കെ.ടി. ജലീൽ | ഫോട്ടോ: ഇ.എസ്. അഖിൽ മാതൃഭൂമി
കൊച്ചി: മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യംചെയ്തേക്കുമെന്ന് സൂചന. നയതന്ത്ര ബാഗേജ് വഴിയെത്തിയ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ കസ്റ്റംസ് കേസെടുത്തതിനു പിന്നാലെയാണ് ചോദ്യംചെയ്യലിന് ഒരുങ്ങുന്നത്. നേരത്തെ ഇതേ സംഭവവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും എന്‍.ഐ.എയും അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു.
കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ചോദ്യംചെയ്യല്‍ ഇന്നുതന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്. മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതിന്റെ മറവില്‍ ഏതെങ്കിലും തരത്തിലുള്ള കള്ളക്കടത്ത് നടന്നിട്ടുണ്ടോ എന്ന് അറിയുന്നതിനുവേണ്ടിയാണ് കസ്റ്റംസ് അന്വേഷണം നടത്തുന്നത്.
സി-ആപ്റ്റിന്റെ വാഹനത്തിലാണ് മതഗ്രന്ഥങ്ങള്‍ കൊണ്ടുപോയത് എന്നതിനാല്‍ കഴിഞ്ഞ ദിവസം എന്‍ഐഎ സി-ആപ്റ്റിന്റെ ആസ്ഥാനത്ത് റെയ്ഡ് നടത്തിയിരുന്നു. ഖുറാന് കൊണ്ടുപോയ വാഹനത്തിന്റെ ഉടമ, ഡ്രൈവര്‍ തുടങ്ങിയവരെ കസ്റ്റംസ് ചോദ്യംചെയ്യുകയും ചെയ്തിരുന്നു.
32 പാക്കറ്റുകളാണ് വാഹനത്തില്‍ കൊണ്ടുപോയത്. വാഹനത്തിന്റെ ജിപിഎസ് സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നില്ല എന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കസ്റ്റംസും ജലീലിനെ ചോദ്യംചെയ്യുന്നതെന്നാണ് വിവരം.
Content Highlights; Customs may question Minister K T Jaleel
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..