മുഖ്യമന്ത്രി പിണറായി വിജയൻ
കോഴിക്കോട്: രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കാന്‍ ആര്‍.എസ്.എസ് ആഗ്രഹിക്കുന്നില്ലെന്നും ജനാധിപത്യവ്യവസ്ഥ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ആര്‍.എസ്.എസ് നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമങ്ങളുണ്ടാകുന്നുവെന്നും അതിന്റെ മകുടോദാഹരണമാണ് പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
നിഷ്പക്ഷത എന്നാല്‍ ഇന്ന് അധര്‍മ്മത്തിന്റെ ഭാഗത്ത് ചേരലാണെന്നും മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിക്കുന്ന കാലത്ത് മാധ്യമങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും നിഷ്പക്ഷത വെടിയണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ ബാധ്യതയു ള്ള കേന്ദ്രസര്‍ക്കാരിന് ജനാധിപത്യവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നതിലാണ് ശ്രദ്ധയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോഴിക്കോടു നടന്ന മാതൃഭൂമി മുന്‍ എം.ഡിയും സോഷ്യലിസ്റ്റ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന എം.പി. വീരേന്ദ്രകുമാര്‍ അനുസ്മരണറാലിയും ഫാസിസ്റ്റ് വിരുദ്ധ കൂടായ്മയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രാഷ്ട്രീയ രംഗത്തും സാംസ്‌കാരിക രംഗത്തും ഒരു പോലെ വ്യക്തി മുദ്ര പതിപ്പിച്ച നേതാക്കളില്‍ ഒരാളായിരുന്നു എം പി വീരേന്ദ്ര കുമാര്‍. ഇന്ന് പാര്‍ലമെന്റില്‍ നടന്നത് രാജ്യത്തിന് ചേരാത്ത പ്രവൃത്തികളാണ്. വീരേന്ദ്രകുമാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇത്തരം നടപടികളെ ശക്തമായി അപലപിച്ചേനെ. മതനിരപേക്ഷതയാണ് നമ്മുടെ രാജ്യത്തിന്റെ മുഖമുദ്ര. എന്നാല്‍ ഇന്ന് പാര്‍ലമെന്റില്‍ നടന്നത് ഒരു പൊതു വേദിയില്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടതല്ല. ഒരു പ്രത്യേക മതചടങ്ങായാണ് ഇന്ന് പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങ് നടത്തിയത്' മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ രാജ്യം ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. ജനാധിപത്യത്തിന് പല രീതിയിലുള്ള ഭീഷണിയുയരുന്ന കാലമാണിത്. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ ബാധ്യതയുള്ള കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ജനാധിപത്യ വിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്നു. രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കാന്‍ ആര്‍ എസ് എസ് ആഗ്രഹിക്കുന്നില്ല. ഈ വ്യവസ്ഥ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ആര്‍ എസ് എസ് നടത്തുന്നത്. എല്ലാം ഞങ്ങളുടെ കാല്‍ക്കീഴിലാവണം എന്നാണ് ബി ജെ പി ആഗഹിക്കുന്നത് ജുഡീഷ്യറിയെ കാല്‍ക്കീഴിലാക്കാക്കാനുള്ള ശ്രമങ്ങള്‍ വരെ നടന്നു. ഭരണഘടനാ സ്ഥാപനങ്ങളെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമം നടക്കുന്നു. പാര്‍ലമെന്റിന് പോലും കൃത്യമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. വ്യത്യസ്ത ശബ്ദങ്ങള്‍ കേള്‍ക്കാനും ഉള്‍ക്കൊള്ളാനും ഭരിക്കുന്ന പാര്‍ട്ടിക്ക് കഴിയേണ്ടതുണ്ട്, പക്ഷെ എല്ലാം തങ്ങളുടെ താല്‍പര്യത്തിന് പ്രവര്‍ത്തിക്കണമെന്നാണ് കേന്ദ്ര താല്‍പര്യം. ഫലപ്രദമായ ചര്‍ച്ചകള്‍ പോലും പാര്‍ലമെന്റില്‍ ഉണ്ടാവുന്നില്ല. - മുഖ്യമന്ത്രി വ്യക്തമാക്കി.
