കണ്ണൂർ ചാലയിൽ സിൽവർലൈൻ സർവേക്കല്ലുകൾ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ സാന്നിധ്യത്തിൽ പിഴുതുമാറ്റിയപ്പോൾ (ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി
കണ്ണൂര്‍: ചാലയിലെ കെ-റെയില്‍ വിരുദ്ധ സമരത്തില്‍ ഡി.സി.സി. പ്രസിഡൻറ് അഡ്വ. മാര്ട്ടിന് ജോര്‍ജ് ഉള്‍പ്പെടെ 20 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസ്. സമരത്തിന് നേതൃത്വം നല്കിയ കെ. സുധാരകന് എംപി പ്രതിയാകും എന്നായിരുന്നു ആദ്യഘട്ടത്തിലുണ്ടായ സൂചന. എന്നാല്‍ കെ.സുധാകരനെ ഒഴിവാക്കിക്കൊണ്ടുള്ള പ്രതി പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതിനിടെ മുഴപ്പിലങ്ങാട്, ധര്‍മ്മടം പഞ്ചായത്തുകളില്‍ ഇന്ന് സര്‍വേ നടക്കുന്നുണ്ട്.
ഈ മാസം 20,21 തീയതികളില്‍ ചാല കേന്ദ്രീകരിച്ച് നടന്ന കെ-റെയില്‍ വിരുദ്ധ സമരത്തിലാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്. അഡ്വ. മാര്ട്ടിന് ജോര്‍ജ്, സുദീപ് ജയിംസ്, റിജില്‍ മാക്കുറ്റി തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. നേതാക്കള്‍ക്കൊപ്പം ഇരുപതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്.
ചാല അമ്പലപരിസരത്ത് സ്ഥാപിച്ച സര്‍വേക്കല്ലുകള്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ സാന്നിധ്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഴുതെറിയുകയായിരുന്നു. 21 രാവിലെയാണ് സര്‍വേക്കല്ലുമായി കെ-റെയില്‍ അധികൃതര്‍ ചാലയിലെത്തിയത്. കെ-റെയില്‍വിരുദ്ധ കര്‍മസമിതി ചാല യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കല്ലിടല്‍ തടഞ്ഞിരുന്നു. എടക്കാട് പോലീസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് നീക്കിയശേഷം സര്‍വേക്കല്ല് സ്ഥാപിച്ചിരുന്നു.
തുടര്‍ന്ന് വൈകീട്ടോടെയാണ് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന് എം.പി.യുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയത്. സര്‍വേക്കല്ല് നീക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമായി. ഇതിനിടയില്‍ പ്രവര്‍ത്തകര്‍ മുഴുവന്‍ കുറ്റികളും പിഴുതുമാറ്റി. ആകെ 13 കുറ്റികളാണ് സ്ഥാപിച്ചത്. ഇതില്‍ മൂന്നെണ്ണം കര്‍മസമിതിപ്രവര്‍ത്തകര്‍ നീക്കംചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാക്കി പത്തെണ്ണം പിഴുത് മാറ്റി.
Content Highlights: Case filed against Kannur DCC president in K-Rail protest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..