പ്രതീകാത്മക ചിത്രം | ഫോട്ടോ:പ്രവീൺ കെ.കെ
തിരുവനന്തപുരം: അറബിക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി, മിന്നല്‍, കാറ്റ് എന്നിവയോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ജൂണ്‍ 6, 7 തീയതികളില്‍ കേരളതീരങ്ങളില്‍ ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
തെക്ക് കിഴക്കന്‍ അറബിക്കടലിലെ തീവ്ര ന്യൂന മര്‍ദ്ദം വടക്ക് ദിശയില്‍ സഞ്ചരിച്ച് മധ്യ കിഴക്കന്‍ അറബിക്കടലില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ജൂണ്‍ 6 മുതല്‍ 10 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
താഴെപ്പറയുന്ന ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖാപിച്ചു-
06-06 -2023: പത്തനംതിട്ട, ഇടുക്കി
07-06 -2023: പത്തനംതിട്ട, ആലപ്പുഴ
08-06 -2023: ആലപ്പുഴ, എറണാകുളം
09-06 -2023: തിരുവനന്തപുരം, കൊല്ലം
10-06 -2023: പത്തനംതിട്ട, ഇടുക്കി
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ പ്രദേശങ്ങളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദേശം
കേരള തീരത്ത് ചൊവ്വാഴ്ച രാത്രി 11.30 വരെ 0.8 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും വേഗത 15 - 25 cm/sec വരെ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ തമിഴ്നാട് തീരത്ത് ചൊവ്വാഴ്ച രാത്രി11.30 വരെ 0.5 മീറ്റര്‍ മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും വേഗത സെക്കന്‍ഡില്‍ 10 സെന്റിമീറ്ററിനും 45 സെന്റിമീറ്ററിനും ഇടയില്‍ മാറിവരാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
അറബിക്കടൽ പ്രക്ഷുബ്ധമായിരിക്കാൻ സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ കേരള തീരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Content Highlights: cyclone to develop in arabian sea chances for heavy rain yellow alert declared
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..