മുഖ്യമന്ത്രി പിണറായി വിജയൻ | Photo: മാതൃഭൂമി
തിരുവനന്തപുരം: സംസ്ഥാനത്ത് പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മതാടിസ്ഥാനത്തിൽ പൗരത്വനിർണയം വേണ്ട എന്നതാണ് സർക്കാരിന്റെ തുടർന്നുള്ള നിലപാടെന്ന് മുഖ്യമന്ത്രി എൽ.ഡി.എഫ്. സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ സമാപന സമ്മേളനത്തിൽ പ്രസംഗിക്കവേ പറഞ്ഞു.
മനുഷ്യരെ ആകെ ഒരുമയോടെ നിർത്തുക, ഒരുമയുള്ള സമൂഹമായി നിൽക്കുക എന്നത് നാം എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. കേരളത്തിലെ നവോത്ഥാന കാലത്ത് തന്നെ ഉയർന്നു വന്ന മുദ്രാവാക്യം ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാവരും സോദരത്വേന വാഴുന്ന ഇടമായി നാട് മാറണമെന്നുള്ളതാണ്.
നമ്മുടെ രാജ്യം ഭരണഘടനാപരമായി മതനിരപേക്ഷത അംഗീകരിച്ച ഒരു രാഷ്ട്രമാണ്. പക്ഷെ, ആ മതനിരപേക്ഷത ഏതെല്ലാം രീതിയിൽ തകർക്കാനാകും, അതിനാണ് രാജ്യത്ത് ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്. അതോടൊപ്പം വലിയ തോതിൽ വർഗീയ ശക്തികൾക്ക് പ്രോത്സാഹനവും ലഭിക്കുന്നു. ഇതിന്റെ ഫലമായി വലിയ ആശങ്കയിൽ കഴിയേണ്ടി വരുന്ന ഒരു അവസ്ഥ രാജ്യത്തെ ഒരു വിഭാഗം ജനങ്ങളിൽ ഉണ്ടാകുന്നു. അതിന്റെ ഭാഗമായി പല നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്ന് തന്നെ വരുന്നു. അതിൽ ഏറ്റവും വിമർശിക്കപ്പെട്ടതും നമ്മുടെ രാജ്യത്തിന് ചേരാത്തതുമായ ഒരു നടപടി ആയിരുന്നു മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുക എന്നത്. നമ്മുടെ പൗരത്വം മതാടിസ്ഥാനത്തിൽ നിർണയിക്കേണ്ട ഒന്നല്ല. ഞങ്ങൾ അതുമായി മുന്നോട്ട് പോകും എന്ന് കേന്ദ്ര സർക്കാർ നിലപാട് എടുത്തപ്പോൾ, രാജ്യത്ത് ആദ്യമേ തന്നെ ഒരു തരത്തിലുമുള്ള അറച്ച് നിൽപ്പുമില്ലാതെ കേരളം നിലപാട് പരസ്യമായി പറഞ്ഞു. അത് പൗരത്വനിമയഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ല എന്നായിരുന്നു.
വലിയ അഭിപ്രായങ്ങൾ അതുമായി ഉയർന്നുവന്നു. ഒരു നിലപാട് കേന്ദ്രം എടുത്താൽ അതിൽ നിന്ന് വ്യത്യസ്തമായ നിലപാട് സംസ്ഥാനത്തിന് സ്വീകരിക്കാനാകുമോ എന്നതരത്തിൽ അഭിപ്രായങ്ങൾ ഉയർന്നുവന്നു. അവിടെയാണ് ബദലിന്റെ കാമ്പ്. നമ്മുടെ ഭരണഘടന മതനിരപേക്ഷത സംരക്ഷിക്കാനാണ് നിലകൊള്ളുന്നത്. മതനിരപേക്ഷതയാണ് ഉറപ്പു നൽകുന്നത്. ഭരണഘടനയിൽ പറയുന്ന കാര്യങ്ങൾക്ക് വിരുദ്ധമായി പൗരത്വം നിർണ്ണയിക്കാൻ ആർക്കും ഇവിടെ അധികാരമില്ല. അത്തരം ഒരു പ്രശ്നം ഉയർന്നു വരുമ്പോൾ ഭരണഘടനയാണ് ഉയർന്നു നിൽക്കുക. ആ ഭരണഘടനയിൽ പറയുന്ന കാര്യങ്ങൾ വെച്ചുകൊണ്ട് തന്നെയാണ് സംസ്ഥാനം നിലപാട് സ്വീകരിച്ചത്.
പലഘട്ടങ്ങളിലായി ഈ പറയുന്ന ഒരുപാട് പ്രഖ്യാപനങ്ങൾ ഉത്തരവാദപ്പെട്ട പലരിൽ നിന്നും പൗരത്വ ഭേദഗതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. ആ ഘട്ടങ്ങളിലെല്ലാം സംസ്ഥാനം സംസ്ഥാനത്തിന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ചെയ്തിട്ടുള്ളത്. ഇനിയും അത് തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് പലയിടങ്ങളിലായി പലതരത്തിലുള്ള സർവേ നടക്കുകയാണ്. അത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള സർവേകൾ കൂടിയാണ്. ചില ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള സർവേകൾ നടന്നു കൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ വരുന്നു. നമ്മളും ഇവിടെ സർവേകൾ നടത്തുന്നുണ്ട്. ആ സർവേകൾ ഏതെങ്കിലും തരത്തിൽ ജനങ്ങളെ ചേരിതിരിക്കാനുതകുന്നതല്ല. ജനങ്ങളുമായി ബന്ധപ്പെട്ടത് തന്നെയാണ്. നമ്മുടെ സമൂഹത്തിലെ പരമദരിദ്രരായ കുടുംബങ്ങൾ ഏതൊക്കെയാണ് എന്ന് കണ്ടെത്താനുള്ള സർവേ സംസ്ഥാനത്ത് പൂർത്തിയായിട്ടുണ്ട്. അതിലൂടെ ആ കുടുംബങ്ങളെ ആകെ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായുള്ള തുടർനടപടികളിലേക്ക് കടക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്രം പൊതുമേഖലാ സ്ഥാപനത്തെ ഇല്ലാതാക്കുമ്പോൾ സംസ്ഥാനം അത് ഏറ്റെടുത്ത് നടത്താനാണ് ശ്രമിക്കുന്നതെന്നും വലതുപക്ഷ അജണ്ടയ്ക്ക് കൃത്യമായ ബദലുണ്ടെന്ന് തെളിയിക്കാനായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..