നമ്മുടെ രാജ്യത്ത് മതനിരപേക്ഷത വലിയ തോതില്‍ ആക്രമിക്കപ്പെടുന്നു. മതാധിഷ്ഠിത രാഷ്ട്രമാവണമെന്നാണ് ഭരിക്കുന്നവര്‍ ആഗ്രഹിക്കുന്നത്. അതിന്റെ പ്രതിഫലനമാണ് ഇന്ന് പാര്‍ലമെന്റില്‍ കണ്ടത്. മതനിരപേക്ഷത തകര്‍ക്കാന്‍ വലിയ ശ്രമങ്ങള്‍ ഉണ്ടാവുന്നു. മത ന്യൂനപക്ഷങ്ങള്‍ വലിയ തോതില്‍ വേട്ടയാടപ്പെടുന്നു. നമ്മുടെ രാജ്യം ഇന്ന് വലിയ വെല്ലുവിളികളാണ് നേരിടുന്നത്. സോഷ്യലിസ്റ്റ് വീക്ഷണം ഉള്‍പ്പെടെ വെല്ലുവിളിക്കപ്പെടുന്നു. അധികാരം കൂടുതലായി കേന്ദ്രത്തിലേക്കാണ് കേന്ദ്രീകരിക്കപ്പെടുന്നത്. കേന്ദ്രവും സംസ്ഥാനവും ഒരു പോലെ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളില്‍ സംസ്ഥാനവുമായി യാതൊരു ആലോചനയും ഉണ്ടാവുന്നില്ല.
നമ്മുടെ സംസ്ഥാനത്ത് 2016-ന് ശേഷം ഒട്ടേറെ ദുരന്തങ്ങള്‍ ഉണ്ടായി. പ്രളയവും കാലവര്‍ഷ കെടുതിയും നിപയും നേരിടേണ്ടി വന്നു. കേരളത്തെ നെഞ്ചെറ്റിയ പല രാജ്യങ്ങളും കേരളം എങ്ങനെ അതിജീവിക്കുമെന്ന് ആശങ്കപ്പെട്ടു. അന്ന് ആവശ്യമായ സഹായം കേന്ദ്രം നല്‍കിയില്ല. സഹായിക്കാന്‍ സന്നദ്ധരായ രാജ്യങ്ങളെ പോലും മടക്കി അയച്ചു. ഇത് കേരളത്തിന്റെ കാര്യത്തില്‍ മാത്രമാണ് ഉണ്ടായത്. മറ്റ് പല സാഹചര്യങ്ങളിലും ഈ നയമല്ല കേന്ദ്രം സ്വീകരിച്ചത്. സഹായങ്ങള്‍ നിരാകരിച്ചു എന്ന് മാത്രമല്ല വിതരണം ചെയ്ത അരിക്കു വിലയും സഹായിക്കാന്‍ വന്ന സേനയ്ക്ക് കൂലിയും കേന്ദ്രം ചോദിച്ചു. കിഫ്ബിയില്‍ വരുന്ന പണം എടുക്കാന്‍ പറ്റുന്ന കടത്തിന്റ പരിധിയില്‍ കൊണ്ടു വരണം എന്നാണ് കേന്ദ്രം ഒടുവില്‍ സ്വീകരിച്ച നിലപാട്. എങ്ങനെ സംസ്ഥാനത്തെ ശ്വാസം മുട്ടിക്കാം എന്ന വിഷയത്തില്‍ ആണ് ഇപ്പോള്‍ കേന്ദ്രം ഗവേഷണം നടത്തുന്നത്. ഇതല്ല ശരിയായ കേന്ദ്ര സംസ്ഥാന ബന്ധവും ശരിയായ ഫെഡറല്‍ തത്വവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ തത്വങ്ങളെ സംരക്ഷിക്കാന്‍ ഉള്ള പോരാട്ടങ്ങളില്‍ വീരേന്ദ്രകുമാര്‍ ജീവിച്ചിരുന്നെങ്കില്‍ മുന്‍ നിരയില്‍ ഉണ്ടായേനെ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എല്‍ ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍ , കെ പി മോഹനന്‍ എം എല്‍ എ . ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വിയാദവ്, ആര്‍ ജെ ഡി എം പി മനോജ് കുമാര്‍ ഝാ, മന്ത്രി കെ. കൃഷ്ണന്‍ കുട്ടി മേയര്‍ ബീനാ ഫിലിപ്പ് ആലംകോട് ലീലാ കൃഷ്ണന്‍, ഡോ വര്‍ഗീസ് ജോര്‍ജ് മനയത്ത് ചന്ദ്രന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
Content Highlights: cm pinarayi vijayan criticizes central government and new parliament inauguration ceremony
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..