ജി. സുധാകരൻ| Photo: Mathrubhumi
മികച്ച മന്ത്രി, സംഘാടകന്‍, ആലപ്പുഴയിലെ പാര്‍ട്ടിയുടെ അതികായന്‍. കൈകാര്യം ചെയ്ത വകുപ്പുകളില്‍ എതിരാളികള്‍ പോലും കുറ്റം പറയാത്ത കണിശത. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ ജി. സുധാകരന് വിശേഷണങ്ങള്‍ ഏറെയുണ്ട്. എന്നിട്ടും ഒരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സി.പി.എം. സുധാകരന് എതിരെ പാര്‍ട്ടി നടപടി കൈക്കൊണ്ടിരിക്കുന്നു. അതും മണ്ഡലത്തിലെ തോല്‍വിയുടെ പേരിലല്ല, ഭൂരിപക്ഷം കുറഞ്ഞെന്ന കാരണം ചൂണ്ടിക്കാണിച്ച്.
താക്കീത്, ശാസന, പരസ്യ ശാസന, തരംതാഴ്ത്തല്‍, സസ്‌പെന്‍ഷന്‍, അംഗത്വത്തില്‍നിന്ന് പുറത്താക്കല്‍ എന്നിങ്ങനെയാണ് സി.പി.എമ്മിലെ അച്ചടക്ക നടപടിയുടെ ആരോഹണക്രമം. ഇതില്‍ പരസ്യശാസനയാണ് അമ്പലപ്പുഴ മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വീഴ്ച എന്ന കുറ്റത്തിന് സുധാകരന് പാര്‍ട്ടി വിധിച്ചത്. ഇത് രണ്ടാംവട്ടമാണ് സുധാകരനെതിരെ സി.പി.എം. നടപടി എടുക്കുന്നത്. 2002-ല്‍ സംസ്ഥാന സമിതിയില്‍നിന്ന് തരംതാഴ്ത്തിയിരുന്നു.
വിദ്യാര്‍ഥിയായിരിക്കെയാണ് സുധാകരന്‍ പാര്‍ട്ടിയോട് അടുക്കുന്നത്, 1967-ല്‍ സി.പി.എമ്മില്‍ അംഗമായി. കേരള സ്റ്റുഡന്റ് ഫെഡറേഷന്‍(എസ്.എഫ്.ഐയുടെ പൂര്‍വരൂപം) സംസ്ഥാന ജോയന്റ് സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് 1971-ല്‍ എസ്.എഫ്.ഐയുടെ പ്രഥമ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സി.ഐ.ടി.യുവിലും സുധാകരന്‍ സജീവമായിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് സെക്രട്ടേറിയേറ്റിലേക്ക് സുധാകരന്‍ വിദ്യാര്‍ഥി ജാഥ നയിച്ചിരുന്നു. തുടര്‍ന്ന് അറസ്റ്റിലാവുകയും മര്‍ദനമേല്‍ക്കുകയും ചെയ്തു. മൂന്നുമാസം ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍, കശുവണ്ടി തൊഴിലാളി സമരങ്ങള്‍, എന്‍.ജി.ഒ. അധ്യാപക സമരങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. 1996-ല്‍ കായംകുളത്തുനിന്നാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്. തുടര്‍ന്ന് 2006-ലും 2016-ലും അമ്പലപ്പുഴയില്‍നിന്നും എം.എല്‍.എയായി. ദേവസ്വം വകുപ്പ്, സഹകരണം, കയര്‍, പൊതുമരാമത്ത്, രജിസ്ട്രഷന്‍ വകുപ്പുകളുടെ ചുമതല വിവിധ കാലങ്ങളില്‍ വഹിച്ചിട്ടുണ്ട്.
അഴിമതിയില്ല, വിവാദമേറെ
അഴിമതിയുടെ കറ അല്‍പം പോലും പുരളാത്ത പൊതുപ്രവര്‍ത്തകനാണ് സുധാകരന്‍. എങ്കിലും വാക്കിലും കവിതകളില്‍ക്കൂടിയും ഇടയ്ക്കിടെ വിവാദങ്ങളില്‍ കുടുങ്ങാറുണ്ടുതാനും. മികച്ച വായനക്കാരനായ സുധാകരന്‍, നിയമസഭയില്‍ നടത്തുന്ന പ്രസംഗങ്ങളില്‍ ക്ലാസിക്കുകളില്‍നിന്നുള്ള ഉദ്ധരണികളും പ്രയോഗിക്കാറുണ്ട്. എന്നാല്‍ സഭയ്ക്കു പുറത്ത് കൊഞ്ഞാണന്മാര്‍ എന്ന പ്രയോഗം നടത്താന്‍ അദ്ദേഹം മടിച്ചതുമില്ല. രാഷ്ട്രീയ എതിരാളികളും സാമുദായിക നേതാക്കളുമൊക്കെ സുധാകരന്റെ നാവിന്റെ മൂര്‍ച്ച പലവട്ടം അറിഞ്ഞിട്ടുണ്ട്. പൂജാരിമാര്‍ അടിവസ്ത്രം ധരിക്കാറില്ലെന്ന് തുടങ്ങി അരൂരിലെ സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരേ നടത്തിയ പൂതനാ പരാമര്‍ശം വരെ ഇതില്‍ ചിലതു മാത്രം.
നേട്ടവും കോട്ടവും!
അമ്പലപ്പുഴ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച ആരോപിച്ച് എച്ച്. സലാം പാര്‍ട്ടിക്ക് പരാതി നല്‍കിയതിന് പിന്നാലെ, കലാകൗമുദി ആഴ്ചപ്പതിപ്പില്‍ സുധാകരന്റേതായി കവിത പുറത്തെത്തിയിരുന്നു. നേട്ടവും കോട്ടവും എന്നായിരുന്നു തലക്കെട്ട്.
ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ-
പണികളൊക്കെ നടത്തി ഞാനെന്റെയീ
മഹിത ജീവിതം സാമൂഹ്യമായെന്നു
പറയും സ്‌നേഹിതര്‍ സത്യമതെങ്കിലും
വഴുതിമാറും മഹാനിമിഷങ്ങളില്‍
മഹിത സ്വപ്‌നങ്ങള്‍ മാഞ്ഞു മറഞ്ഞുപോയ്
അവകളൊന്നുമേ തിരികെ വരാനില്ല
പുതിയ രൂപത്തില്‍ വന്നാല്‍ വന്നെന്നുമാം!-
എന്ന വരികള്‍ പറയേണ്ടതൊക്കെ വ്യക്തമായി പറഞ്ഞു (ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും).
സുധാകരന്റെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കാന്‍ എളമരം കരീം, കെ.ജെ. തോമസ് എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയെയൊണ് സി.പി.എം. നിയോഗിച്ചത്. സ്വന്തം തട്ടകത്തില്‍, പകരക്കാരനായി പാര്‍ട്ടി കണ്ടെത്തിയ എച്ച്, സലാമിനെ പിന്തുണച്ചില്ല, മതിയായ സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ സഹായിച്ചില്ല, സലാമിനെതിരെ നടന്ന പ്രചാരണങ്ങളില്‍ മൗനം തുടങ്ങിയ ആരോപണങ്ങളാണ് സത്യമാണെന്ന് കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ കണ്ടെത്തിയത്.
content highlights: cpm takes action against g sudhakaran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..