സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
മലപ്പുറം: തനിക്ക് വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട കാസര്‍കോട് ചെമ്പരിക്ക ഖാസിസി.എം.അബ്ദുല്ല മുസ് ലിയാരുടെ അനുഭവം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി തന്നെ പലരും വിളിക്കുന്നുണ്ടെന്ന് തങ്ങള്‍ പറഞ്ഞു. മലപ്പുറം ആനക്കയത്ത് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് സമസ്ത അധ്യക്ഷന്‍ ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ചെമ്പരിക്ക ഖാസിയുടെ അനുഭവം തനിക്കുണ്ടായാല്‍ തനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാല്‍ മതിയെന്നും നിലപാടുകളില്‍ നിന്ന് പിറകോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ഒരു പ്രസ്ഥാനവുമായിട്ട് മുന്നോട്ടു പോവുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. പല ഓഫറുകളും ഇപ്പോള്‍ ഉണ്ട്, സി. എമ്മിന്റെ അനുഭവം ഉണ്ടാവും എന്നൊക്കെ പല വിവരമില്ലാത്തവരും വിളിച്ച് പറഞ്ഞിട്ടുണ്ട്. അങ്ങനെ വല്ല അനുഭവവും എനിക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍ എനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാല്‍ മതി. ഞാനിപ്പോള്‍ അതുകൊണ്ടൊന്നും പിന്നോട്ടു പോവുന്ന ആളല്ല. അങ്ങനെ ആണ് മരണമെങ്കില്‍ ചിലപ്പോള്‍ അങ്ങനെ ആവും. അല്ലാഹു തആല നല്ല നിലക്ക് ഈമാനോടെ മരിക്കാന്‍ നമുക്കൊക്കെ തൗഫീഖ് നല്‍കട്ടെ'-തങ്ങള്‍ ആനക്കയത്ത് പറഞ്ഞു.
വഖഫ് വിഷയത്തില്‍ മുസ്ലിംലീഗ് തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി നിലപാട് എടുത്തതിന് പിന്നാലെ ജിഫ്രി തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ ആക്രമണമുണ്ടായിരുന്നു. വഖഫ് വിഷയത്തില്‍ പള്ളികളില്‍ പ്രതിഷേധം നടത്തുന്നതിനെതിരെ ജിഫ്രി തങ്ങള്‍ നിലപാട് എടുത്തതിന് പിന്നാലെയായിരുന്നു ഇത്. സമസ്ത നിലപാടിനെ തുടര്‍ന്ന് പള്ളികളിലെ പ്രതിഷേധത്തില്‍ നിന്ന് ലീഗിന് പിന്‍വാങ്ങേണ്ടി വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വിളിച്ച് ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്ന് ജിഫ്രി തങ്ങള്‍ അറിയിക്കുയും ചെയ്തിരുന്നു.
ചെമ്പരിക്ക-മംഗലാപുരം ഖാസിയും സമസ്തയുടെ മുതിര്‍ന്ന നേതാവുമായിരുന്ന സി.എം അബദുല്ല മുസ്‌ലിയാരെ 2010 ഫെബ്രുവരി 15ന് പുലര്‍ച്ചെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദൂരൂഹസാഹചര്യത്തിലുള്ള ഖാസിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. സമസ്തയും മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Content Highlights : Death threats revealed by Jifri Muthukkoya Thangal on waqf issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..