ഫോട്ടോ: pti
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിയെന്ന് സ്വപ്നയും സരിത്തും മൊഴി നല്‍കിയെന്ന് കസ്റ്റംസിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. കോണ്‍സുലേറ്റ് ജീവനക്കാര്‍ കൂടാതെ രാഷ്ട്രീയക്കാരും ഡോളര്‍ കടത്തിയെന്ന് സ്വപ്ന മൊഴി നല്‍കിയെന്നാണ് പ്രതികള്‍ക്ക് നല്‍കിയിരിക്കുന്ന കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നത്.
കാരണം കാണിക്കല്‍ നോട്ടീസിലെ വിവരപ്രകാരം 2016ലാണ് സരിത്ത് യുഎഇ കോണ്‍സുലേറ്റില്‍ ജോലിക്ക് കയറുന്നത്. അന്നുമുതല്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ ഡോളര്‍ കടത്തുന്നത് അറിയാമെന്നായിരുന്നു സരിത്തിന്റെ മൊഴി. കോണ്‍സുലേറ്റിലെ കോണ്‍സുല്‍ ജനറല്‍ അടക്കമുള്ള ആളുകളും മറ്റ് ഉദ്യോഗസ്ഥരും സംസ്ഥാന സര്‍ക്കാരിലെ മന്ത്രിമാരുമായി അടുത്ത ബന്ധം സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും സരിത്തിന്റെ മൊഴിയിലുണ്ട്.
കോണ്‍സുലേറ്റില്‍ നടക്കുന്ന പരിപാടികളിലേക്ക് മന്ത്രിമാരെ ക്ഷണിക്കണമെന്നും കോണ്‍സുല്‍ ജനറല്‍ നിര്‍ദ്ദേശം നല്കി. ഈ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് 2017ല്‍ ശിവശങ്കര്‍ അടക്കമുള്ളവരുടെ നമ്പര്‍ സംഘടിപ്പിച്ചതെന്നും സരിത്ത് പറഞ്ഞിട്ടുണ്ട്.
2017ല്‍ മുഖ്യമന്ത്രി യുഎഇയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഈ സന്ദര്‍ശന വേളയില്‍ സെക്രട്ടറിയറ്റില്‍ ഒരു പാക്കറ്റ് മറന്ന് വെച്ചിട്ടുണ്ടെന്നും പാക്കറ്റ് യുഎഇയിലേക്ക് കൊടുത്തയക്കണമെന്ന് ശിവശങ്കർ നിര്‍ദ്ദേശം ലഭിച്ചതായും സരിത്ത് പറയുന്നു. സെക്രട്ടറിയറ്റിലെ ഒരു ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്ന് സരിത്ത് ഈ പാക്കറ്റ് വാങ്ങി. ഇതില്‍ എന്താണെന്നറിയാന്‍ കോണ്‍സുലേറ്റിലെ എക്സറേ സ്കാനറില്‍ പരിശോധിച്ചെന്നും പാക്കറ്റില്‍ നിറയെ ഡോളര്‍ ആണെന്ന് മനസ്സിലാക്കിയതായും സരിത്ത് തന്നോട് പറഞ്ഞെന്നും സ്വപ്ന മൊഴി നല്‍കിയതായി ഷോക്കോസ് നോട്ടീസില്‍ ഉണ്ട്.
അതോടൊപ്പം, മുന്‍ സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണന്റെ വസതിയില്‍ സ്വപ്ന ഭര്‍ത്താവുമായി പോവുകയും അവിടെ നിന്ന് ഒരുപെട്ടി കൈപ്പറ്റുകയും ചെയ്തുവെന്നും ഈ പെട്ടിയിലും സമാനരീതിയില്‍ പണം ആയിരുന്നെന്നും മൊഴിയില്‍ പറയുന്നു.
ഇത്തരത്തില്‍ മൊഴി നല്‍കിയിരുന്നെങ്കിലും അന്വേഷണം കാര്യമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചിരുന്നില്ലെന്നും കാരണംകാണിക്കല്‍ നോട്ടീസിന്റെ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന ഭാഗത്ത് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ വിദേശത്തേക്ക് പോയതിനാല്‍ ഇവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഈ മൊഴി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് ഷോക്കോസ് നോട്ടീസില്‍ പറയുന്നത്.
contant highlights : customs show cause notice hints about the involvement of chief minister and ex speaker in dollar smuggling case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..