സെബാസ്റ്റിയൻ കുളത്തുങ്കൽ, പി.സി. ജോർജ് | Photo: Mathrubhumi
കോട്ടയം: കര്‍ഷകരുടെ ജീവിത പ്രതിസന്ധിയെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമാക്കിയവര്ക്കുള്ള തിരിച്ചടിയാണ് പമ്പാവാലി, എയ്ഞ്ചല്‍ വാലി, തട്ടേക്കാട് പക്ഷിസങ്കേതം എന്നീ പ്രദേശങ്ങളിലെ ജനവാസ മേഖലകളെ അതതു വന്യജീവിസങ്കേതങ്ങളുടെ പരിധിയില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള
സംസ്ഥാന വനം- വന്യജീവി ബോര്‍ഡ് യോഗത്തിന്റെ തീരുമാനമെന്ന് പൂഞ്ഞാര്‍ എം.എല്‍.എ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. ഇത് എല്‍.എഡി.ഫ്. സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവാണ്. കേരളത്തിലെ കര്‍ഷകര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആത്മാര്‍ത്ഥതയുള്ള സമീപനമാണ് ഈ തീരുമാനത്തിലൂടെ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബഫര്‍സോണ്‍ വിഷയം രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായിട്ടാണ് ചില രാഷ്ട്രീയ കക്ഷികളും പൂഞ്ഞാറിലെ ഒരു മുന്‍ ജനപ്രതിനിധികയും സമീപിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ അവര്‍ ഇളിഭ്യരാവുകയാണ് ചെയ്യുന്നത്. കുടിയേറ്റ കര്‍ഷകരുടെയും മലയോര ജനതയുടെയും ഒരിഞ്ചുഭൂമി പോലും നഷ്ടപ്പെടാതെ ആ മേഖലകളിലെ ഒരു നിര്‍മ്മിതിപോലും പൊളിച്ചു നീക്കാതെ ബഫര്‍സോണ്‍ നിര്‍ണ്ണയിക്കുമെന്ന ആത്മാര്‍ത്ഥമായ സമീപനമാണ് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും പുലര്‍ത്തിക്കൊണ്ടിരിക്കുന്നത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ബഫര്‍സോണ്‍ മേഖലകളില്‍ സാറ്റ്ലൈറ്റ് സര്‍വ്വേ നടന്നത്. സാറ്റ്ലൈറ്റ് സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഭൂപടത്തിലും റിപ്പോര്‍ട്ടിലും ധാരാളം പിശകുകള്‍ കടന്നുകൂടിയിരുന്നു. അതിനുകാരണം സാങ്കേതിക തകരാറുകളാണ്. പിശകുകള്‍ ശ്രദ്ധയില്‍പെട്ട ഉടന്‍ ജനപ്രതിനിധികളും കേരളാ കോണ്‍ഗ്രസ്സ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷക സംഘടനകളും ഈ പിശകുകള്‍ തിരുത്തുന്നതിനുള്ള നടപടികള്‍ ആവശ്യപ്പെട്ടു രംഗത്തുവന്നു. സാറ്റലൈറ്റ് സര്‍വ്വേ റിപ്പോര്‍ട്ട് മാത്രമല്ല, ബഫര്‍സോണ്‍ പരിധിയിലെ കൈവശ റവന്യൂ ഭൂമിയും നിര്‍മ്മിതികളും ജനവാസമേഖലകളും സംബന്ധിച്ച് കൃത്യമായ വിവരശേഖരണത്തിനും ഗ്രൗണ്ട് സര്‍വ്വേ നടത്തണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത് കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയുടെ ചെയര്മാന് ജോസ് കെ. മാണിയാണ്. ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ടിലെ പിശകുകള്‍ സംബന്ധിച്ച പരാതികള്‍ ചൂണ്ടികാണിക്കുവാന്‍ അതു പ്രസിദ്ധീകരിക്കണം എന്ന് ആവശ്യപ്പെട്ടതും ജോസ് കെ. മാണിയാണ്. പ്രസിദ്ധീകരിച്ചതിനുശേഷം പരാതികള്‍ നല്കുവാന് കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യവും പാര്‍ട്ടി ഉന്നയിച്ചുവെന്നും സെബാസ്റ്റിയന് കുളത്തുങ്കല്‍ അവകാശപ്പെട്ടു.
