മന്ത്രി വി.എസ്.സുനിൽ കുമാർ |ഫോട്ടോ:മാതൃഭൂമി
തൃശൂര്‍: കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. മകന് നിരഞ്ജന് കൃഷ്ണനയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
മന്ത്രി സുനില്‍കുമാറിന് കഴിഞ്ഞ സെപ്റ്റംബര്‍ 23-ന് ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന് രോഗം ഭേദമായി.
കോവിഡ് വാക്സിന് എടുക്കുന്നതിന് ഏപ്രില്‍ 15ന് ബുക്ക് ചെയ്തിരുന്നതാണ്. ജലദോഷവും മണമില്ലായ്മയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് ടെസ്റ്റ് ചെയ്തതെന്ന് വി.എസ്.സുനില്‍ കുമാര്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
നേരത്തെ കോവിഡ് വന്ന സാഹചര്യത്തില്‍ അതീവ ശ്രദ്ധയോടെയാണ് പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നത്. എങ്കിലും വീണ്ടും കോവിഡ് ബാധിച്ചു നിലവില്‍ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും കോവിഡ് വിമുക്തരാകുന്നതുവരെ ആശുപത്രിയില്‍ തുടരും.
ഈ ദിവസങ്ങളില്‍ ഞാനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന പരിശോധനകള്‍ നടത്തണമെന്നും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു.
നമ്മുടെ രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആണ് ഇപ്പോഴുള്ളത്. അതീവ ജാഗ്രത വേണ്ട സന്ദര്‍ഭമാണിത്. അതുകൊണ്ട് എല്ലാവരും വലിയ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തേണ്ടതുണ്ട്. സര്‍ക്കാരും ആരോഗ്യ വകുപ്പും നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് കോവിഡിന്റെ രണ്ടാം തരംഗത്തെ നമുക്ക് അതിജീവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..