പിണറായി വിജയൻ | Photo: Mathrubhumi
തിരുവനന്തപുരം: ദുരിതാശ്വാസനിധി ദുര്‍വിനിയോഗക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച താത്കാലിക ആശ്വാസത്തിന്റെ ആയുസ്സ് എത്രകാലമായിരിക്കും? ഹര്‍ജി പരിഗണിച്ച ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനും ഉപലോകായുക്ത ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദിനും ഭിന്നാഭിപ്രായമുള്ള സാഹചര്യത്തിലാണ് ഹര്‍ജി മൂന്നംഗ ഫുള്‍ബെഞ്ചിന് വിട്ടത്.
ലോകായുക്തയും രണ്ട് ഉപലോകായുക്തമാരും ചേര്‍ന്നാകും ഇനി ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കുക. വാദം പൂര്‍ത്തിയാകാന്‍ കാലതാമസം ഉണ്ടാകുമെന്ന കാര്യം തീര്‍ച്ചയാണ്. ഇനി ഹര്‍ജിയില്‍ മൂന്നംഗ ഫുള്‍ബെഞ്ച് വാദം കേള്‍ക്കുന്നതിനിടെ ലോകായുക്ത ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചാല്‍ കാര്യങ്ങള്‍ വീണ്ടും മാറിമറിയും. ലോകായുക്തനിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ടായിരുന്നു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നത്.
അഴിമതി തെളിഞ്ഞാല്‍ പൊതുസേവകര്‍ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താന്‍ കഴിയുന്നതാണ് ലോകായുക്തയുടെ 14-ാം വകുപ്പ്. ലോകായുക്തയുടെ റിപ്പോര്‍ട്ട് ഉത്തരവാദിത്തപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നായിരുന്നു ഭേദഗതി. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയില്‍ കെ.ടി. ജലീലിനു മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടിവന്നതിനാലാണ് ഭേദഗതി കൊണ്ടുവന്നത്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചുള്ള ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. അതിനാല്‍ പഴയ നിയമമാണ് നിലനില്‍ക്കുന്നത്.
ഗവര്‍ണര്‍ ലോകായുക്ത ഭേദഗതി അംഗീകരിച്ചാല്‍ ലോകായുക്തയില്‍നിന്ന് അനുകൂലമോ പ്രതികൂലമോ ആയ വിധിയോ പരാമര്‍ശമോ ഉണ്ടായാലും സര്‍ക്കാരിനോ മുഖ്യമന്ത്രി പിണറായി വിജയനോ പ്രശ്‌നമുണ്ടാകില്ല.
പരേതനായ എന്‍.സി.പി. നേതാവ് ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവുകള്‍ക്ക് 25 ലക്ഷവും പരേതനായ ചെങ്ങന്നൂര്‍ എം.എല്‍.എ. കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ജോലിക്കുപുറമേ ഭാര്യയുടെ സ്വര്‍ണപ്പണയം തിരിച്ചെടുക്കുന്നതിനും കാര്‍ വായ്പയ്ക്കുമായി എട്ടര ലക്ഷവും അനുവദിച്ചതിനെതിരേയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നത്.
കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ മരിച്ച സിവില്‍ പോലീസ് ഓഫീസറുടെ ഭാര്യക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റു ആനുകൂല്യങ്ങള്‍ക്കുംപുറമേ 20 ലക്ഷം രൂപ അനുവദിച്ചതിനെതിരേയും കൂടിയാണ് പരാതി നല്‍കിയിരുന്നത്.
Content Highlights: chief minister pinarayi vijayan gets relief from lokayukta over cmdrf case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..