
കെ.സി.ജോസഫ്/ എ.കെ.ബാലൻ | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: ചൈനയുടെ വളര്‍ച്ച തന്റെ കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ പറ്റാത്തതാണെന്ന് ചൈനയില്‍ സന്ദര്‍ശനം നടത്തിയ ശേഷം അന്ന് മന്ത്രിയായിരുന്ന കെ.സി. ജോസഫ് പറഞ്ഞുവെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ എ.കെ.ബാലന്. ചൈനയില്‍ സന്ദര്‍ശന സംഘത്തിന്റെ തലവന്‍, അന്ന് മന്ത്രിയായിരുന്ന കെ.സി. ജോസഫ് ആയിരുന്നു. സാര്‍വദേശീയമായ വസ്തുതകള്‍ വിശദീകരിക്കുമ്പോള്‍ അതിനെ ഏതെങ്കിലും രാജ്യത്തോടുള്ള സ്നേഹമോ വിദ്വേഷമോ ആയി കരുതുന്നത് സങ്കുചിതമാണെന്നും അദ്ദേഹം മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.
എല്ലാ രാജ്യങ്ങളുടെയും സ്ഥിതിഗതികള്‍ രാഷ്ട്രീയരേഖയില്‍ വിശദീകരിക്കുമ്പോള്‍ 'ചൈനയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്' എന്ന് വേണുഗോപാല്‍ ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് നിലപാടെടുക്കുന്നത് ഈ ആധുനിക കാലത്ത് അപഹാസ്യമാണ്. കമ്യൂണിസ്റ്റുകള്‍ രണ്ട് കടമകളാണ് നിര്‍വഹിക്കുന്നത്. ഒന്ന്, ദേശീയബോധത്തിലധിഷ്ഠിതമായ രാജ്യസ്നേഹവുമായി ബന്ധപ്പെട്ട കടമകള്‍. രണ്ട്, അതിന് കീഴ്പ്പെട്ടുകൊണ്ടുള്ള സാമ്രാജ്യത്വവിരുദ്ധ പോരാട്ടം.
കമ്യൂണിസ്റ്റുകള്‍ കറകളഞ്ഞ ദേശസ്നേഹികളും സാമ്രാജ്യത്വ വിരുദ്ധമനസ്സിന്റെ ഉടമകളുമാണ്. കൗമാരക്കാരനായിരുന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത് ഹോഷിയാര്‍പുര്‍ ജയിലിനു മുകളില്‍ ബ്രിട്ടീഷുകാരുടെ എല്ലാ വിലക്കുകളെയും ഭീഷണികളെയും നേരിട്ട് ദേശീയപതാക ഉയര്‍ത്തിയത് ആവേശകരമായ അനുഭവമായിരുന്നു. അതിനു വര്‍ഷങ്ങളോളം വെളിച്ചം കടക്കാത്ത അറയിലിട്ട് അദ്ദേഹത്തെ പീഡിപ്പിച്ചു.
എ.കെ.ജി. സ്വാതന്ത്ര്യസമര കാലത്ത് അനുഭവിച്ച പീഡനങ്ങള്‍ക്ക് കണക്കില്ല. 1947-ല്‍ സ്വാതന്ത്ര്യദിനം അദ്ദേഹം ആഘോഷിച്ചത് ജയിലിലായിരുന്നു. തെലങ്കാനയിലും പുന്നപ്രവയലാറിലും കയ്യൂരിലും സ്വാതന്ത്ര്യസമരത്തിന്റെ മറ്റനേകം പോര്‍നിലങ്ങളിലും കമ്യൂണിസ്റ്റുകാരുടെ രക്തംചിന്തിയതിന്റെ കൂടി ഫലമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം.
'ഇന്ത്യ-ചീന ഭായി ഭായി' എന്ന മുദ്രാവാക്യം ഉയര്‍ത്തിയത് കമ്യൂണിസ്റ്റുകാരല്ല, കോണ്‍ഗ്രസുകാരാണ്. ചൈനാവിരുദ്ധത മാറ്റിയെടുക്കാന്‍ ഇന്ത്യന്‍ മനസ്സിനെ രൂപപ്പെടുത്തിയത് ജവാഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസാണ്. ചരിത്രത്തിലെ ഇത്തരം ചില കാര്യങ്ങള്‍ ഓര്‍ക്കുന്നത് നന്നാകും. സോവിയറ്റ് റഷ്യ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ ജവാഹര്‍ലാല്‍ നെഹ്രു 1929-ലെ ലഹോര്‍ എ. ഐ.സി.സി. സമ്മേളനത്തില്‍ നടത്തിയ പ്രസംഗം ഓര്‍ക്കുന്നത് നന്നാകുമെന്നും എ.കെ.ബാലന് പറഞ്ഞു.
ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം : കമ്യൂണിസ്റ്റുകാര്‍ കറകളഞ്ഞ ദേശസ്നേഹികള്‍ Read More
Content Highlights: China Controversy; A. K. Balan Share memory about K. C. Joseph
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..