പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
കൊടുങ്ങല്ലൂർ: സി.ഐ.ടി.യു. യൂണിയനിൽനിന്ന് രാജിവെച്ച് എ.ഐ.ടി.യു.സി.യിലെത്തിയ തൊഴിലാളികൾക്ക് മാനസാന്തരം. കോട്ടപ്പുറം ചന്തയിലെ സി.ഐ.ടി.യു. യൂണിയനിൽനിന്ന് രാജിവെച്ച് എ.ഐ.ടി.യു.സി.യിൽ ചേർന്നുവെന്ന് യൂണിയൻ അവകാശപ്പെട്ട എട്ട് തൊഴിലാളികളും വീണ്ടും സി.ഐ.ടി.യു.വിൽ തിരിച്ചെത്തിയതായി സി.ഐ.ടി.യു. നേതൃത്വം. ഇവർക്കെതിരേ യൂണിയൻ എടുത്ത അച്ചടക്കനടപടി പിൻവലിച്ചതായും നേതൃത്വം അറിയിച്ചു.
എ.ഐ.ടി.യു.സി.യുടെ നിരന്തരമായ സമ്മർദങ്ങളും വാഗ്ദാനങ്ങളുമാണ് സി.ഐ.ടി.യു.വിൽനിന്ന് രാജിവയ്ക്കാനിടയാക്കിയതെന്നും തെറ്റുപറ്റിയതാണെന്നും തിരിച്ചെടുക്കണമെന്നും കാണിച്ച് സി.ഐ.ടി.യു. കോട്ടപ്പുറം യൂണിയൻ സെക്രട്ടറി കെ.എസ്. കൈസാബിന് ഇവർ നൽകിയ കത്ത് പരിഗണിച്ചാണ് തിരിച്ചെടുക്കുന്നതെന്നും സി.ഐ.ടി.യു. അറിയിച്ചു.
കോട്ടപ്പുറം ചന്തയിലെ പലചരക്കുപൂളിലെ സി.ഐ.ടി.യു. യൂണിയനിൽനിന്നാണ് കഴിഞ്ഞ ദിവസം എട്ട് തൊഴിലാളികൾ രാജിവെച്ച് എ.ഐ.ടി.യു.സി.യിൽ ചേർന്നത്. ഇതോടെ ഇവരെ സംഘടനാവിരുദ്ധപ്രവർത്തനം നടത്തിയതായി ആരോപിച്ച് പുറത്താക്കിയെന്ന് സി.ഐ.ടി.യു. ചന്തയിൽ ഫ്ളക്സ് സ്ഥാപിച്ചതോടെയാണ് സി.ഐ.ടി.യു.-എ.ഐ.ടി.യു.സി. തർക്കം രൂക്ഷമായത്.
എന്നാൽ, രാജിവെച്ചവരെ 24 മണിക്കൂറിനകം യൂണിയനിൽ തിരിച്ചെത്തിച്ച് സി.ഐ.ടി.യു., എ.ഐ.ടി.യു.സി.ക്ക് കനത്ത തിരിച്ചടി നൽകി. വൈകീട്ട് നടന്ന ഹെഡ് ലോഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു.) ഏരിയാ കമ്മിറ്റി യോഗത്തിൽ രാജിവെച്ചവരെ വിളിച്ചുവരുത്തിയാണ് ചൊവ്വാഴ്‌ച മുതൽ ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകിയത്.
യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം എ.എസ്. സിദ്ധാർഥൻ, കെ.എസ്. കൈസാബ്, പി.ജെ. ജോസി, ജോജോ, റസാക്ക് എന്നിവർ പ്രസംഗിച്ചു.
Content Highlights: citu workers resigned from union - joined within 24 hours
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..