
Photo: Mathrubhumi
ന്യൂഡൽഹി: കേരള ഹൈക്കോടതി ജഡ്ജി ആയി അഭിഭാഷകന് കെ.കെ പോളിനെ നിയമിക്കാനുള്ള സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും മടക്കി. കൊളീജിയം ശുപാര്‍ശ ആവര്‍ത്തിച്ചാല്‍ അംഗീകരിക്കണമെന്ന വ്യവസ്ഥ മറികടന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഫയല്‍ മടക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ നടപടിയോടുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ നിലപാട് വ്യക്തമല്ല.
2018 ഏപ്രില്‍ 12 നാണ് അക്കാലത്തെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ ഉള്ള ഹൈക്കോടതി കൊളീജിയം അഭിഭാഷകനായ കെ.കെ പോളിനെ ജഡ്ജി ആയി നിയമിക്കണം എന്ന ശുപാര്‍ശ സുപ്രീം കോടതി കോളീജിയത്തിന് കൈമാറിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ അധ്യക്ഷതയില്‍ 2019 മാര്‍ച്ച് 25 ന് ചേര്‍ന്ന സുപ്രീം കോടതി കൊളീജിയം ഈ ശുപാര്‍ശ അംഗീകരിച്ച ശേഷം തുടര്‍ നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന് കൈമാറിയിരുന്നു.
എന്നാല്‍ മുഹമ്മദ് നിയാസ്, വിജു ഏബ്രഹാം, കെ.കെ പോള്‍ എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാനുള്ള ശുപാര്‍ശ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊളീജിയത്തിന് കേന്ദ്ര സര്‍ക്കാര്‍ ഫയല്‍ മടക്കിയിരുന്നു. 2021 മാര്‍ച്ച് രണ്ടിന് ചേര്‍ന്ന സുപ്രീം കോടതി കൊളീജിയം തങ്ങളുടെ മുന്‍ ശുപാര്‍ശയില്‍ ഉറച്ച് നില്ക്കുന്നു എന്ന് വ്യക്തമാക്കി വീണ്ടും ഫയല്‍ കേന്ദ്രസര്‍ക്കാരിന് അയച്ചു. രണ്ട് ആഴ്ച മുമ്പ് മുഹമ്മദ് നിയാസ്, വിജു ഏബ്രഹാം എന്നിവരെ ജഡ്ജിമാരായി നിയമിച്ച് കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്ത് ഇറക്കി.
ഇതിന് പിന്നാലെയാണ് കെ.കെ പോളിനെ ജഡ്ജി ആയി നിയമിക്കണം എന്ന ശുപാര്‍ശ കേന്ദ്ര നിയമ മന്ത്രാലയം തിരിച്ചയച്ചത്. എന്ത് കൊണ്ടാണ് കൊളീജിയം ആവര്‍ത്തിച്ച് നല്കിയ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ മടക്കിയത് എന്ന് വ്യക്തമല്ല. ശുപാര്‍ശ കൊളീജിയം ആവര്‍ത്തിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണമെന്നാണ് വ്യവസ്ഥ. അതിനാല്‍ തന്നെ ഈ വിഷയത്തില്‍ ഇനി സുപ്രീം കോടതി കൊളീജിയം സ്വീകരിക്കുന്ന നിലപാട് പ്രസക്തമാണ്. കൊളീജിയം രണ്ടാമതും ശുപാര്‍ശ ചെയ്ത കര്‍ണാടകത്തിലെ അഭിഭാഷകനറെ ഫയലും കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ചതായാണ് സൂചന.
ഇതിന് പുറമെ മൂന്ന് വനിത അഭിഭാഷകര്‍ ഉള്‍പ്പടെ 12 അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരാക്കണം എന്ന സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശയും കേന്ദ്ര സര്‍ക്കാര്‍ മടക്കി. കല്‍ക്കട്ട ഹൈക്കോടതിയിലെക്ക് അഞ്ച് പേരെയും, ഡല്‍ഹി ഹൈക്കോടതിയിലേക്ക് നാല് പേരെയും, രണ്ട് പേരെ ജമ്മു കശ്മീര്‍ ഹൈക്കോടതിയിലേക്കും, ഒരാളെ കര്‍ണാടക ഹൈക്കോടതിയിലേക്കും നിയമിക്കാനുള്ള ശുപാര്‍ശ ആണ് കേന്ദ്ര സര്‍ക്കാര്‍ മടക്കിയത്. എന്നാല്‍ ഈ ശുപാര്‍ശകള്‍ എല്ലാം സുപ്രീം കോടതി കൊളീജിയം ആദ്യ തവണ അയച്ചതാണെന്ന് നിയമ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
Content Highlights: centre denies collegium`s proposal to appoint kk paul as hc judge
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..