ സംഘം. സ്ഥിരം മദ്യപാനിയും ജോലിക്ക് പോവാതെ ജോളിയുമായി വഴക്കിടുകയും ചെയ്യുന്ന ആളായിരുന്നു റോയി. അതിനാല്‍ തന്നെ വളരെ പെട്ടെന്ന് തന്നെ ജോളിക്ക് റോയി ഭാരമായി തുടങ്ങിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
താനും ഭാര്യയും പിണക്കത്തിലാണെന്ന് റോയി പലരെയും അറിയിച്ചിരുന്നു. ഇത് ആഭിചാരക്രിയയിലൂടെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പലരെയും ബന്ധപ്പെടുകയും ചെയ്തിരുന്നു. പക്ഷെ അവര്‍ തന്നെ റോയിയെ ഇതില്‍ നിന്നും പിന്‍തിരിപ്പിച്ചു. ഇതോടെ റോയി മറ്റു ചില ജോത്സ്യന്മാരെ സമീപിച്ചു. ഇതറിഞ്ഞ ജോളി എത്രയും പെട്ടെന്ന് റോയിയെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വീട്ടിലെത്തിയാല്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍ പോലും ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് റോയിയുടെ ശീലമായിരുന്നു. ഇത് അറിയാമായിരുന്ന ജോളി, കുടിവെള്ളത്തിലും കടലക്കറിയിലും സയനയ്ഡ് കലര്‍ത്തി. കുട്ടികള്‍ കുടിക്കാതിരിക്കാന്‍ അവരെ നേരത്തെ തന്നെ മുകളിലത്തെ മുറിയില്‍ എത്തിച്ച് ഉറക്കുകയും ചെയ്തു. മരണം ഉറപ്പാക്കിയ ശേഷം ഹാര്‍ട്ട് അറ്റാക്കാണെന്ന് ജോളി തന്നെ ബന്ധുക്കളെയും മറ്റുള്ളവരേയും വിളിച്ച് പറഞ്ഞു. പിറ്റേന്ന് വീട്ടില്‍ പന്തലിടുമ്പോള്‍ മാത്രമാണ് അച്ഛന്‍ മരിച്ച കാര്യം കുട്ടികളോട് പോലും ജോളി പറഞ്ഞതെന്ന് എസ്.പി കെ.ജി. സൈമണ്‍ പറഞ്ഞു.
കേരള പോലീസിന് പോലും പാഠപുസ്തകമായി മാറിയ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് അഭിമാനത്തോടെയും പൂര്‍ണസംതൃപ്തിയോടെയുമാണെന്ന് കെ.ജി സൈമണ്‍ ചൂണ്ടിക്കാട്ടി. ജോളിയുടെ പ്രൊഫൈല്‍, കുറ്റവാളി പഠനം, കുറ്റം ചെയ്ത രീതി, ജോളിയുടെ സ്വഭാവ പഠനം എന്നിവയില്‍ മുന്‍ നിര്‍ത്തിയായിരുന്നു കേസന്വേഷണം. തുടര്‍ന്ന് കുറ്റപത്രം തയ്യാറാക്കി.
Content Highlight: Details of charge sheet in Koodathai Roy Thomas murder case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..