കുട്ടിയുടെ പിതാവ്
കൊച്ചി: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി വിളിച്ച വിദ്വേഷ മുദ്രാവാക്യം വിളിച്ചതിനെ ന്യായീകരിച്ച് പിതാവ് രംഗത്തെത്തി. ഇത് പുതിയ മുദ്രാവാക്യമൊന്നുമല്ലെന്നും എന്‍.ആര്.സി, സി.എ.എ പ്രതിഷേധത്തിലും ഇതേ മുദ്രാവാക്യം അവന് വിളിച്ചിട്ടുണ്ടെന്നും പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. കുട്ടിയുടെ പിതാവിനെ കൊച്ചിയില്‍നിന്ന് പോലീസ് ശനിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
'ഇപ്പോള്‍ വിവാദമായത് എന്തുകൊണ്ടാണെന്ന് അറിയില്ല. എന്‍.ആര്.സി, സി.എ.എ റാലിക്കിടെ പഠിച്ച മുദ്രാവാക്യമാണത്. ആരും പഠിപ്പിച്ചതല്ല. അതില്‍ ഏതെങ്കിലും മതത്തേ കുറിച്ചോ മറ്റോ ഒന്നും പറഞ്ഞിട്ടില്ല. സംഘപരിവാറിനെ മാത്രമാണ് വിമര്‍ശിച്ചത്. എന്തിനാണ് ചെറിയ കുട്ടിയെ ഇങ്ങനെ ഉപദ്രവിക്കുന്നത് ? വിവാദങ്ങളില്‍ ഒരു കഴമ്പുമില്ല. എന്താണ് ഉദ്ദേശ്യമെന്നും അറിയില്ല. താന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാവൊന്നുമല്ലെന്നും എന്തെങ്കിലും പരിപാടികള്‍ ഉണ്ടെങ്കില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്യാറുള്ളത്' - പിതാവ് പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച 18 പേരെ അറസ്റ്റു ചെയ്തിരുന്നു. 20 പേരെയാണ് വെള്ളിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിനുശേഷം ഇതില്‍ 18 പേരുടെ അറസ്റ്റാണു രേഖപ്പെടുത്തിയത്. വിവിധയിടങ്ങളില്‍നിന്ന് ആളുകളെ സംഘടിപ്പിച്ച് റാലിക്ക് എത്തിച്ചവരാണ് അറസ്റ്റിലായത്. അതിനിടെ, കഴിഞ്ഞദിവസം അറസ്റ്റിലായ ഒന്നാംപ്രതി പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അമ്പലപ്പുഴ വണ്ടാനം പുതുവന്‍ പി.എ. നവാസ് (40), മൂന്നാംപ്രതി ഈരാറ്റുപേട്ട നടക്കല്‍ പാറനാനി അന്‍സാര്‍ നജീബ് (30) എന്നിവരെ കോടതി നാലുദിവസത്തേക്കു കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പോലീസിന്റെ അപേക്ഷ പരിഗണിച്ചാണിത്. പ്രതികളുടെ ശബ്ദസാംപിള്‍ പരിശോധന, ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കല്‍, മുദ്രാവാക്യം വിളിയുടെ പരിശീലനകേന്ദ്രം കണ്ടെത്തല്‍ എന്നിവയ്ക്കെല്ലാമായി പത്തുദിവസത്തേക്കാണ് ആലപ്പുഴ സൗത്ത് ഇന്‍സ്പെക്ടര്‍ എസ്. അരുണ്‍ ആലപ്പുഴ ജുഡീഷ്യല്‍ ഫാസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മജിസ്ട്രേറ്റ് പി. രജിത വാദം കേട്ടശേഷം നാലുദിവസം അനുവദിക്കുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..