കെ. സുരേന്ദ്രൻ | ഫോട്ടോ: എസ്. ശ്രീകേഷ്|മാതൃഭൂമി
തിരുവനന്തപുരം: വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന കോടിയേരിക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്നതിനെതിരെയുള്ള വകുപ്പുപയോഗിച്ച് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുസ്ലീംസമുദായത്തിന്റെ വികാരം വ്രണപ്പെടുത്തി കേരളത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് അഴിമതിയിലും തട്ടിപ്പിലും മുങ്ങിക്കുളിച്ച സര്‍ക്കാരിനെ രക്ഷിക്കാനാണ് സി.പി.എം മതവര്‍ഗ്ഗീയരാഷ്ട്രീയം പയറ്റുന്നതെന്നും ജന്മഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ സുരേന്ദ്രന്‍ ആരോപിച്ചു.
ജലീലിന്റെ സിമി പാരമ്പര്യം കടമെടുത്താണ് സി.പി.എം സെക്രട്ടറി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ദേശദ്രോഹികള്‍ക്ക് താവളമൊരുക്കിയ പിണറായി സര്‍ക്കാര്‍ രാജിവെക്കുംവരെ ബി.ജെ.പി പ്രക്ഷോഭത്തില്‍ നിന്ന് പിന്തിരിയില്ല. ഖുറാന്‍ വിതരണം ചെയ്യുന്നതിനെ ബി.ജെ.പി എതിര്‍ത്തിട്ടേയില്ലെന്നും നിയമങ്ങളെ കബളിപ്പിച്ച് സ്വര്‍ണ്ണവും പണവും കടത്തുന്നതിനെയാണ് എതിര്‍ത്തതെന്നും ലേഖനത്തില്‍ പറയുന്നു.
ദേശീയ അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തിന് എല്ലാ സഹായവും ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അന്വേഷണത്തെ രഹസ്യമായി അട്ടിമറിക്കാനാണ് ശ്രമിച്ചത്. സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇല്ലാത്ത, ഇടിമിന്നലില്‍ നശിച്ചുപോയെന്നു പറഞ്ഞതും പ്രോട്ടോകോള്‍ വിഭാഗത്തിലെ ഫയലുകള്‍ക്ക് തീപിടിച്ചതും ഇതിന്റെ ഭാഗമായാണ്. സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ സി.പി.എം അനുകൂലിയായ നഴ്സിന്റെ ഫോണില്‍ അവര്‍ പല ഉന്നതന്‍മാരെയും ബന്ധപ്പെട്ടതും കേസ് അട്ടിമറിക്കാനുള്ള നീക്കമായിരുന്നെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.
തന്റെ സാമ്പത്തിക ഇടപാടുകളെല്ലാം നടത്തുന്നത് കെ.ടി ജലീലായതുകൊണ്ടാണ് മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ജലീല്‍ കുടുങ്ങിയാല്‍ മുഖ്യമന്ത്രിയും കുടുങ്ങും. ജലീല്‍ വിഷയത്തില്‍ സി.പി.എം പൊളിറ്റ്ബ്യൂറോയുടെ മൗനം സംശയം ജനിപ്പിക്കുന്നതാണെന്നും വിദേശത്തു നിന്ന് വന്ന ഫണ്ട് അവര്‍ക്കും കിട്ടിയിട്ടുണ്ടോയെന്ന് അന്വേഷണം കഴിഞ്ഞാലേ മനസിലാകൂ എന്നും സുരേന്ദ്രന്‍ ലേഖനത്തില്‍ പറയുന്നു.
സര്‍ക്കാരിനെ ഇകഴ്ത്താന്‍വേണ്ടി പുണ്യഗ്രന്ഥമായി വിശ്വാസികള്‍ കരുതുന്ന ഖുറാനെ പോലും രഷ്ട്രീയ കള്ളക്കളിക്ക് പ്രതിപക്ഷം ആയുധമാക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ആരോപിച്ചിരുന്നു. സര്‍ക്കാരിനെതിരായി നടക്കുന്ന പ്രതിപക്ഷ സമരം ഖുറാനെ അപഹസിക്കുന്നതാണെന്നും കോടിയേരി ലേഖനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.
Content Highlights: case should be registered against Kodiyeri for trying to create communal tension- Surendran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..