കര്‍ഷകര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ എന്ന് ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം നടത്താന്‍ മുഖ്യമന്ത്രി തയ്യാറായി. ഈ ഘട്ടങ്ങളിലൊക്കെ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനാണ് യു.ഡി.എഫ്. രാഷ്ട്രീയ കക്ഷികളും, ബഫര്‍സോണ്‍ മേഖലയിലെ ചില മുന്‍ എം.എല്‍.എമാരും ശ്രമിച്ചത്. ഈ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഏയ്ഞ്ചല്‍ വാലിയിലും, പമ്പാവാലിയിലും കോണ്‍ഗ്രസ്സിന്റേയും പൂഞ്ഞാറിലെ മുന്‍ എം.എല്‍.എയുടെയും നേതൃത്വത്തില്‍ വ്യാജപ്രചാരണങ്ങളും സമര നാടകങ്ങളും അരങ്ങേറിയത്. ഏയ്ഞ്ചല്‍വാലി, പമ്പാവാലി മേഖലകള്‍ ടൈഗര്‍ റിസര്‍വ്വ് ഫോറസ്റ്റിന്റെ ഭാഗമായത് ഏതുകാലത്തെന്നുള്ള വസ്തുത മറച്ചുവച്ചാണ് പ്രതിപക്ഷനേതാവും കെ.പി.സി.സി. പ്രസിഡന്റും വ്യാജപ്രചരണത്തിനും സമരനാടകങ്ങള്ക്കും നേതൃത്വം കൊടുക്കാന്‍ എരുമേലിയില്‍ എത്തിയത്. ഏയ്ഞ്ചല്‍ വാലിയും, പമ്പാവാലിയും ടൈഗര്‍ റിസര്‍വ്വ് ഫോറസ്റ്റിന്റെ പരിധിയില്‍ ഉള്‍പ്പെട്ടപ്പോള്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജ് ആയിരുന്നവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്വാറി മുതലാളിമാരുമായുള്ള ബന്ധം മൂലം കയ്യും കെട്ടി നോക്കിയിരിക്കുകയായിരുന്നു. വനം വന്യജീവി ബോര്‍ഡിന്റെ മുന്നിലോ, ചീഫ് വിപ്പായിരുന്നപ്പോള്‍ അദ്ദേഹത്തിന് സ്വാധീനമുണ്ടായിരുന്ന സര്‍ക്കാരിന് മുന്നിലോ ഏയ്ഞ്ചല്‍ വാലി പമ്പാ വാലി ജനവാസ മേഖലകളുടെ ആശങ്ക പരിഹരിക്കുന്നതിന് ഒന്നും ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇപ്പോള്‍ ആകാശത്തും ഭൂമിയിലും അല്ലാ എന്ന വിധത്തില്‍ രഷ്ട്രീയ ത്രിശങ്കുവില്‍ നില്ക്കുന്ന അവസ്ഥ ഉണ്ടായപ്പോഴാണ് പമ്പാവാലിയെയും ഏയ്ഞ്ചല്‍ വാലിയെയും കുറിച്ച് അദ്ദേഹത്തിന് ബോധം ഉണ്ടായത്. ദീര്‍ഘനാള്‍ ഈ മേഖലകളിലെ എം.പി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ആന്റോ ആന്റണിയും ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെയോ, അദ്ദേഹത്തിന്റെ ഗുരുനാഥന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തോ ഈ വിഷയം പരിഹരിക്കുവാന്‍ എന്ത് ശ്രമമാണ് താന്‍ നടത്തിയതെന്ന് അദ്ദേഹം ജനങ്ങളോട് പറയണമെന്നും പൂഞ്ഞാര്‍ എം.എല്‍.എ. ആവശ്യപ്പെട്ടു.
'ബഫര്‍സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് ഒരിഞ്ചുഭൂമിയും, ഒരുവിധ നിര്‍മ്മിതിയും ആര്‍ക്കും ഒരിടത്തും നഷ്ടപ്പെടില്ല എന്നതാണ് കേരളാ കോണ്‍ഗ്രസ്സ് പാര്‍ട്ടിയും, ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും ഉറച്ച നിലപാട്. ആ ഉറച്ച നിലപാടുകള്‍ പ്രാവര്ത്തികമാക്കികൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍. ഇനിയാവശ്യം കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ട് സുപ്രീംകോടതി മൂന്നംഗ ബഞ്ചിന്റെ മുന്നില്‍ കൃത്യമായ റിപ്പോര്‍ട്ട് ബഫര്‍സോണ്‍ നിര്‍ണ്ണയവുമായി സമര്‍പ്പിക്കുക എന്നുള്ളതാണ്. അതിന്റെ പണിപ്പുരയിലാണ് കേരള സര്‍ക്കാര്‍. ആ വലിയ പ്രയത്നം സര്‍ക്കാര്‍ തലത്തില്‍ നടക്കുമ്പോള്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയും വ്യാജപ്രചരണം നടത്തുകയും ചെയ്യുന്ന യു.ഡി.എഫ് - ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടുകളെയും അവര്‍ക്കിടയില്‍ രാഷ്ട്രീയ ദല്ലാളായി നിലകൊള്ളുന്ന പി.സി. ജോര്‍ജ്ജിന്റെയും യഥാര്‍ത്ഥ മുഖം കേരളത്തിലെ കൃഷിക്കാര്‍ തിരിച്ചറിയും.'- അദ്ദേഹം പറഞ്ഞു.
Content Highlights: bufferzone poonjar mla sebastian kulathunkal against pc george and congress
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..