ജനാർദനൻ | Photo: Screengrab/ Mathrubhumi News
കണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടിയ സംഭവത്തിന് പിന്നിലുള്ളവർ യാതൊരു വിധത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്ന് തന്റെ സമ്പാദ്യത്തിന്റെ മുഖ്യ പങ്കും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കണ്ണൂരിലെ ബീഡി തൊഴിലാളി ജനാർദ്ദനൻ. ആലോചിക്കുമ്പോൾ തന്നെ ചത്താൽ മതി എന്ന് തോന്നിപ്പോകുന്നുവെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ജനാർദനൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കൈയിട്ടു വാരിയവരുടെ രാഷ്ട്രീയം നോക്കിയിട്ട് കാര്യം ഇല്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തെറ്റിനെ വിമർശിക്കണം. ആ സമയത്ത് എന്റെ കാര്യം മാത്രം നോക്കീട്ട് പൈസയും വെച്ച് എനിക്ക് ഇരിക്കാമായിരുന്നു' ജനാർദനൻ കൂട്ടിച്ചേർത്തു.
കൊറോണ വന്നത് രാഷ്ട്രീയം നോക്കിയിട്ടാണോ? എത്രയോ വലിയ കോടീശ്വരന്മാര്‍ വരെ കൊറോണ വന്ന് മരിച്ചിട്ടില്ലേ? അവര്‍ പോകുമ്പോൾ കോടികളും കൊണ്ടാണോ പോയത്. എങ്ങനെ കഴിയുന്നു മനുഷ്യന്മാർക്ക്? ആലോചിക്കുമ്പോൾ തന്നെ ഇപ്പോൾ ചത്താ മതി എന്ന് തോന്നിപ്പോകും' ജനാർദനൻ കണ്ണീരോടെ കൂട്ടിച്ചേർത്തു.
ആ സമയത്ത് ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകിയേ പറ്റൂ എന്ന് പറഞ്ഞ ജനാർദനൻ, എന്നാൽ തട്ടിപ്പ് നടത്തിയവർ ഒരു വിധത്തിലും ദയ അർഹിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.
ബീഡി തെറുത്ത് സ്വരുക്കൂട്ടി വെച്ച രണ്ട് ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് കണ്ണൂരിലെ ബീഡി തൊഴിലാളിയായ ജനാർദനേട്ടൻ നൽകിയത്. ഓരോ മനുഷ്യരും ഓക്സിജൻ കിട്ടാതെ മരിക്കുന്ന വാർത്ത കേട്ടപ്പോൾ മരുന്നിന് വിലയിട്ടതറിഞ്ഞായിരുന്നു രണ്ട് ലക്ഷം രൂപ ജനാർദ്ദനൻ വാക്സിൻ ചലഞ്ചിലേക്ക് കൈമാറിയത്. തുടർന്ന് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കും ജനാർദ്ദനന് ക്ഷണമുണ്ടായിരുന്നു.
Content Highlights: cmdrf fraud janardhanan kannur commenting who donate the part of his savings
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..