യു.വി ജോസ് |ഫോട്ടോ: മധുരാജ്.മാതൃഭൂമി
കൊച്ചി: വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലൈഫ് മിഷൻ സി.ഇ.ഒ. യു.വി ജോസ് ചോദ്യം ചെയ്യലിനായി സി.ബി.ഐക്ക് മുന്നിൽ ഹാജരായി. രാവിലെ പതിനൊന്ന് മണിയോടെയാണ് കടവന്ത്രയിലെ സി.ബി.ഐ ഓഫീസിൽ യു.വി ജോസ് എത്തിയത്.
നിലവിൽ എഫ്.സി.ആർ.എ നിയമലംഘനം, ഗൂഢാലോചന എന്നീ വകുപ്പുകളാണ് കേസിൽ സി.ബി.ഐ ചുമത്തിയിട്ടുള്ളത്. ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അഴിമതിക്കേസ് അടക്കം ചുമത്തണോയെന്ന് തീരുമാനിക്കുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആറ് പ്രധാന രേഖകൾ ഹാജരാക്കണമെന്നും ലൈഫ് മിഷൻ സി.ഇ.ഒ എന്ന നിലയ്ക്കും വ്യക്തിപരമായും നൽകിയ രണ്ട് നോട്ടീസിലൂടെ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
ലൈഫ് മിഷൻ സിഇഒ എന്ന നിലയിൽ റെഡ് ക്രെസന്റുമായി സംസ്ഥാന സർക്കാരിന് വേണ്ടി കരാറിൽ ഒപ്പിട്ടത് യു. വി ജോസായിരുന്നു. കരാറുമായി ബന്ധപ്പെട്ട രേഖകൾ പലതും കൃത്യമല്ലെന്ന ആക്ഷേപം, നാല് കോടിയിലേറെ രൂപയുടെ കമ്മീഷൻ ആരോപണം എന്നിവയിലും യു വി ജോസിനോട് ചോദ്യങ്ങളുണ്ടാകും. സി.ബി.ഐ അന്വേഷണം വ്യാഴാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് യു.വി ജോസ് ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരായിട്ടുള്ളത്.
റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാ പത്രം, ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെൽത്ത് സെന്ററും സംബന്ധിച്ച മുഴുവൻ വിവരങ്ങൾ, ലൈഫ് മിഷൻ പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ അടക്കം ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വടക്കാഞ്ചേരി നഗരസഭ, കെ.എസ്.ഇ.ബി എന്നിവ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള ഇടപാടുകളുടെ രേഖകൾ, ലൈഫ് മിഷൻ ജില്ലാ കോര്‍ഡിനേറ്ററും ലൈഫ് മിഷൻ പദ്ധതിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ, യൂണിടാക്കും സെയ്ൻ വെഞ്ചേഴ്സും ലൈഫ് മിഷനുമായി നടത്തിയ ഇടപാടുകൾ സംബന്ധിച്ച രേഖകൾ തുടങ്ങിയവയാണ് ഹാജരാക്കാൻ നിർദേശം നൽകിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..