Kalamassery Medical College | Photo: Mathrubhumi Archives
കൊച്ചി: കളമശ്ശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദമ്പതികള്‍. തൃപ്പൂണിത്തുറ സ്വദേശികളായ അനൂപ് കുമാറും സുനിതയുമാണ് ഹര്‍ജി സമര്‍പിച്ചത്. നിയമവിരുദ്ധമായാണ് കുട്ടിയെ ദത്ത് നല്‍കിയതെന്ന് സി.ഡബ്ല്യൂ.സി കണ്ടെത്തിയിരുന്നു.
തങ്ങള്‍ക്ക് കഴിഞ്ഞ 20 വര്‍ഷങ്ങളായി കുട്ടികളില്ല. ഇതേത്തുടര്‍ന്നാണ് ഒരു കുട്ടിയെ ദത്തെടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്ന് ദമ്പതികള്‍ വ്യക്തമാക്കി. കുട്ടിയുടെ ജനനത്തിന് ശേഷം കുട്ടിയെ വളര്‍ത്താനുള്ള സാഹചര്യം കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ക്കില്ലായിരുന്നു. കുട്ടിയുടെ അമ്മ അവിവാഹിതയും അച്ഛന് മറ്റൊരു കുടുംബവുമുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് കുട്ടിയെ ദത്തെടുക്കാമെന്നുള്ള തീരുമാനത്തിലേക്ക് തങ്ങള്‍ എത്തുന്നതെന്നും ഇവര്‍ പറഞ്ഞു. കുഞ്ഞ് തങ്ങളുടേതായി മാറണമെന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കാന്‍ ഇടയാക്കിയതന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
കേസുമായി സഹകരിക്കുമെന്നും കസ്റ്റഡിയുടെ ആവശ്യമില്ലെന്നും ഇവര്‍ ഹര്‍ജിയില്‍ പറയുന്നു. നിലവില്‍ ഇപ്പോള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നാലോളം കേസുകള്‍ നിലവിലുണ്ട്. കുട്ടി ഇപ്പോള്‍ ശിശുക്ഷേമ സമിതിയുടെ കീഴിലാണ്.
കുട്ടിയെ കൈമാറിയത് ഇടനിലക്കാരൻ വഴി
കൊച്ചി: എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ, ഇടനിലക്കാരൻ മുഖേനയാണ് കുട്ടിയെ തൃപ്പൂണിത്തുറയിലെ അനൂപിനും കുടുംബത്തിനും കൈമാറിയതെന്ന് പോലീസ് കണ്ടെത്തി. പ്രസവിച്ച് ആറാം ദിവസമാണ് കുഞ്ഞിനെ കൈമാറുന്നത്. അനൂപ് അംഗമായ ഗാനമേള ട്രൂപ്പുമായി ബന്ധമുള്ളവരാണ് കുട്ടിയുടെ കുടുംബം. അനൂപുമായി ബന്ധമുള്ള വ്യക്തിയാണ് ഇടനിലക്കാരൻ.
കുടുംബം തകരാതിരിക്കാൻ സഹായിക്കണമെന്ന യഥാർഥ പിതാവിന്റെ അഭ്യർഥന മാനിച്ചാണ് പ്രശ്നത്തിൽ ഇടപെട്ടതെന്നാണ് അനൂപ് ആശുപത്രി അധികൃതരോടും ശിശുക്ഷേമ സമിതിയോടും പറഞ്ഞിരിക്കുന്നത്. ശിശുക്ഷേമ സമിതിയും ആശുപത്രി അധികൃതരും അനൂപിനോട് സംസാരിച്ചതിന്റെ റിപ്പോർട്ട് പോലീസ് ശേഖരിച്ചിട്ടുണ്ട്. അനൂപ്-സുനിത ദമ്പതിമാർക്കെതിരേ കേസെടുക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നതായി പോലീസ് അറിയിച്ചു.
