സുധാകരൻ, എഎൻ ഷംസീർ, എം സ്വരാജ്
തൃക്കാക്കര: മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ പരാമര്‍ശം തൃക്കാക്കരയില്‍ രാഷ്ട്രീയ ആയുധമാക്കി സിപിഎം. സുധാകരന്‍ ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവുമുള്ള നേതാവാണെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ വിമര്‍ശിച്ചു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിലൂടെ സുധാകരന്‍ മലയാളികളെ ഒന്നാകെയാണ് അപമാനിച്ചതെന്നും തൃക്കാക്കരയിലെ സംസ്‌കാര സമ്പന്നരായ വോട്ടര്‍മാര്‍ ഇതെല്ലാം തിരിച്ചറിയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് പറഞ്ഞു.
'കേരത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് മഹാന്‍മാരായ പല പ്രസിഡന്റുമാരുണ്ടായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവമുള്ള വ്യക്തിയാണ് ഇന്നത്തെ കെപിസിസി പ്രസിഡന്റ്. സുധാകരന്‍ നടത്തുന്ന പ്രസ്താവന കെപിസിസിക്ക് തന്നെ ബാധ്യതയാവുകയാണ്. ഇതിനെതിരേ ശക്തമായ ജനവികാരം ഉയര്‍ന്നുവരും'- ഷംസീര്‍ തൃക്കാക്കരയില്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ ഇത്തരമൊരു ആക്ഷേപം ശരിയല്ലെന്നാണ് കേരളത്തിന്റെ പൊതുവികാരം. സംസാരിക്കുമ്പോള്‍ മാന്യത പുലര്‍ത്തണം. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ചിന്തന്‍ ശിബിരമൊന്നും നടത്തിയതുകൊണ്ട് കാര്യമില്ല. കെസിപിസി പ്രസിഡന്റുമാര്‍ക്ക് എങ്ങനെ മാന്യമായി സംസാരിക്കാമെന്ന ക്ലാസാണ് നല്‍കേണ്ടതെന്നും ഷംസീര്‍ പരിഹസിച്ചു.
സുധാകരന്‍ ബിജെപിയിലേക്ക് പോകുന്നതിന് സമയംനോക്കി കാത്തിരിക്കുന്ന നേതാവാണെന്നും ഗൗരവമുള്ള പരിശോധനയ്‌ക്കോ ചര്‍ച്ചയ്‌ക്കോ പോലും വിധേയമാക്കാന്‍ കഴിയാത്ത വ്യക്തിത്വവും പെരുമാറ്റവുമാണ് അദ്ദേഹത്തിന്റെതെന്ന് സ്വരാജ് വിമര്‍ശിച്ചു. മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മുഖ്യമന്ത്രിയെ പുലഭ്യം പറയാന്‍ സുധാകരന് ആരാണ് അവകാശം കൊടുത്തതെന്നും സ്വരാജ് ചോദിച്ചു.
മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിയ നായ കണക്കെ എന്ന് വിളിച്ച സുധാകരന്റെ പരാമര്‍ശമാണ് വലിയ വിവാദമായത്. അതേസമയം മുഖ്യമന്ത്രിയെ മോശമായി പരാമര്‍ശിച്ചിട്ടില്ലെന്നും അങ്ങനെ തോന്നുന്നെങ്കില്‍ അത് പിന്‍വലിക്കുന്നുവെന്നും സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭരണസംവിധാനം ദുരുപയോഗം ചെയ്യുന്നതിനെയാണ് വിമര്‍ശിച്ചതെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയില്‍ സര്‍ക്കാര്‍ ചെലവില്‍ പണിയെടുക്കുന്നു എന്നാണ് ഉദ്ദേശിച്ചതെന്നും സുധാകരന്‍ വിശദീകരണം നല്‍കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..