പിണറായി വിജയൻ(ഫയൽ ചിത്രം)
തിരുവനന്തപുരം: ട്രെയിനില്‍ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും ക്രിസ്തുമതം സ്വീകരിച്ചവരെയും ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു.
ബജ്റംഗ് ദള്‍ പ്രവര്‍ത്തകരും ഝാന്‍സി പോലീസും ചേര്‍ന്നാണ് ഇവരെ ഉപദ്രവിച്ചത്. ട്രെയിനില്‍ നിന്ന് ബലമായി അവരെ പിടിച്ചിറക്കി. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടുപോലും പോലീസ് അവരെ വിട്ടില്ല. ഉന്നത തലത്തിലുള്ള ഇടപെടലിനു ശേഷം രാത്രി 11 മണിക്കാണ് പോലീസ് സ്റ്റേഷനില്‍ നിന്ന് ഇവരെ വിട്ടയച്ചത്.
രാജ്യത്തിന്റെ പ്രതിഛായയ്ക്കും മതസഹിഷ്ണുതാ പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ബജ്റംഗ് ദളിന്റേയും പോലീസിന്റേയും ഭാഗത്തുനിന്നുണ്ടായത്. ഭരണഘടന ഉറപ്പു നല്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ ഈ ആക്രമണത്തെ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ അപലപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മാര്‍ച്ച് 19-ന് ഡല്‍ഹിയില്‍നിന്ന് ഒഡിഷയിലേക്ക് പോകുമ്പോഴാണ് തിരുഹൃദയ സന്ന്യാസിനി സമൂഹത്തിലെ ഡല്‍ഹി പ്രൊവിന്‍സില്‍പ്പെട്ട രണ്ടു കന്യാസ്ത്രീകള്‍ക്കെതിരേയും കന്യാസ്ത്രീ പട്ടത്തിന് പഠിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ക്കെതിരേയും ആക്രമണമുണ്ടായത്. മതംമാറ്റ നിരോധന നിയമപ്രകാരം ഇവര്‍ക്കെതിരേ പോലീസ് കേസെടുക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.
പെണ്‍കുട്ടികളെ ഒഡിഷയിലെ വീട്ടിലെത്തിക്കാനായിരുന്നു കന്യാസ്ത്രീകള്‍ കൂടെ പോയത്. കന്യാസ്ത്രീകള്‍ സന്ന്യാസിനിമാരുടെ വേഷത്തിലും പെണ്‍കുട്ടികള്‍ സാധാരണ വേഷത്തിലും ആയതിനാല്‍ മതം മാറ്റത്തിനു കൊണ്ടുപോകുന്നതാണെന്ന സംശയം ചിലര്‍ ഉയര്‍ത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.
ഝാന്‍സിയിലെത്തിയപ്പോള്‍ ഒരുകൂട്ടം ആളുകള്‍ തീവണ്ടിയില്‍ കയറി. ഇവരാണ് മതംമാറ്റം ആരോപിച്ച് കന്യാസ്ത്രീകള്‍ക്കെതിരേ തിരിഞ്ഞത്. തങ്ങള്‍ ക്രൈസ്തവരാണെന്നും മതംമാറ്റാന്‍ കൊണ്ടുപോവുകയല്ലെന്നും പെണ്‍കുട്ടികള്‍ വിശദീകരിച്ചിട്ടും ഇവര്‍ പിന്‍വാങ്ങിയില്ല.
പോലീസെത്തി കന്യാസ്ത്രീകളോട് തീവണ്ടിയില്‍നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. തിരിച്ചറിയല്‍ രേഖകളടക്കം കാണിച്ചിട്ടും പോലീസ് സ്റ്റേഷനിലെത്തിച്ചു. പിന്നാലെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരും മുദ്രാവാക്യം വിളിച്ച് സ്റ്റേഷനിലെത്തി. വിവരമറിഞ്ഞ് ഡല്‍ഹിയിലെ സഹപ്രവര്‍ത്തകര്‍ ഇടപെട്ടാണ് ഇവരെ മോചിപ്പിച്ചത്. രാത്രി എട്ടരയോടെ സ്റ്റേഷനിലെത്തിയ ഇവര്‍ക്ക് പിറ്റേന്ന് പതിനൊന്നരവരെ അവിടെ കഴിയേണ്ടിവന്നു. ഝാന്‍സി രൂപതയുടെ താമസസ്ഥലത്ത് വിശ്രമിച്ച ഇവര്‍ വൈകീട്ടാണ് യാത്ര തുടര്‍ന്നത്.
Content Highlights: CM Pinarayi Vijayan seeks Probe on Nuns from Kerala attacked by Bajrang Dal men in Jhansi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..