എ.കെ.ജി .സെന്ററിലെത്തിയ ജോസ് കെ മാണി, റോഷി അഗസ്റ്റിൻ എം.എൽ.എ. എന്നിവർ കോടിയേരി ബാലകൃണൻ, എ.വിജയരാഘവൻ എന്നിവരോടൊപ്പം| ഫോട്ടോ: ബിജു വർഗീസ് മാതൃഭൂമി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ എല്‍.ഡി.എഫില്‍ ഉള്‍പ്പെടുത്തണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ്. ഘടകകക്ഷികളുടെ ആശങ്കകള്‍ പരിഹരിക്കാനും എല്‍.ഡി.എഫ്. യോഗത്തില്‍ നിലപാട് അറിയിക്കാനും സെക്രട്ടേറിയേറ്റ് സംസ്ഥാന സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ഇടതു മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ജോസ് കെ. മാണി ഇന്നലെയാണ് നടത്തിയത്. എന്നാല്‍, ഇതിനു മുന്‍പ് നിരവധി അനൗദ്യോഗിക ചര്‍ച്ചകള്‍ സി.പി.എമ്മുമായി നടത്തിയിരുന്നു. ഇതിന്റ ഫലമായി വിഷയത്തില്‍ നേരത്തെ തന്നെ ധാരണയും രൂപപ്പെട്ടിരുന്നു.
ഭരണത്തുടര്‍ച്ച ഉറപ്പാക്കുന്നതിന് ജോസ് കെ. മാണി വിഭാഗത്തിന്റെ പിന്തുണ നിര്‍ണായകമാണെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അവരെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത് തന്നെയാണ് നല്ലത്. വിമര്‍ശനങ്ങള്‍ ഒഴിവാക്കുന്നതിനും ഇതു തന്നെയാണ് നല്ലതെന്ന തീരുമാനത്തിലേക്കാണ് സെക്രട്ടേറിയേറ്റ് എത്തിയിരിക്കുന്നത്.
പുറത്തുനിന്നുള്ള സഹകരണമല്ല, ജോസ് കെ മാണി വിഭാഗത്തെ ഘടകകക്ഷിയായി തന്നെ ഉള്‍പ്പെടുത്തണമെന്ന തീരുമാനത്തിലേക്കാണ് സെക്രട്ടേറിയേറ്റ് എത്തിച്ചേര്‍ന്നിരിക്കുന്നത്. അതേസമയം നിയമസഭ സീറ്റുകളുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ച ഇന്ന് നടന്നിട്ടില്ല. നിയമസഭ സീറ്റ് ചര്‍ച്ച പുറത്തുവരികയാണെങ്കില്‍ അത് വലിയ തര്‍ക്കത്തിലേക്ക് എത്താനുള്ള സാധ്യതയുണ്ട്. അതിനാല്‍ വളരെ ജാഗ്രതയോടെ സമീപിക്കാനാണ് സെക്രട്ടേറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്.
ഓരോ ഘടകകക്ഷിയോടും അവരുടെ അഭിപ്രായങ്ങള്‍ കേട്ട ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുത്താല്‍ മതിയെന്ന നിലപാടിലേക്കാണ് സെക്രട്ടേറിയേറ്റ് എത്തിയത്. അതേസമയം, നേരത്തെ ജോസ് കെ മാണിയുമായി നടത്തിയ ചര്‍ച്ചകള്‍ പ്രകാരം പാലാ സീറ്റ് അവര്‍ക്കുള്ളതാണെന്ന തീരുമാനത്തിലാണ് സി.പി.എം. ഉള്ളത്. എന്നാല്‍ ഇതിന് എല്‍.ഡി.എഫിന്റെ അംഗീകാരം വേണം. അതിനു മുന്‍പ് ഘടകകക്ഷികളുമായി ചര്‍ച്ചകള്‍ നടത്തും.
മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐയുമായാണ് വിഷയത്തില്‍ സി.പി.എം. ആദ്യം ചര്‍ച്ച നടത്തുക. ചര്‍ച്ച ഇന്നലെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. അത് ഇന്നത്തേക്ക് മാറ്റിയിട്ടുണ്ട്. ഇന്നു വൈകുന്നേരം കാനം രാജേന്ദ്രനുമായി കോടിയേരി ബാലകൃഷ്ണന്‍ ചര്‍ച്ച നടത്തുന്നുണ്ട്. കാഞ്ഞിരപ്പിള്ളി സീറ്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. ഇതിനു ശേഷമാണ് മറ്റ് കക്ഷികളുമായി ചര്‍ച്ച നടത്തുക.
content highlights: cpm secretariat on jose k mani faction's inclusion to ldf
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..