
കോടിയേരി ബാലകൃഷ്ണൻ. ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ലോകായുക്ത നിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുന്‍ അഡ്വക്കേറ്റ് ജനറല്‍ നല്കിയ നിയമോപദേശം അനുസരിച്ചാണ് സര്‍ക്കാര്‍ നിയമഭേദഗതിക്കുള്ള തീരുമാനമെടുത്തതെന്നും കോടിയേരി പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ലോകായുക്ത വിചാരിച്ചാല്‍ ഒരു സര്‍ക്കാരിനെ തന്നെ ഇല്ലാതാക്കാന്‍ കഴിയുന്ന സ്ഥിതിയുണ്ട്. ഇതിനെതിരേ അപ്പീല്‍ നല്‍കാനുള്ള അധികാരം പോലും ഇവിടെയില്ല. മറ്റു സംസ്ഥാനങ്ങളിലും ഈ രീതിയില്‍ നിയമം നിലവിലുണ്ട്. അവിടങ്ങളിലെ അനുഭവം കൂടി പരിശോധിച്ച് ചില മാറ്റം വേണമെന്ന് മുന്‍ അഡ്വക്കേറ്റ് ജനറല്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി കൊണ്ടുവന്നതെന്നും കോടിയേരി വിശദീകരിച്ചു.
കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും ബിജെപി ഭരിക്കുന്ന ഗുജറാത്തിലും യുപിയിലും ഉള്‍പ്പെടെ ഭരണത്തിലിരിക്കുന്നവരെ വ്യക്തിയെ പുറത്താക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ല. 2021 ഏപ്രിലിലാണ് ഇതുസംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം സര്‍ക്കാരിന് ലഭിച്ചത്. മന്ത്രിമാര്‍ക്കെതിരേ ലോകായുക്തയ്ക്ക് പരാതി ലഭിച്ച സാഹചര്യത്തിലല്ല പുതിയ ഭേദഗതിയെന്നും കോടയേരി പറഞ്ഞു.
ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ പ്രതിപക്ഷ നേതാവിനോട് ആലോചിക്കേണ്ട കാര്യമില്ലെന്നും പ്രതിപക്ഷ വിമര്‍ശനത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. പ്രതിപക്ഷത്തിന് പറയാനുള്ളതെല്ലാം സഭയില്‍ പറയാമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം ഈ രീതിയില്‍ തുടര്‍ന്നാല്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം മാറ്റേണ്ടി വരുമെന്നും കോടിയേരി പറഞ്ഞു. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഫെബ്രുവരി രണ്ടാം വാരത്തോടെ അന്തിമ തീരുമാനമെടുക്കുമെന്നും കോടിയേരി വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..