Representational image | Photo: Mathrubhumi
ന്യൂഡൽഹി: പെരിയ ഇരട്ട കൊലപാതക കേസില്‍ 2019 ഒക്ടോബറില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നതായി സി ബി ഐ സുപ്രീം കോടതിയെ അറിയിച്ചു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറി. സംസ്ഥാന സര്‍ക്കാര്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറാത്തതിനാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും സി ബി ഐ സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പരാമര്ശിച്ചിട്ടുള്ളതായാണ് സൂചന.
പെരിയ ഇരട്ടകൊലപാതക കേസിന്റെ അന്വേഷണം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കൈമാറിയതിന് പിന്നാലെ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു എന്നാണ് സി ബി ഐ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. സി ബി ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റേയും വീടുകള്‍ സന്ദര്‍ശിച്ച് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയെന്നും സി ബി ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്ശിച്ചിട്ടുള്ളതായാണ് സൂചന.
പ്രതികളുടെയും സാക്ഷികളുടെയും കേസുമായി ബന്ധപെട്ടവരുടെയും ഉള്‍പ്പെടെ മുപ്പതിലധികം പേരുടെ ഫോണ്‍ കോള്‍ രേഖകളും ശേഖരിച്ചതായി സി ബി ഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷം അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് പ്രത്യേക സി ബി ഐ കോടതിക്ക് ഫെബ്രുവരിയില്‍ കൈമാറി. ഇതിനിടയില്‍ സി ബി ഐ അന്വേഷണത്തിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചു.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും സി ബി ഐ അന്വേഷണത്തിന് അനുകൂലമായി വിധിച്ചതോടെ കേസിന്റെ രേഖകള്‍ കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രേഖകള്‍ ഇത് വരെയും കൈമാറിയിട്ടില്ല. അതിനാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും സി ബി ഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്ശിച്ചിട്ടുള്ളതായാണ് സൂചന. മുദ്ര വച്ച കവറില്‍ സി ബി ഐ നല്‍കിയ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് നാളെ ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
സി ബി ഐ യ്ക്ക് വേണ്ടി നാളെ കോടതിയില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരാകും. സി ബി ഐ അന്വേഷണവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലില്‍ ഇടപെടില്ല എന്ന് നേരത്തെ തന്നെ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പെരിയ ഇരട്ട കൊലപാതക കേസില്‍ സി ബി ഐ അന്വേഷണം ആരംഭിച്ചിട്ടില്ല എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.
content highlights: CBI response against state government On Periya twin murder case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..