കെ. മുരളീധരൻ| ഫയൽ ഫോട്ടോ: എസ് ശ്രീകേഷ്, മാതൃഭൂമി
തിരുവനന്തപുരം: കുഴല്‍പ്പണ കേസിലും മറ്റും നിഷ്പക്ഷമായ ഒരു അന്വേഷണം ഉണ്ടായാല്‍ നരേന്ദ്രമോദിയില്‍ വരെ ചെന്നെത്തിയേക്കുമെന്ന് കോണ്‍ഗ്രസ് എംപി കെ.മുരളീധരന്‍. ആ തന്റേടം മുഖ്യമന്ത്രി കാണിക്കുമോ എന്നറിയണം. ഒരാളും രക്ഷപ്പെടാത്ത രീതിയില്‍ അന്വേഷണത്തിന് തയ്യാറാകുമോ എന്ന് മുഖ്യമന്ത്രി മറുപടി പറയണം. കേരളത്തിലെ എല്ലാ മതേതരകക്ഷികളും അതിനെ സ്വാഗതം ചെയ്യുമെന്നാണ് പറയുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഹെലികോപ്ടര്‍ വാടക കാണിച്ചിട്ടുണ്ടോ. മൂന്ന് കോടി വരെ ഓരോ സ്ഥാനാര്‍ഥികള്‍ക്കും കേന്ദ്രം കൊടുത്തിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ അതില്‍ ചില സ്ഥാനാര്‍ഥികള്‍ പറയുന്നത് 25 ഉം 30 ലക്ഷം വരെയാണ് തങ്ങളുടെ കൈകളിലെത്തിയതെന്നാണ്. കുഴല്‍പ്പണമുള്‍പ്പടെയുള്ള സാമ്പത്തിക തിരിമറികള്‍ ബിജെപിയില്‍ സംഭവിച്ചിട്ടുണ്ട്. കുഴല്‍പ്പണം നല്‍കിയതും കേന്ദ്ര നേതൃത്വം തന്നെയാണ്, അപ്പോള്‍ അവരും ഉത്തരവാദിയാണെന്നും മുരളീധരന്‍ വ്യക്തമാക്കി.
കഴിഞ്ഞ കാലത്ത് തിരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും കോടികള്‍ ഒഴുക്കിയാണ് ബിജെപി പ്രചാരണം നടത്തിയത്. രണ്ടാം കോവിഡ് തരംഗം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ മുഖ്യകാരണം മോദിക്കും അമിഷ് ഷായ്ക്കും എന്തുവിലകൊടുത്തും ബംഗാള്‍ പിടിക്കുക എന്നതായിരുന്നു ലക്ഷ്യം. കോവിഡ് തടയുന്നതില്‍ താത്പര്യമില്ലായിരുന്നു. കോടികളാണ് ബംഗാളില്‍ ചെലവാക്കിയത്.
അവിടുത്തെ നേതാക്കള്‍ കിട്ടിയ പണം അടിച്ചുമാറ്റാത്തതിനാല്‍ പലതും പുറത്തുവന്നില്ല. ഇവിടെ ഇപ്പോള്‍ മൂന്നര കോടി മാത്രമേ പുറത്തുവന്നിട്ടുള്ളൂ. പണം വന്ന മാര്‍ഗമടക്കം അന്വേഷിക്കേണ്ടതാണ്.
ഹെലികോപ്ടര്‍ വാടക സംബന്ധിച്ച് സ്ഥാനാര്‍ഥികളുടെ ചെലവില്‍ വന്നിട്ടുണ്ടോയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണം.
എല്‍ഡിഎഫും യുഡിഎഫുമല്ല കുഴല്‍പ്പണം ആരോപണം ഉന്നയിച്ചത്. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവരാണ്. ജാനുവിനെ 10 ലക്ഷം കൊടുത്ത് മുന്നണിയിലെത്തിച്ചത് അന്വേഷിക്കണം.
സുരേന്ദ്രന്‍ വികാരാധീനനായിട്ട് കാര്യമില്ല. ആ പാര്‍ട്ടി മൊത്തം സംശയത്തിന്റെ നിഴലിലാണ്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം എത്തേണ്ട സ്ഥലത്ത് എത്തുമോ എന്നതില്‍ സംശയമുണ്ട്. ചില അന്തര്‍ധാരകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിനൊപ്പം മറ്റൊരു സമഗ്ര അന്വേഷണവും വേണം.
സംസ്ഥാന സര്‍ക്കാര്‍ ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനമെടുക്കണം. ഹൈക്കോടതിയില്‍ നിന്നോ സുപ്രീംകോടതിയില്‍ നിന്നോ റിട്ടയര്‍ ചെയ്ത ഒരു പ്രമുഖ ജഡ്ജിയെ ഇതിനായി നിയമിക്കണം. എല്ലാ കള്ളത്തരവും പുറത്തുവരണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..