പിണറായി വിജയൻ | Photo: Mathrubhumi
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന പരാതിയില്‍ സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും താല്‍ക്കാലിക ആശ്വാസം. ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ട് ലോകായുക്ത ഉത്തരവിട്ടു. ലോകായുക്ത ബഞ്ചില്‍ ഭിന്നവിധിയുള്ള സാഹചര്യത്തില്‍ മൂന്നംഗ ഫുള്‍ ബഞ്ചിന് ഹര്‍ജി വിടുകയാണെന്നാണ് ഉത്തരവില്‍ പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 18 മന്ത്രിമാര്‍ക്കുമെതിരായാണ് പരാതി നല്‍കിയിരുന്നത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി ഫുള്‍ബെഞ്ചിന് വിട്ട പശ്ചാത്തലത്തില്‍ ലോകായുക്തയും രണ്ട് ഉപലോകായുക്തയും ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചാകും ഇനി വിഷയം പരിഗണിക്കുക.
പരേതനായ എന്‍.സി.പി.നേതാവ് ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവുകള്‍ക്ക് 25 ലക്ഷവും പരേതനായ ചെങ്ങന്നൂര്‍ എം.എല്‍.എ. കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ജോലിക്കുപുറമേ ഭാര്യയുടെ സ്വര്‍ണപ്പണയം തിരിച്ചെടുക്കുന്നതിനും കാര്‍ വായ്പയ്ക്കുമായി എട്ടര ലക്ഷവും അനുവദിച്ചതിനെതിരേയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നത്.
കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ മരിച്ച സിവില്‍ പോലീസ് ഓഫീസറുടെ ഭാര്യക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റു ആനുകൂല്യങ്ങള്‍ക്കുംപുറമേ 20 ലക്ഷം രൂപ അനുവദിച്ചതിനെതിരേയും കൂടിയാണ് പരാതി നല്‍കിയിരുന്നത്.
ഹര്‍ജി ഫുള്‍ബെഞ്ചിന് വിട്ടതോടെ സര്‍ക്കാരിന് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. കാരണം, വിധി എതിരാകുകയോ കടുത്ത പരാമര്‍ശമുണ്ടാകുകയോ ചെയ്തിരുന്നെങ്കില്‍ മുഖ്യമന്ത്രിക്ക് സ്ഥാനം രാജിവെക്കേണ്ട സാഹചര്യം പോലുമുണ്ടാകുമായിരുന്നു. നേരത്തെ ലോകായുക്ത പരാമര്‍ശത്തെ തുടര്‍ന്നാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെ.ടി. ജലീലിന് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്.
2022 ഫെബ്രുവരി അഞ്ചിന് ലോകായുക്തയില്‍ വാദം ആരംഭിച്ച ഹര്‍ജിയില്‍ മാര്‍ച്ച് 18-ന് വാദം പൂര്‍ത്തിയായിരുന്നു. കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെ തുടര്‍ന്ന് ഹര്‍ജിക്കാരനായ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്‍.എസ്. ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ആറു മാസത്തിനുള്ളില്‍ ഹര്‍ജിയില്‍ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും വിധി പറയാന്‍ ലോകായുക്ത തയാറായിട്ടില്ലെന്നും, വിധി പ്രഖ്യാപിക്കാന്‍ ലോകായുക്തയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. വിധി പ്രഖ്യാപിക്കാനായി ലോകായുക്തയ്ക്കു പരാതി നല്‍കാന്‍ നിര്‍ദേശിച്ച കോടതി, ഏപ്രില്‍ മൂന്നിലേക്ക് കേസ് മാറ്റിയിരിക്കുകയാണ്.
അതേസമയം, ലോകായുക്തയില്‍ കേസിന്റെ വാദം നടക്കുന്നതിനിടെ, ലോകായുക്തനിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. അഴിമതി തെളിഞ്ഞാല്‍ പൊതുസേവകര്‍ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താന്‍ കഴിയുന്നതാണ് ലോകായുക്തയുടെ 14-ാം വകുപ്പ്.
ലോകായുക്തയുടെ റിപ്പോര്‍ട്ട് ഉത്തരവാദിത്തപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നായിരുന്നു ഭേദഗതി. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയില്‍ കെ.ടി.ജലീലിനു മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടിവന്നതിനാലാണ് ഭേദഗതി കൊണ്ടുവന്നത്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചുള്ള ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. അതിനാല്‍ പഴയ നിയമമാണ് നിലനില്‍ക്കുന്നത്.
Content Highlights: cmdrf case lokayukta transfers plea to three member bench
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..