അനൂപും മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാറും ജനുവരി 31-ന് ആശുപത്രിയിൽ വെച്ച് സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിനുശേഷമാണ് കിയോസ്‌കിലെത്തി അനിൽകുമാർ ജനന സർട്ടിഫിക്കറ്റിനുള്ള അപേക്ഷ വേഗത്തിലാക്കാൻ നിർദേശിച്ചതെന്നും പോലീസ് കണ്ടെത്തി. യഥാർഥ ജനന സർട്ടിഫിക്കറ്റ് തിരുത്താനായിരുന്നു ലക്ഷ്യമെങ്കിലും അത് പരാജയപ്പെട്ടതിനെ തുടർന്നാണ് വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്.
വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ അനിൽകുമാറിന്റെ മുൻ തട്ടിപ്പുകൾ അന്വേഷിക്കാൻ റവന്യൂ വകുപ്പും ഉത്തരവിട്ടിട്ടുണ്ട്. ട്രഷറിയിൽ അടയ്ക്കേണ്ട പണം തിരിമറി നടത്തി വ്യാജ രസീത് ഉണ്ടാക്കിയ കേസിൽ വകുപ്പുതല നടപടി നേരിട്ട ആളാണ് അനിൽകുമാർ. അനിൽകുമാറിനെ പിടികൂടാനായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണത്തോടൊപ്പം ആരോഗ്യവകുപ്പിന്റെയും ശിശുക്ഷേമ സമിതിയുടെയും അന്വേഷണം നടക്കുന്നുണ്ട്. അതിനിടെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണെന്ന് പ്രഖ്യാപിക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. നിയമപരമായി ദത്തെടുക്കൽ നടപടികളിലേക്ക് കടക്കുന്നതിനുള്ള ആദ്യ നടപടിയാണ് ഇത്.
പോലീസ് അന്വേഷണം മുറുകിയതോടെ കുട്ടിയെ കൈവശം വെച്ച അനൂപും ഒളിവിലാണ്. മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കൂടുതൽ പേർക്കെതിരേ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കളമശ്ശേരി നഗരസഭയിലെ കിയോസ്ക് എക്സിക്യുട്ടീവ് എ.എൻ. രഹ്ന ഒരു പരാതി കൂടി കളമശ്ശേരി പോലീസിന് ചൊവ്വാഴ്ച നൽകിയിരുന്നു. വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതിന് മെഡിക്കൽ കോളേജിലെ ലേബർ റൂമിലെ ചില ജീവനക്കാർക്കും പങ്കുള്ളതായി സംശയിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
മെഡി.കോളേജിനു സംഭവിച്ചത് ഗുരുതര വീഴ്ച
കൊച്ചി: എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് സംഭവത്തിൽ ആശുപത്രിക്കുണ്ടായ വീഴ്ചയും പോലീസ് പരിശോധിക്കുന്നു. കുട്ടിയുടെ ജനന സമയത്ത് മാതാപിതാക്കൾ നൽകിയത് വ്യാജ മേൽവിലാസമാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.
തിരിച്ചറിയൽ രേഖകൾ പരിശോധിക്കാതെ ജനന രേഖയിൽ വ്യാജ മേൽവിലാസം രേഖപ്പെടുത്താനിടയായ സാഹചര്യമാണ് അന്വേഷിക്കുന്നത്. അനിൽകുമാറിന്റെയോ മറ്റ് ആരുടെയെങ്കിലും സഹായമോ ഇതിനു ലഭിച്ചിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്.
2022 ഓഗസ്റ്റ് 27-നാണ് കുട്ടി ജനിച്ചത്. യഥാർഥ ജനന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയത് ആലുവ അമ്പാട്ടുകാവിലുള്ള ഒരു വിലാസമാണ്. പിതാവിന്റെ പേര് രതീഷ് എന്നും അമ്മയുടെ പേര് ശ്രീന എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇൗ മേൽവിലാസത്തിൽ പോലീസ് എത്തി പരിശോധിച്ച് വിലാസം വ്യാജമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇങ്ങനെയൊരാൾ ഉള്ളതായി പോലും സ്ഥിരീകരണമില്ല.
Content Highlights: couple seeks bail in fake certifacte case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..