കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ | ഫോട്ടോ: Youtube|CPIM Kerala
തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫിന്റെ അടിത്തറ തകര്‍ക്കുന്ന തീരുമാനമാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം സ്വീകരിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഐക്യജനാധിപത്യ മുന്നണി രാഷ്ട്രീയപരമായും സംഘടനാപരമായും നിലനില്‍പ്പില്ലാത്ത മുന്നണിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫുമായുള്ള ബന്ധം വിച്ഛേദിച്ച് ഇടതുമുന്നണിയുമായി സഹകരിക്കാനുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സ്വാഗതം ചെയ്യുന്നു. സാധാരണ ഒരു ഘടകകക്ഷി മുന്നണി വിട്ടുപോവുന്ന സാഹചര്യം വന്നാല്‍ അത് തടയാനുള്ള കഴിവ് കേരളത്തിലെ കോണ്‍ഗ്രസിനുണ്ടായിരുന്നു. അവര്‍ക്ക് സാധിക്കാത്തത് ഹൈക്കമാന്‍ഡ് ഇടപെട്ട് തീര്‍പ്പാക്കും. അതാണ് രീതി എന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ യുഡിഎഫിനോ ഹൈക്കമാന്‍ഡിനോ സാധിച്ചില്ല.
യുഡിഎഫിലെ മൂന്നാമത്തെ പ്രധാനഘടകകക്ഷിയാണ് മുന്നണിവിട്ട് പുറത്തുവന്നിരിക്കുന്നത്. ഈ തീരുമാനം എല്‍ഡിഎഫിന്റെ ബഹുജന അടിത്തറ വിപുലീകരിക്കുന്ന തീരുമാനമാണ്. അധികാരത്തിലുള്ള ഇടതുസര്‍ക്കാരിനെ താഴെയിറക്കാന്‍ അക്രമമുള്‍പ്പെടെയുള്ള സമരങ്ങളില്‍ യുഡിഎഫ് ഏര്‍പ്പെട്ടിരുന്ന സമയത്താണ് പ്രധാനപ്പെട്ട ഒരു ഘടകകക്ഷി മുന്നണിവിട്ടുപുറത്തുവന്നത്. ഇത് അവര്‍ നടത്തുന്ന സമരങ്ങള്‍ക്കേറ്റ തിരിച്ചടിയാണ്. സമരങ്ങള്‍ക്ക് ജനപിന്തുണയുമില്ല. ഘടകകക്ഷിയെ പിടിച്ചുനിര്‍ത്താന്‍ പോലും പറ്റാത്ത പ്രതിസന്ധിയിലാണ് യുഡിഎഫ്.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ വര്‍ഗീയത നേരിടാന്‍ യുഡിഎഫിനാവില്ലെന്ന് കേരള കോണ്‍ഗ്രസ് തിരിച്ചറിഞ്ഞു. ഇത് പ്രധാനപ്പെട്ട രാഷ്ട്രീയ നിരീക്ഷണമാണ്. ദേശീയതലത്തില്‍ ആര്‍എസ്എസ് ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ കേരളത്തിലെ യുഡിഫിന് സാധിക്കുന്നില്ല. ബിജെപിയുടെ ബി ടീമായാണ് യുഡിഎഎഫ് പ്രവര്‍ത്തിക്കുന്നത്. ആര്‍എസ്എസിന്റെ വര്‍ഗീയതയ്‌ക്കെതിരെ ഇടപെടല്‍ നടത്താന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവുന്നില്ല. ആര്‍എസ്എസിലൂടെ ബിജെപി നടപ്പിലാക്കുന്ന വര്‍ഗീയ ധ്രൂവീകരണത്തെ തടയാന്‍ കോണ്‍ഗ്രസ് ഒരു നിലപാടും സ്വീകരിക്കുന്നില്ല. അത് കേരള കോണ്‍ഗ്രസ് എം തിരിച്ചറിഞ്ഞു. അത് പ്രധാനപ്പെട്ട രാഷ്ട്രീയ ഇടപെടലാണ്.
കര്‍ഷകപ്രാധാന്യമുള്ള വിഷയങ്ങളിലും കോണ്‍ഗ്രസ് നിസംഗത പാലിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച വികസന നയത്തെയാണ് മാണി കോണ്‍ഗ്രസ് ഇപ്പോള്‍ പിന്തുണയ്ക്കുന്നത്- കോടിയേരി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..