പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കൊച്ചി: കോൺഗ്രസിൽ പുനഃസംഘടനാസമിതികൾ വന്നെങ്കിലും ജില്ലകളിലെ ചർച്ചകൾ എങ്ങുമെത്തിയില്ല. ഫെബ്രുവരി അഞ്ചിനുമുമ്പ് പ്രാഥമികപട്ടിക കെ.പി.സി.സി. നേതൃത്വത്തിന് സമർപ്പിക്കണമെന്ന നിർദേശമാണ് സമിതികൾക്ക് നൽകിയിട്ടുള്ളത്. എന്നാൽ, ഭൂരിഭാഗം ജില്ലകളിലും സമിതികളുടെ ആദ്യയോഗംപോലും ചേർന്നിട്ടില്ല.
സമിതിയിൽ അതതിടത്തെ എം.എൽ.എ.മാരെയും എം.പി.മാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പാർലമെന്റും നിയമസഭയും ചേരുന്നതിനാൽ ജനപ്രതിനിധികളെ കിട്ടുന്നില്ലെന്നാണ് നേതാക്കൾ പറയുന്നത്. ചില സ്ഥലങ്ങളിൽ നേതാക്കൾ ജോഡോയാത്രയുടെ സമാപനത്തിൽ പങ്കെടുക്കാൻ കശ്മീരിൽ പോയതാണ് പ്രശ്നമായി പറയുന്നത്.
ജില്ലകളിലെ പുനഃസംഘടനാ സമിതികൾ യോഗം ചേർന്ന് ആദ്യഘട്ടത്തിൽ മണ്ഡലം-ബ്ലോക്ക് പ്രസിഡന്റുമാരുടെ കാര്യത്തിൽ തീരുമാനമാകണം. മാനദണ്ഡങ്ങൾ പ്രകാരം നിലവിലുള്ളവർ തുടരണോ, ഒഴിവാക്കണോ എന്നതിലാണ് തീരുമാനമെടുക്കേണ്ടത്. ഗ്രൂപ്പ് പരിഗണന പാടില്ലെന്ന നിർദേശം സമിതികൾക്ക് നൽകിയിട്ടുണ്ട്. പ്രവർത്തനമികവിനെ മാത്രം കണക്കാക്കി പേരുകൾ നിർദേശിക്കണം. ഏകകണ്ഠമായി പേരുകൾ വന്നില്ലെങ്കിൽ സമിതി അംഗങ്ങൾക്ക് നിർദേശങ്ങൾ മാത്രം വെക്കാം.
ജില്ലകളിലെ കെ.പി.സി.സി. ഭാരവാഹികളെയും ഡി.സി.സി. പ്രസിഡന്റിനെയും ഉൾപ്പെടുത്തി ആറംഗ പുനഃസംഘടനാ സമിതിയെയാണ് ആദ്യം നിശ്ചിയിച്ചിരുന്നത്. അതിൽ കെ.പി.സി.സി. എക്‌സിക്യുട്ടീവ് അംഗങ്ങളെയും എം.പി.മാരെയും എം.എൽ.എ.മാരെയും ഉൾപ്പെടുത്തി സമിതി വികസിപ്പിച്ചു.
കെ.പി.സി.സി. ഭാരാവാഹികളെക്കാൾ സമിതിയിലെ ജനപ്രതിനിധികൾക്കാണ് ആളുകളെ നിശ്ചയിക്കുന്നതിൽ നിർണായകമായ റോളുള്ളത്. ഗ്രൂപ്പുപരിഗണനകൾ പാടില്ലെന്ന നിർദേശമുണ്ടെങ്കിലും ചർച്ചകളുടെ അന്തർധാര ഇപ്പോഴും പ്രധാന ഗ്രൂപ്പുകളിൽ ഊന്നിക്കൊണ്ടുതന്നെയാണ്. ഡി.സി.സി. ഭാരവാഹികളുടെ കാര്യത്തിലാണ് പ്രതിസന്ധി രൂക്ഷമാകുന്നത്. നിലവിലുള്ള സമതിയിൽനിന്ന് ആളെ ഒഴിവാക്കലും പുതിയ ആളെ ആ സ്ഥാനത്തേക്ക് കൊണ്ടുവരലും പുനഃസംഘടനാ സമിതിമാത്രം തീരുമാനിച്ചാൽ നടക്കാൻ പ്രയാസമായണ്. സമിതി അംഗങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിച്ച് ഒരു ജമ്പോ പട്ടികതന്നെ കെ.പി.സി.സി. നേതൃത്വത്തിന് മുന്നിലേക്ക് എത്താനുള്ള സാധ്യതകളാണ് മിക്ക ജില്ലകളിലുമുള്ളതെന്നാണ് നേതാക്കൾ പറയുന്നത്.
Content Highlights: congress kpcc reorganization mps in parliment mlas in niyamasabha leaders in kashmir
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..