ശശി തരൂർ | File Photo - Mathrubhumi archives
തിരുവനന്തപുരം: ശശി തരൂരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഒരുപരിധിവരെ വിരാമമാകുകയും പുനഃസംഘടനയ്ക്ക് ജില്ലാതലസമിതികളെ നിശ്ചയിക്കുകയും ചെയ്തതോടെ കോണ്‍ഗ്രസിന്റെ ശ്രദ്ധ പ്ലീനറിസമ്മേളനത്തിലേക്ക്. ഫെബ്രുവരി അവസാനംചേരുന്ന പ്ലീനറിസമ്മേളനത്തിലേക്ക് സംസ്ഥാനത്തുനിന്നുള്ള എ.ഐ.സി.സി. അംഗങ്ങളെ നിശ്ചയിക്കേണ്ടതുണ്ട്. എന്നാല്‍ അതിനുംമേലെ ഉയരുന്ന ചോദ്യം കേരളത്തില്‍നിന്ന് കോണ്‍ഗ്രസിന്റെ പരമോന്നതസമിതിയായ പ്രവര്‍ത്തകസമിതിയിലേക്ക് ആരൊക്കെ വരുമെന്നതാണ്.
നിലവില്‍ എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍ എന്നിവരാണ് പ്രവര്‍ത്തകസമിതി അംഗങ്ങളായുള്ളത്. ആന്റണി ദേശീയരാഷ്ട്രീയത്തിലെ തന്റെ റോളിന് വിരാമമിട്ട് തിരുവനന്തപുരത്തേക്ക് താമസം മാറി. ആരോഗ്യപ്രശ്നങ്ങള്‍ ഉമ്മന്‍ ചാണ്ടിയെയും അലട്ടുന്നുണ്ട്. ഇവര്‍ രണ്ടുപേരും ഒഴിയാനാണ് സാധ്യത. പകരം രമേശ് ചെന്നിത്തല വന്നേക്കാം. സംഘടനാച്ചുമതലയുള്ള ജനറല്‍സെക്രട്ടറിയായ കെ.സി. വേണുഗോപാല്‍ ഉറപ്പായും ഉണ്ടാകും.
തരൂരിനെ ഹൈക്കമാന്‍ഡ് പ്രവര്‍ത്തകസമിതിയിലേക്ക് നാമനിര്‍ദേശം ചെയ്യുമോയെന്നതാണ് പ്രധാന ചോദ്യം. 25 അംഗ പ്രവര്‍ത്തകസമിതിയില്‍ 12 പേര് മത്സരത്തിലൂടെയും 11 പേര് പ്രസിഡന്റ് നാമനിര്‍ദേശം ചെയ്യുന്നതിലൂടെയും എത്തും. കോണ്‍ഗ്രസ് പ്രസിഡന്റും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമാണ് മറ്റു രണ്ടുപേര്‍.
നാമനിര്‍ദേശം ചെയ്യപ്പെട്ടില്ലെങ്കില്‍ ഹൈക്കമാന്‍ഡ് അവതരിപ്പിക്കുന്ന പാനലിനെതിരേ മത്സരിച്ച് ജയിക്കണം. പ്രവര്‍ത്തകസമിതിയിലേക്ക് മത്സരിക്കുമോയെന്നകാര്യത്തില് തരൂര്‍ മറുപടി നല്‍കിയിട്ടില്ല. പ്രസിഡന്റായി മത്സരിക്കുകയും 12 ശതമാനം വോട്ട് നേടുകയുംചെയ്ത തരൂരിനെ പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്ദേശംചെയ്യണമെന്ന വികാരം പങ്കിടുന്നവര്‍ സംസ്ഥാനനേതൃത്വത്തിലുണ്ട്. പ്രത്യേകിച്ചും മത, സാമുദായിക വിഭാഗങ്ങളില്‍നിന്ന് അദ്ദേഹത്തിന് ലഭിക്കുന്ന സ്വീകാര്യത കാണാതെ പോകരുതെന്നാണ് ഇവരുടെ ന്യായം.
എന്നാല്‍ സംസ്ഥാനപര്യടനം നടത്തിവരുന്ന തരൂര്‍ നേതൃത്വവുമായി അകല്‍ച്ചയിലായതിനാല്‍ സംസ്ഥാനഘടകം അത്തരമൊരാവശ്യവുമായി മുന്നോട്ടുവന്നേക്കില്ല.
Content Highlights: congress working committee shashi tharoor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..