• രവിപുരത്ത് കേബിൾ കുരുങ്ങി പരിക്കേറ്റ അഡ്വ. കുര്യൻ, ഇൻസൈറ്റിൽ കേബിൾ കുരുങ്ങിയതിനെ തുടർന്ന് കഴുത്തിൽ പരിക്കേറ്റ മുണ്ടംവേലി സ്വദേശി സിയാൻ ജോസഫ്, അപകടത്തെ തുടർന്ന് രവിപുരത്തെ കേബിളുകൾ കെ.എസ്.ഇ.ബി. മുറിച്ചുമാറ്റിയപ്പോൾ
കൊച്ചി: റോഡിന് കുറുകെ പൊട്ടിവീണ കേബിൾ കഴുത്തിൽ കുരുങ്ങി കൊച്ചി നഗരത്തിൽ വീണ്ടും ബൈക്ക് യാത്രക്കാരന് പരിക്ക്. തൃശ്ശൂർ കോർപ്പറേഷൻ മുൻ സെക്രട്ടറിയും അഭിഭാഷകനുമായ മുണ്ടൻവേലി വെട്ടുകാട് വീട്ടിൽ പി.ജെ. കുര്യനാണ് (62) അപകടത്തിൽപ്പെട്ടത്. കഴുത്തിൽ ക്ഷതമേൽക്കുകയും വീഴ്ചയിൽ ഇടതുകാൽ ഒടിയുകയും ചെയ്തു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ചൊവ്വാഴ്ച രാവിലെ 5.45-ഓടെ രവിപുരത്തായിരുന്നു സംഭവം. കോഴിക്കോട് ലോ കോളേജ് വിദ്യാർഥിനിയായ മകളെ സൗത്ത് റെയിൽവേ സ്റ്റേഷനിലാക്കി മടങ്ങുന്നതിനിടെയായിരുന്നു അപകടം.
രവിപുരം എച്ച്.ഡി.എഫ്.സി.ക്ക് സമീപം റോഡിന് കുറുകെ പൊട്ടിവീണുകിടന്ന കേബിൾ കുര്യന്റെ കഴുത്തിൽ കരുങ്ങുകയായിരുന്നു. പുലർച്ചയായതിനാൽ വെളിച്ചം കുറവായിരുന്നു. കേബിൾ കഴുത്തിൽ കുടുങ്ങി റോഡിലേക്ക് വീഴുകയായിരുന്നു. മറ്റുവാഹനങ്ങളൊന്നും പിന്നിലുണ്ടായിരുന്നില്ല. റോഡിലേക്ക് തെറിച്ചുവീണാണ് ഇടതുകാലൊടിഞ്ഞത്. മറ്റു യാത്രികരാണ് കുര്യനെ ആശുപത്രിയിലെത്തിച്ചത്. സ്‌കാനിങ്ങിന് വിധേയനാക്കി. കോർപ്പറേഷൻ അധികൃതരെത്തി കേബിൾ നീക്കം ചെയ്തു.
രണ്ടുമാസത്തിനിടെ ആറുപേർക്ക് പരിക്ക്
കൊച്ചി: കേബിൾ കുരുക്ക് ഒഴിവാക്കാൻ ഹൈക്കോടതി ഇടപെട്ടിട്ടും കൊച്ചിയിൽ സ്ഥിതിക്ക് മാറ്റമില്ല. രണ്ടുമാസത്തിനിടെ നഗരത്തിലും പരിസരത്തുമായി ആറുപേർക്കാണ് കേബിൾ കുരുങ്ങി ഗുരുതരമായി പരിക്കേറ്റത്. എല്ലാവരും ബൈക്ക് യാത്രക്കാരാണ്. പ്രധാന ജങ്ഷനുകളിൽ വൈദ്യുതി കാലുകളിലും ടെലികോം തൂണുകളിലും കേബിളുകൾ കോർത്തിട്ടുണ്ട്. അനധികൃതമായി കേബിളുകൾ സ്ഥാപിച്ചിട്ടുള്ളവർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു ഉറപ്പുനൽകി ഒരാഴ്ച പിന്നിടും മുമ്പാണ് വീണ്ടും അപടമുണ്ടായത്.
ജൂണിൽ പാലാരിവട്ടം-കാക്കനാട് റൂട്ടിൽ കേബിൾ കഴുത്തിൽക്കുരുങ്ങി യുവാവ് മരിച്ചതിനെത്തുടർന്ന് തൃക്കാക്കര നഗരസഭയുടെ നേതൃത്വത്തിൽ കേബിൾ മാറ്റാനാരംഭിച്ചിരുന്നു. എന്നാൽ, തുടർ നടപടിയുണ്ടായില്ല.
അപകടം സൈക്കിൾ യാത്രയ്ക്കിടെ
തോപ്പുംപടി: റോഡിൽ കിടന്നിരുന്ന കേബിൾ കഴുത്തിൽ കുരുങ്ങി പതിനൊന്നുകാരന് പരിക്ക്. മുണ്ടംവേലി, സാന്തോം, പള്ളിപ്പറമ്പിൽ വീട്ടിൽ സിയാൻ ജോസഫിനാണ് പരിക്കേറ്റത്. സൈക്കിളിൽ പോകുമ്പോഴാണ് കേബിൾ കഴുത്തിൽ കുടുങ്ങിയത്. മുണ്ടംവേലി വാവുണ്ണി റോഡിലായിരുന്നു സംഭവം. കഴുത്തിൽ ആഴത്തിൽ മുറിവുണ്ട്. ബന്ധുക്കൾ തോപ്പുംപടി പോലീസിൽ പരാതി നൽകി.
എല്ലാ ഏജൻസികൾക്കും ഉത്തരവാദിത്വമുണ്ട് - മേയർ
കൊച്ചി: ജനങ്ങളെ രക്ഷിക്കുന്നതിനായി വലിയ തോതിൽ നഗരസഭ കേബിളുകൾ അറുത്തുമാറ്റിയിട്ടുണ്ടെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. ഇക്കാര്യത്തിൽ കെ.എസ്.ഇ.ബി. അടക്കമുള്ള ഏജൻസികൾക്കും ഉത്തരവാദിത്വമുണ്ട്.
നിരുത്തരവാദപരമായി കേബിൾ വലിക്കുന്ന കമ്പനികളാണ് കുറ്റക്കാർ. കോർപ്പറേഷൻ അനധികൃത കേബിളുകൾ നീക്കൽ തുടരുകയാണ്. കേബിളിൽ കുരുങ്ങി പരിക്കുപറ്റുന്നവർ ചികിത്സാ ചെലവിനായി നഗരസഭയെ സമീപിച്ചാൽ അംഗീകരിക്കാറുണ്ട്. എന്നാൽ, ഉത്തരവാദികളായ മറ്റ് ഏജൻസികൾ മാറിനിൽക്കുന്ന സ്ഥിതിയുണ്ടാവരുത്. എല്ലാ ഏജൻസികൾക്കും ഉത്തരവാദിത്വമുണ്ടെന്ന് കോടതി വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇപ്പോൾ നഗരസഭയെ മാത്രം കുറ്റപ്പെടുത്തുന്ന സ്ഥിതിയാണുള്ളതെന്നും മേയർ പറഞ്ഞു.
Content Highlights: cable entanglement accident in kochi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..